ആലപ്പുഴ
നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 938 പോളിങ് സ്റ്റേഷനുകള്‍ അധികം ക്രമീകരിക്കും. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അധിക പോളിങ് സ്റ്റേഷന് ഒരുക്കും. രാഷ്ട്രീയ പാർടി പ്രതിനിധികളുമായുള്ള യോഗത്തിൽ കലക്ടർ എ അലക്സാണ്ടറാണ് ഇക്കാര്യമറിയിച്ചത്.
നിലവിൽ 1705 ബൂത്താണുള്ളത്. ജില്ലയില്‍ 28 ഇടങ്ങളില്‍ അധിക പോളിങ് ബൂത്തിന് കെട്ടിട സൗകര്യമില്ലാത്തതിനാല്‍ അവിടെ പ്രത്യേകം ബൂത്ത് നിര്‍മിക്കും. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനായി ആവശ്യമുള്ളതിലും 30 ശതമാനം അധികം വോട്ടിങ് യന്ത്രങ്ങളും തയ്യാറായിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരൊഴികെയുള്ളവര്ക്ക് പരിശീലനവും പൂര്‍ത്തിയായി. വിജ്ഞാപനം ഇറങ്ങുന്ന 12 മുതലാണ് പത്രിക സമര്‍പ്പണം ആരംഭിക്കുക. 19 വരെ പത്രിക സമർപ്പിക്കാം. 20ന് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കുന്നതിനുള്ള അവസാനതീയതി 22.
ഇതിനു സ്ഥാനാർഥിക്കൊപ്പം വരുന്ന വ്യക്തികളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തും. നാമനിർദേശത്തിനായി വരുന്നവരുടെ വാഹനങ്ങളുടെ എണ്ണവും രണ്ടായി ചുരുക്കി.
റിട്ടേണിങ് ഓഫീസറുടെ ചേംബറിൽ സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിച്ച് നാമനിർദേശം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ എന്നിവയുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് മതിയായ ഇടം സജ്ജമാക്കും.
സ്ഥാനാര്‍ഥികള്‍ക്ക് കാത്തുനിൽക്കുന്നതിന് വലിയ ഇടം ക്രമീകരിക്കും. നാമനിർദേശ പ്രക്രിയയുടെ മുഴുവൻ സമയത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. സ്ഥാനാർഥിയും ഒപ്പം വരുന്ന വ്യക്തികളും മാസ്ക്, കൈയുറകൾ, ഫേസ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. സാനിറ്റൈസർ മതിയായ അളവിൽ നൽകും. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും എന്‍ -95 മാസ്കും ഫേസ് ഷീല്‍ഡും നല്‍കും.
വീട് കയറിയിറങ്ങിയുള്ള പ്രചാരണത്തിന് അഞ്ചുപേരേ പാടുള്ളൂ. മത്സരാര്‍ഥികള്‍ ഉള്‍പ്പടെയാണിത്. സ്ഥാനാർഥികൾക്കൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ (ഉണ്ടെങ്കില്‍) ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റോഡ്ഷോകൾ നടത്തുമ്പോള്‍ ഒരേനിരയില്‍ അഞ്ചില്‍ക്കൂടുതല്‍ വാഹനങ്ങൾ പാടില്ല.
പൊതുയോഗങ്ങൾക്ക്
പ്രത്യേക ഇടം
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൊതുയോഗങ്ങൾ/റാലികൾ നടത്താം. പൊതുയോഗങ്ങള്‍ നടത്താൻ സര്‍ക്കാര്‍ നിശ്ചയിച്ച ഇടങ്ങളേ ഉപയോഗിക്കാവൂ. സ്ഥലങ്ങൾ നിശ്ചയിച്ച് വിജ്ഞാപനം ഇറക്കും. വ്യക്തമായി അടയാളപ്പെടുത്തിയ എൻട്രി/എക്സിറ്റ് പോയിന്റുകൾ ഇവിടെയുണ്ടാകണം.
യോഗങ്ങളില്‍ മാസ്കുകൾ, സാനിറ്റൈസർ, തെർമൽ സ്കാനിങ് മുതലായ എല്ലാ കോവിഡ് ബന്ധപ്പെട്ട രാഷ്ട്രീയപാർടികളും സ്ഥാനാർഥികളും ഉറപ്പാക്കണം. പൊതു ഇടങ്ങൾ അനുവദിക്കാൻ സുവിധ ആപ്ലിക്കേഷൻ ഉപയോഗിക്കും. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തവണ കൊട്ടിക്കലാശം തെരഞ്ഞെടുപ്പ് കമീഷന് ഒഴിവാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..