ആലപ്പുഴ
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് തയാറാക്കിയ തീരദേശ പരിപാലന പ്ലാൻ കരട് 2019 മായി ബന്ധപ്പെട്ട് തീരദേശ ജനതയ്‌ക്കുള്ള പരാതികളും നിർദേശങ്ങളും ടൗൺഹാളിൽ നടന്ന ഹിയറിങ്ങിൽ ലഭിച്ചത് 5000 പരാതി. തീരദേശ പരിപാലന അതോറിറ്റിയാണ് ഹിയറിങ് സംഘടിപ്പിച്ചത്.
ജില്ലയിലെ തീരദേശ ജനതയ്‌ക്കായി മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, വിവിധ പ്രാദേശിക നേതാക്കൾ, പഞ്ചായത്ത്, നഗരസഭാ പ്രതിനിധികൾ തുടങ്ങിയവർ അഭിപ്രായം രേഖപ്പെടുത്തി. ജനങ്ങൾക്കുള്ള പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാൻ അവസരമൊരുക്കിയിരുന്നു. 1555 പേർ പങ്കെടുത്തു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനവാസകേന്ദ്രങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന് എ എം ആരിഫ് എംപി സമിതിയംഗങ്ങളോട് ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളെ പൂർണമായും പരിധിയിൽനിന്ന് ഒഴിവാക്കണം. പല അനുമതികളും ലഭിക്കാൻ കാലതാമസമെടുക്കുന്നതിനാൽ അതോറിറ്റി നടപടിക്രമങ്ങളും അനുമതികളും നൽകുന്നത് വേഗത്തിലാക്കണമെന്ന് എംപി പറഞ്ഞു. ആക്ടിൽ വരുത്തേണ്ട മാറ്റങ്ങൾ അപ്പപ്പോൾ എംപിമാരെ അറിയിക്കാനും അതുവഴി പാർലമെന്റിൽ ഇടപെടാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് അനുഭാവ പൂർണമായ തീരുമാനം കൈക്കൊള്ളാനാണ് സംസ്ഥാന സർക്കാർ തീരുമാനമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.
കേരള തീരദേശ അതോറിറ്റി മെമ്പർ സെക്രട്ടറി സുനിൽ പമിദി, അംഗങ്ങളായ ഡോ. രവിചന്ദ്രൻ, സത്യൻ മേപ്പയ്യൂർ, ഡോ. റിച്ചാർഡ് സക്കറിയ, അമൃത സതീശൻ, ജോയിന്റ് സെക്രട്ടറി പി സി സാബു, ജില്ലാ ടൗൺ പ്ലാനർ കെ എഫ് ജോസഫ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..