Deshabhimani

നിയമം കാറ്റിൽപ്പറത്തി മിൽമയിൽ 
തെരഞ്ഞെടുപ്പിന്‌ നീക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 12:54 AM | 0 min read


കൊച്ചി
അഴിമതിയുടെയും ധൂർത്തിന്റെയും കരിനിഴലിൽ, മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ജനുവരി 20ന്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു. സഹകരണ നിയമത്തിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ അംഗീകരിക്കാതെയാണ്‌ ചെയർമാൻ എം ടി ജയന്റെ നേതൃത്വത്തിൽ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌.

കഴിഞ്ഞ സെപ്‌തംബർ 28ന്‌ ചേർന്ന വാർഷിക പൊതുയോഗത്തിന്‌ സർക്കാർ സാധൂകരണം നൽകിയിരുന്നില്ല. ഇതേത്തുടർന്ന്‌ നവംബർ 14ന്‌ ചെയർമാന്റെ താൽപ്പര്യപ്രകാരം ചേർന്ന പ്രത്യേക പൊതുയോഗത്തിൽ മിക്ക അംഗസംഘം പ്രസിഡന്റുമാരെയും സർക്കാർ പ്രതിനിധികളെയും  അഭിപ്രായംപറയാൻ അനുവദിക്കാതെ, ചെയർമാൻപക്ഷക്കാർതന്നെ അലങ്കോലമാക്കി.  തുടർന്നാണ്‌ മിൽമയ്‌ക്ക്‌ നടപടി ക്ഷണിച്ചുവരുത്തുന്ന നിലയിൽ ചെയർമാൻ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. സർക്കാർ നിയമഭേദഗതി അംഗീകരിച്ചാൽ, 24 വർഷമായി മിൽമയുടെ ഭരണസമിതിയിലുള്ള നിലവിലെ ചെയർമാൻ എം ടി ജയന്‌ തുടർന്നും തൽസ്ഥാനത്ത്‌ തുടരാനാകില്ല. ഇക്കാരണത്താലാണ്‌ പൊതുയോഗം അലങ്കോലപ്പെടുത്തിയതെന്ന്‌ കോൺഗ്രസിലെതന്നെ ഭരണസമിതി അംഗങ്ങൾ പറഞ്ഞു.

എം ടി ജയൻ ചെയർമാനായിരിക്കെ ചാലക്കുടി ബേക്കറി യൂണിറ്റിലെ അഴിമതിയിലൂടെയും ക്രമരഹിത ആക്രി വിൽപ്പനയിലൂടെയും ലക്ഷക്കണക്കിന്‌ രൂപയുടെ തിരിമറി നടത്തിയത്‌ സർക്കാർ ഓഡിറ്റ്‌ വിഭാഗവും അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമീഷനും കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച്‌ വിശദ അന്വേഷണവും പുരോഗമിക്കുകയാണ്‌. ഇതിൽ സർക്കാരിന്റെ അഭിപ്രായവും ഹൈക്കോടതി തേടിയിട്ടുണ്ട്‌. ഇതിനിടെയാണ്‌, എങ്ങനെയും വീണ്ടും അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ  ചെയർമാൻ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌.



deshabhimani section

Related News

0 comments
Sort by

Home