ദേശീയപാത: നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; അനുകൂലമായ സമീപനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം> ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ചർച്ച നടത്തി. കേരളത്തിൻ്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായ സമീപനമാണ് നിതിൻ ഗഡ്കരി സ്വീകരിച്ചതെന്ന് മന്ത്രി റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുത്ത വകയിൽ കേരളം മുടക്കിയ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കുന്നത് കേന്ദ്രധനമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് നിതിൻ ഗഡ്കരിയുടെ ഉറപ്പ് നൽകിയിരുന്നു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ അനുബന്ധചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയപാതയ്‌ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 6,000 കോടിയോളം രൂപ കേരളം ചെലവഴിച്ചിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളും ദേശീയപാത വികസനത്തിന് പണം സംഭാവന ചെയ്യാത്തപ്പോഴാണിത്. ഈ തുക കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കിയാൽ കേരളത്തിന് കൂടുതൽ പണം വിനിയോഗിക്കാൻ കഴിയുമെന്ന് ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു.
തന്റെ വകുപ്പുമായി നേരിട്ട് ബന്ധപ്പെടുന്നതല്ലെങ്കിലും നല്ല ആശയം എന്ന നിലയ്‌ക്ക് ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച ചെയ്യാമെന്ന് ഗഡ്കരി പ്രതികരിച്ചു. ദേശീയപാത വികസനത്തിനും അനുബന്ധ ഭൂമി ഏറ്റെടുക്കലിനും കേരള സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഗഡ്‌കരി അഭിപ്രായപ്പെട്ടു.
അതേസമയം എൺപതു ശതമാനത്തിൽ കൂടുതൽ നിർമാണ പുരോഗതി കൈവരിച്ച തലപ്പാടി -ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര വളാഞ്ചേരി, വളാഞ്ചേരി കാപ്പിരിക്കാട് സ്ട്രച്ചുകൾ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാത 66ന്റെ നിർമാണ പുരോഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
0 comments