മാരാരിക്കുളം > പൊതുമേഖല മരുന്ന് നിർമാണശാലയായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിലെ (കെഎസ്‌ഡിപി) എൽ വി പി, എസ് വി പി ഒപ്‌താൽമിക് പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. പുതിയ പ്ലാന്റിൽ ഐവി ഫ്‌ളൂയിഡ്, ലിക്വിഡ് ഇൻജക്ഷൻ മരുന്നുകൾ,കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നുകൾ എന്നിവ ഉത്‌പ്പാദിപ്പിക്കും. ഐ വി ഫ്‌ളൂയിഡ് നിർമിക്കുന്നതിനുള്ള അത്യാധുനിക യന്ത്രം ജർമ്മനിയിൽ നിന്നാണ് എത്തിച്ചിരിക്കുന്നത്. 58.87 കോടിയാണ് എൽ വി പി, എസ് വി പി ഒപ്‌താൽമിക് പ്ലാന്റിന്റെ നിർമാണ ചെലവ് . 2023 - 24 സാമ്പത്തിക വർഷത്തിൽ കമ്മീഷൻ ചെയ്‌ത് ഉത്‌പാദനം ആരംഭിക്കുമെന്ന് ചെയർമാൻ സി ബി ചന്ദ്രബാബു അറിയിച്ചു.
സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി കാൻസർ മരുന്നുകൾ നിർമിക്കാൻ കെഎസ്ഡിപിയിൽ 230 കോടി രൂപ ചെലവിൽ ഓങ്കോളജി ഫാർമ പാർക്ക് നിർമാണം അടുത്ത സാമ്പത്തിക വർഷം ആരംഭിക്കും. കെഎസ്‌ഡിപി ആസ്ഥാനത്തോട് ചേർന്നുള്ള 6.38 ഏക്കർ സ്ഥലത്താണ് നിർമാണം .സംസ്ഥാനത്തു തന്നെ ഇത്തരത്തിലുള്ള ആദ്യ പ്ലാന്റ് ആകും കെഎസ്ഡിപിയിൽ നിർമിക്കുന്നത്.
വില കൂടിയ അർബുദ മരുന്നുകൾ വളരെ വിലക്കുറവിൽ ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധിക്കും.നിലവിൽ 52 ഇനം മരുന്നുകളാണ് കെഎസ്ഡിപിയിൽ ഉത്പാദിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്ര,തെലുങ്കാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കെഎസ്ഡിപി മരുന്നു വിതരണം നടത്തുന്നു. മൃഗസംരക്ഷണ വകുപ്പിന് ആവശ്യമായ മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്. 80കോടിയുടെ വിറ്റുവരവും 10 ശതമാനം പ്രവർത്തന ലാഭവുമാണ് ഈ വർഷം കെഎസ്‌ഡിപി പ്രതീക്ഷിക്കുന്നത്. 52 മരുന്നുകൾ ഉൽപാദിപ്പിക്കുന്നത് അടുത്തവർഷം 92 ആക്കാനുള്ള ലൈസൻസ് നേടിക്കഴിഞ്ഞു. അതിലൂടെ 120 കോടി വിറ്റുവരവും 10 ശതമാനം പ്രവർത്തന ലാഭവും കെഎസ്ഡിപി പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്‌ടർ ഇ എ സുബ്രഹ്‌മണ്യൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..