കൊല്ലം > മുഖ്യമന്ത്രിയുടെ കത്തിനെത്തുടർന്ന് കൊല്ലം തുറമുഖത്തിന് എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചത് അട്ടിമറിക്കാൻ ചില മാധ്യമങ്ങളും തുറമുഖ വകുപ്പ് കൊല്ലം ഓഫീസിലെ ചില ഉദ്യോഗസ്ഥരും രംഗത്ത്. എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയെന്ന മാധ്യമവാർത്ത ഇതിന്റെ ഭാഗമാണ്. തുറമുഖത്ത് സുരക്ഷാസംവിധാനം ഒരുക്കിയില്ലെന്നു പറഞ്ഞാണ് കുപ്രചാരണം.
തുറമുഖത്ത് കൂടുതൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നും മതിലിന്റെ ഉയരം കൂട്ടണമെന്നും നിശ്ചയിച്ച ഏരിയ നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടി മാസങ്ങൾക്കു മുമ്പ് കേന്ദ്ര എമിഗ്രേഷൻ വകുപ്പ് ഷിപ്പിങ് വകുപ്പിന് കത്തെഴുതിയിരുന്നു. ഈ കത്ത് തുടർ നടപടിക്കായി അയക്കുന്നതിൽ ചില ഉദ്യോഗസ്ഥർ വീഴ്‌ചവരുത്തി. എന്നാൽ, കൊല്ലം തുറമുഖത്തിന് എമിഗ്രേഷൻ ക്ലിയറൻസ് സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അടുത്തിടെ കത്തെഴുതിയപ്പോഴാണ് അധികൃതർ നടപടിക്ക് വേഗംകൂട്ടിയത്. ഇതിന്റെ ഭാഗമായി സുരക്ഷാസൗകര്യം കൂട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര എമിഗ്രേഷൻ വകുപ്പ് ഷിപ്പിങ് വകുപ്പിനു നൽകിയ കത്തും കൊല്ലം പോർട്ട് ഓഫീസിലേക്ക് അയച്ചു. ഈ കത്തിലെ വിവരം ചില ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയായിരുന്നു. എന്നാൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം എമിഗ്രേഷൻ ചെക്ക് പോയിന്റിന് ആറ് കൗണ്ടർ നിർമിച്ചതും ഗേറ്റ്‌ഹൗസ് നിർമിച്ചതും ബോധപൂർവം മറച്ചുവച്ചു.
മുഖ്യമന്ത്രിയുടെ കത്തിനെത്തുടർന്ന് എമിഗ്രേഷൻ ചെക്ക് പോയിന്റ് തത്വത്തിൽ കേന്ദ്രം അനുവദിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് തുറമുഖത്ത് 14 പൊലീസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം എമിഗ്രേഷൻ വിഭാഗം ഡയറക്ടർ സുരേന്ദൻകുമാർ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഇതിൽ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. രണ്ട് പൊലീസ് ഇൻസ്പെക്ടർ, എട്ട് സബ് ഇൻസ്പെക്ടർ, നാല് പൊലീസുകാർ എന്നിവരെ നിയോഗിച്ച് അറിയിക്കാനാണ് ഉത്തരവിൽ പറയുന്നത്. ഇതിനിടെ തിരുവനന്തപുരം എഫ്‌ആർആർഒ ഓഫീസ് ടീം കൊല്ലം പോർട്ട് സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുകയും കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയും ചെയ്‌തിരുന്നു. ഈ റിപ്പോർട്ട് കൊല്ലം തുറമുഖത്തിന് അനുകൂലമാണ്.
ഉദ്യോഗസ്ഥരെ നിയമിക്കാൻ അതിവേഗ നടപടി:
എം മുകേഷ് എംഎൽഎ
തുറമുഖത്തെ എമിഗ്രേഷൻ ചെക്ക് പോയിന്റ് ആയി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി നിലവിലുള്ള സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എം മുകേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. എമിഗ്രേഷൻ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ അതിവേഗത്തിലാണെന്നും ഷിപ്പിങ് മന്ത്രാലയം ആവശ്യപ്പെട്ട സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. സുരക്ഷ ശക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ ഷിപ്പിങ് മന്ത്രാലയം നൽകിയിരുന്നു. ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടപ്രകാരം എമിഗ്രേഷൻ കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഫെസിലിറ്റേഷൻ സെന്ററിൽ സജ്ജമാക്കിയിട്ടുണ്ട്.
കൊല്ലം തുറമുഖത്ത് സുരക്ഷയുടെ ഭാഗമായി നടപ്പാക്കേണ്ട എല്ലാ ഒരുക്കങ്ങളും ഏർപ്പെടുത്തും. ഒരാഴ്‌ചയ്‌ക്കുള്ളിൽ കൂടുതൽ സിസിടിവി കാമറകൾ സ്ഥാപിക്കും. മതിലിന്റെ ഉയരം കൂട്ടുന്നതിനും നടപടിയെടുക്കും.
എൻ എസ് പിള്ള, മാരിടൈം ബോർഡ് ചെയർമാൻ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..