വയനാടിനായി ഇടതുപക്ഷം: കേരളത്തിന്റെ ആവശ്യം ഔദാര്യമല്ല, അവകാശമാണെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം > വയനാട് ദുരന്തത്തിൽ കേന്ദ്രം സഹായം അനുവദിക്കുന്നതുവരെ വലിയ പ്രക്ഷോഭവുമായി ഇടതുപക്ഷം മുന്നോട്ട് പോകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര അവഗണനക്കെതിരെ രാജ്ഭവനിലേക്കുള്ള എൽഡിഎഫ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആവശ്യം ഔദാര്യമല്ല മറിച്ച് അവകാശമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സമരത്തിന് ഞങ്ങളില്ല എന്ന നിലപാടാണ് കേരളത്തിലെ പ്രതിപക്ഷത്തിന്. എൽഡിഎഫ് ഇനിയും അധികാരത്തിലെത്തും എന്ന് തിരിച്ചറിഞ്ഞതിലെ സർക്കാർ വിരുദ്ധതയുടെ ഭാഗമാണ് പ്രതിപക്ഷത്തിന്റെ നിലപാടിന് പിന്നിലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിലെ അപൂർവ ദുരന്തമായിരുന്നു ചൂരൽമല മുണ്ടക്കൈ ദുരന്തം. ആയിരക്കണക്കിന് ആളുകളെ ബാധിച്ച ഒരു അപകടം രാജ്യത്തിന്റെ ചരിത്രത്തിലും അപൂർവമായിരുന്നു. ദുരന്ത ബാധിതരെ ആശ്വസിപ്പിക്കാൻ കേന്ദ്ര ഏജൻസി പ്രതിനിധികളും പ്രധാനമന്ത്രിയും വയനാട്ടിലെത്തുകയും ദുരിതാശ്വാസത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഉറപ്പ് നൽകി നാല് മാസമായിട്ടും സഹായത്തിന്റെ കാര്യത്തിൽ തീരുമാനമില്ല. കേന്ദ്ര മന്ത്രിമാർ ലോക്സഭയിലും രാജ്യ സഭയിലും ആദ്യം വിഷയം പരിഗണിക്കുമെന്നും പിന്നീട് അതിന് സാധ്യതയില്ലെന്നും പറയുന്നു.
കേരളം ഇന്ത്യൻ യൂണിയന്റെ ഭാഗമാണ്. ഭണഘടനയനുസരിച്ച് പ്രകൃതി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരന്ത നിവാരണ ഫണ്ട് നൽകാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണ്. കേരളത്തിന് ഫണ്ട് അനുവദിക്കണമെന്ന് യാചിക്കുകയല്ല ഭരണ ഘടനാപരമായ ബാധ്യത നിർവഹിക്കണമെന്ന് ആവശ്യപ്പെടുകയാണ്. വയനാടിന് സഹായം നൽകാതെ കേന്ദ്രം അവഗണിക്കുകയാണ്. കേന്ദ്രം എത്ര അവഗണിച്ചാലും ദുരന്തബാധിതരെ കേരളം പുനരധിവസിപ്പിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
0 comments