Deshabhimani

നിക്ഷേപത്തട്ടിപ്പ്‌: 4 സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 12:03 AM | 0 min read

തൃശൂർ
നിക്ഷേപത്തട്ടിപ്പ്‌ നടത്തിയെന്ന പരാതിയിൽ ജില്ലയിലെ നാല്‌ ധനകാര്യസ്ഥാപനങ്ങളുടെ സ്വത്തുക്കൾ  കണ്ടുക്കെട്ടാൻ   ഉത്തരവ്‌. ബഡ്സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പൊതുജനങ്ങളിൽ നിന്ന് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചിച്ചെന്ന പരാതിയിലാണ്‌ നടപടി. 
ജില്ലയിലെ തിരുവിതാകൂർ നിധി ലിമിറ്റഡ്, പൂരം ഫിൻസെർവ് പ്രൈവറ്റ് ലിമിറ്റഡ്, ഫിൻസിയർ നിധി ലിമിറ്റഡ്, ടിഎൻടി ചിട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്വത്തുക്കളാണ്‌ ജപ്‌തി ചെയ്യുക. സ്വത്തുക്കൾ താൽക്കാലികമായി ജപ്തി ചെയ്യുന്നതിനും സ്ഥിരമാക്കുന്നതിനും കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടുന്നതിനായി സ്ഥാവര സ്വത്തുകളുടെ മഹസ്സർ, ലൊക്കേഷൻ സ്‌കെച്ച്, തണ്ടപ്പേർ പകർപ്പ് എന്നിവയുൾപ്പെടെ റിപ്പോർട്ട് തഹസിൽദാർമാർ തയ്യാറാക്കും.  പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ തുടർന്നുള്ള വിൽപ്പന നടപടികൾ താൽക്കാലികമായി മരവിപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ രജിസ്ട്രാർ  സബ് രജിസ്ട്രാർ ഓഫീസർമാർക്ക്‌ അടിയന്തരമായി നൽകും.
മോട്ടോർ വാഹനങ്ങളുടെ പട്ടിക തൃശൂർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ തയ്യാറാക്കി കലക്ടറേറ്റിലേക്കും ജില്ലാ പൊലീസ് മേധാവിക്കും കൈമാറും. ബാങ്കുകൾ, ട്രഷറികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരംഭിച്ച എല്ലാത്തരം അക്കൗണ്ടുകളും  സ്ഥിരനിക്ഷേപങ്ങളും  മരവിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ  എല്ലാ ബാങ്ക് മാനേജർമാർക്കും   അറിയിപ്പ് നൽകാൻ തൃശൂർ ലീഡ് ബാങ്ക് മാനേജറെ ചുമതലപ്പെടുത്തി. 
ഉത്തരവ് നടപ്പാക്കുന്നതിന് തൃശൂർ സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർ, തൃശൂർ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ എന്നിവർക്കാണ് ചുമതല. താൽക്കാലിക ജപ്തി സ്ഥിരപ്പെടുത്തുന്നതിന് ഡെസിഗ്‌നേറ്റഡ് കോടതി മുമ്പാകെ സമയബന്ധിതമായി ഹർജി ഫയൽ ചെയ്യേണ്ടതിനാൽ കണ്ടുകെട്ടൽ നടപടികൾ സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നും കലക്ടർ അറിയിച്ചു


deshabhimani section

Related News

View More
0 comments
Sort by

Home