ആലപ്പുഴ
ചാരിറ്റി സംഘടനയിൽനിന്ന് ധനസഹായം വാഗ്‌ദാനം നൽകി വീട്ടമ്മയുടെ സ്വർണം അപഹരിച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 14–--ാം വാർഡിൽ ആപ്പൂർവെളിയിൽ ഷെരീഫയുടെ (60) സ്വർണമാണ് നഷ്‌ടപ്പെട്ടത്. തിങ്കൾ പകൽ 1.30ന് ആലപ്പുഴ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിലാണ് സംഭവം. പെൻഷൻ ആവശ്യത്തിന് കയർതൊഴിലാളി ക്ഷേമനിധി ഓഫീസിൽ പോയശേഷം വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് മാസ്‌ക് ധരിച്ചയാളും സഹായിയും ഷെരീഫയെ സമീപിച്ചത്. വിദേശത്തെ ചാരിറ്റി സംഘടനവഴി ഭർത്താവ് മരിച്ച നിർധന വീട്ടമ്മമാർക്ക് രണ്ടുലക്ഷം രൂപ സഹായം നൽകുന്നുണ്ടെന്നും ഈ സഹായം ലഭ്യമാക്കാമെന്നും ഇവർ ഷെരീഫയെ ധരിപ്പിച്ചു. രണ്ടുലക്ഷം രൂപയുടെ സഹായം ലഭിക്കാൻ പകൽ 3.30നകം 8000 രൂപ അയച്ചുനൽകണമെന്ന് പറഞ്ഞു. 8000 രൂപ ഇല്ലാതിരുന്നതിനാൽ ഷെരീഫ പണയം വയ്‌ക്കാൻ മുക്കാൽപവനോളമുള്ള കമ്മൽ ഊരി നൽകി. ചൊവ്വ രാവിലെ പണം വാങ്ങാൻ സ്റ്റാൻഡിലെത്തണമെന്ന് പറഞ്ഞ് ഷെരീഫയെ ബസിൽ കയറ്റിവിട്ടശേഷം ഇവർ മുങ്ങി.
പിറ്റേന്ന് പണം വാങ്ങാൻ ഏറെനേരം കാത്തിരുന്ന ഇവർക്ക് പിന്നീടാണ് തട്ടിപ്പിനിരയായെന്ന് ബോധ്യമായത്. സമീപത്തുണ്ടായിരുന്ന സ്വകാര്യബസ് ജീവനക്കാരും കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും ഇടപെട്ട് നോർത്ത് പൊലീസിൽ പരാതി നൽകി.
പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് കേന്ദ്രീകരിച്ച് തട്ടിപ്പ്–--മോഷണസംഘങ്ങൾ താവളമടിക്കുകയാണെന്ന് ബസ് ഉടമ സംഘടനയായ കെബിടിഎ ആരോപിച്ചു. സ്‌റ്റാൻഡിൽ പൊലീസ് എയ്ഡ്പോസ്റ്റ് ഉണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. വല്ലപ്പോഴും പിങ്ക് പൊലീസ് മാത്രമാണ് എത്തുന്നത്. നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞദിവസം സ്‌റ്റാൻഡിലെത്തിയ പെൺകുട്ടികളുടെ മൊബൈൽഫോൺ തട്ടിപ്പറിച്ച സംഭവവുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..