22 September Friday

നേതാക്കളുടെ വിവാഹം; കെഎസ്‌യു ഭാരവാഹികൾ കെപിസിസി ഓഫീസിൽ തമ്മിൽ തല്ലി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

തിരുവനന്തപുരം > കെപിസിസി ഓഫീസില്‍ കെഎസ്‌യു നേതാക്കളുടെ തമ്മില്‍ത്തല്ല്. കെഎസ്‌യു സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനിടെയാണ് തമ്മില്‍ത്തല്ലുണ്ടായത്. വിവാഹം കഴിഞ്ഞ ഭാരവാഹികളുടെ രാജി വിഷയമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. എ,ഐ ഗ്രൂപ്പുകള്‍ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് എതിരെ തിരിഞ്ഞു. ബഹളം കാരണം നടപടികള്‍ പൂര്‍ത്തിയാകാതെ യോഗം പിരിഞ്ഞു.

വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിലുള്ളത്. ഇതില്‍ കുറച്ച് പേര്‍ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. മുഴുവന്‍ പേരെയും എന്തുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാത്തത് എന്ന ചോദ്യമാണ് എ ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഉന്നയിച്ചത്.

ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് എ ഗ്രൂപ്പുകാരനായ ആലപ്പുഴയില്‍ നിന്നുള്ള നേതാവ് രംഗത്തെത്തി. ഇത് തൃശൂരില്‍ നിന്നുള്ള, കെ സി വേണുഗോപാല്‍ പക്ഷക്കാരനായ ഭാരവാഹിയെ പ്രകോപിപ്പിച്ചു. പിന്നാലെ ഉന്തും തള്ളും ആരംഭിച്ചു. ഇതോടെ ചേരി തിരിഞ്ഞ് അടി ആരംഭിച്ചു. കെപിസിസി നേതാക്കള്‍ ഭാരവാഹികളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ബഹളം തുടര്‍ന്നതോടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ആളുകള്‍ വരെ ഓടിക്കൂടി.

കെഎസ്‌യു പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങള്‍ സംഘടനയ്ക്കകത്തുണ്ട്. എ,ഐ ഗ്രൂപ്പുകള്‍ ഒരു ഭാഗത്തും കെസി വേണുഗോപാല്‍, കെ സുധാകരന്‍, വിഡി സതീശന്‍ പക്ഷങ്ങള്‍ മറുഭാഗത്തും ചേരിതിരിഞ്ഞാണ് ഇന്നത്തെ അടി നടന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top