അമ്പലപ്പുഴ
52 ദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം യന്ത്രവൽകൃത ബോട്ടുകൾ വ്യാഴാഴ്ച പുലർച്ചെ വീണ്ടും കടലിലേയ്ക്ക്. തീരം അവസാന തയ്യാറെടുപ്പിലാണ്. അറ്റകുറ്റപ്പണിയും പെയിന്റിങ് ജോലിയും തീർത്ത് മത്സ്യബന്ധനത്തിനുള്ള ഒരുക്കത്തിലാണ് ബോട്ടുകളും തൊഴിലാളികളും. കടൽ ശാന്തമായതിനാൽ പ്രതീക്ഷ ഏറെ. ബോട്ടുകൾ കടലിലിറക്കുന്നതോടെ മത്സ്യവിപണി സജീവമാകും.
മുന്തിയയിനം മത്സ്യം കൂടുതലായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, പുറക്കാട്, പല്ലന ഭാഗത്തുള്ള മത്സ്യത്തൊഴിലാളികളാണ് യന്ത്രവൽകൃത ബോട്ടുകളിൽ കടലിൽ പോകുന്നവരിലേറെയും. നീണ്ടകര, കൊച്ചി ഭാഗങ്ങളിലാണ് മത്സ്യബന്ധനം. ഡീസൽ വിലവർധന ചെറുകിട ബോട്ടുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ആശങ്കയൊഴിയാതെ പരമ്പരാഗത മേഖല
ട്രോളിങ് നിരോധനകാലം സാധാരണയായി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചാകരക്കാലമാണ്. എന്നാൽ, ഇത്ര കുറവ് മീൻ ലഭിച്ചൊരുകാലം ഓർമയിലില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കാലാവസ്ഥ പ്രതികൂലമായതും വിനയായി.
ശക്തമായ തിരമാലയെ വകവയ്ക്കാതെ ഡിസ്കോ വള്ളങ്ങൾ കടലിലിറക്കിയെങ്കിലും കാര്യമായ കോള് ലഭിച്ചില്ല. കൊഴുവ അടക്കമുള്ള ചെറുമത്സ്യങ്ങൾ മാത്രമാണ് കിട്ടിയത്. പ്രതീക്ഷിച്ച വിലയും ലഭിച്ചില്ല. ലൈയ്ലാൻഡ്, ബീഞ്ച് ഇനത്തിലുള്ള വലിയ വള്ളങ്ങൾ കടലിൽ ഇറക്കാനായില്ല. പ്രധാനമായും ലഭിക്കാറുള്ള നാരൻ ചെമ്മീൻ, കണവ, വലിയ അയല, മാന്തൽ തുടങ്ങിയ മത്സ്യങ്ങളൊന്നും ഇക്കുറി കിട്ടിയില്ല. ഇതിനിടയിൽ കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് ഇരുട്ടടിയായി. 600 ലിറ്റർ മണ്ണെണ്ണ ലഭിച്ചിരുന്ന സ്ഥാനത്തിന്ന് 34 ലിറ്റർ മണ്ണെണ്ണ മാത്രമാണ് ലഭിച്ചത്. ലിറ്ററിന് 75 രൂപ വില നൽകി പൊതുവിപണിയിൽനിന്ന് മണ്ണെണ്ണ വാങ്ങിയാണ് പലരും കടലിൽ പോയത്.
യന്ത്രബോട്ടുകൾ കടലിലിറങ്ങുന്നതോടെ ചെമ്മീൻ പീലിങ് ഷെഡുകളും ഉണരും. പുന്നപ്ര ചള്ളി ഫിഷ് ലാന്റിങ് സെന്ററിനു സമീപം ചാകര സാധ്യത തെളിഞ്ഞിട്ടുണ്ടെന്നതും പ്രതീക്ഷയാണ്. ഇതോടെ നീർക്കുന്നം കുപ്പി മുക്കിൽനിന്ന് അടുത്തദിവസം മുതൽ കൂടുതൽ വള്ളം ഇവിടേക്ക് എത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..