മുണ്ടക്കൈ ദുരന്തം: കേന്ദ്രസഹായം നീളുന്നു
തിരുവനന്തപുരം > വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേന്ദ്രസഹായത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് നീളുന്നു. കേരളത്തിലുണ്ടായ പ്രകൃതിദുരന്തങ്ങളിലൊന്നും ആവശ്യപ്പെട്ട കേന്ദ്രസഹായം ലഭ്യമായിട്ടില്ല എന്നതാണ് മുൻ അനുഭവം. അടിയന്തരസഹായം ലഭിക്കില്ലെന്ന സൂചനയാണ് കഴിഞ്ഞദിവസം രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയതും.
ജൂലൈ 29ന് അർധരാത്രി കഴിഞ്ഞാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകൾ ഉൾപ്പെടുന്ന മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമറ്റം പ്രദേശങ്ങൾ ഉരുൾപൊട്ടലിൽ ഇല്ലാതായത്. കേരളത്തിന്റെ ചരിത്രത്തിലൊരിക്കലുമില്ലാത്ത ദുരന്തമായിരുന്നു മുണ്ടക്കൈയിൽ ഉണ്ടായത്. എന്നാൽ ഈ ദുരന്തത്തെ കേന്ദ്രം ഇനിയും അതിതീവ്ര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേരളം പലകുറി ആവശ്യപ്പെട്ടിട്ടും രാഷ്‌ട്രീയ പകപോക്കൽ സമീപനമാണ് കേന്ദ്രത്തിന്. ആഗസ്‌ത് 10ന് വയനാട്ടിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടിയന്തര സഹായത്തിനുള്ള നിവേദനം മുഖ്യമന്ത്രി കൈമാറിയിരുന്നു. വിശദമായ അപേക്ഷ നൽകാനായിരുന്നു നിർദേശം. ആഗസ്‌ത് 17ന് വിശദനിവേദനം നൽകി.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആവശ്യമായ സഹായം നൽകുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ആവർത്തിക്കുന്നതല്ലാതെ സഹായം എത്തുന്നില്ല. കേരളം നൽകിയ വിശദമായ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നതേയുള്ളു. 2219.033 കോടിയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്ര മാനദണ്ഡപ്രകാരം കുറഞ്ഞ തുകയേ അനുവദിക്കാൻ സാധ്യതയുള്ളൂ. 2012 ലെ ഉരുൾപൊട്ടൽ, വരൾച്ച, 2016–-17 വരൾച്ച, ഓഖി ദുരന്തം, 2018ലെ പ്രളയം എന്നിവയിൽ കേരളം ആവശ്യപ്പെട്ടതിന്റെ ചെറിയ ശതമാനമാണ് അനുവദിച്ചത്. 2019ലെ പ്രളയം, പുറ്റിങ്ങൽ വെടിക്കെട്ടപകടം, 2013ലെ ഉരുൾപൊട്ടൽ എന്നിവയിൽ കേന്ദ്രം സഹായിച്ചില്ല. 2019-–-20ൽ പ്രളയം, ഉരുൾപൊട്ടൽ ദുരന്ത നിവാരണത്തിനായി ഉന്നതാധികാര സമിതി 460.77 കോടി രൂപ അംഗീകരിച്ചെങ്കിലും എൻഡിആർഎഫിൽനിന്ന് സഹായമുണ്ടായില്ല.
0 comments