കൊച്ചി
റോഡ് മുറിച്ചുകടക്കാൻ വാഹനത്തിരക്ക് കുറയുന്നതുവരെ ഇനി കാത്തുനിൽക്കേണ്ട. സിഗ്നലിന് ഇരുവശത്തും സ്ഥാപിച്ചിട്ടുള്ള പെലിക്കൺ സിഗ്നലുകളുടെ ബട്ടൺ അമർത്തിയാൽ വാഹനങ്ങൾ നിർത്താനുള്ള ചുവപ്പ് ലൈറ്റ് തെളിയും. വാഹനങ്ങൾ നിർത്തിയാൽ 25 സെക്കൻഡ് സമയം റോഡ് മുറിച്ചുകടക്കാൻ ലഭിക്കും. ഇതിനുള്ളിൽ തിരക്കുകൂട്ടാതെ റോഡ് മുറിച്ചു കടക്കാം. തുടർന്ന് 75 സെക്കൻഡുകൾ കഴിഞ്ഞാൽ മാത്രമേ അടുത്തയാൾക്ക് ബട്ടൺ അമർത്താൻ കഴിയൂ.
കാൽനടയാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചുകടക്കാൻ സ്മാർട്ട് ട്രാഫിക് സിഗ്നൽ സംവിധാനം ഷൺമുഖം റോഡ് മേനക ബസ് സ്റ്റോപ്പ്, പാർക്ക് അവന്യൂ റോഡ് എറണാകുളം ജെട്ടി ബസ് സ്റ്റോപ്പ്, കലൂർ സെന്റ് ആന്റണീസ് പള്ളി, ഇടപ്പള്ളി സെന്റ് ജോർജ് പള്ളി എന്നിവിടങ്ങളിലാണ് പ്രവർത്തനം ആരംഭിച്ചത്. നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവർത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനമായ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ഐടിഎംഎസ്) ഭാഗമായാണ് ഈ സംവിധാനം.
ഒന്നരമാസത്തിനകം ഐടിഎംഎസ് സജ്ജം
ഐടിഎംഎസ് സംവിധാനത്തിന്റെ ഡിസിസി ജങ്ഷൻ, മെഡിക്കൽ ട്രസ്റ്റ്, മനോരമ ജങ്ഷൻ എന്നിവ ഉൾപ്പെടുന്ന ഭാഗം പൂർത്തിയായി. ഹൈക്കോടതി ജങ്ഷൻ, കലൂർ, പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിർമാണം പുരോഗമിക്കുകയാണ്. ഒന്നരമാസത്തിനുള്ളിൽ സംവിധാനം പൂർണസജ്ജമാകും.
കോർപറേഷൻ പരിധിയിലെ 17 പ്രധാന ജങ്ഷനുകളിലാണ് ട്രാഫിക് സിഗ്നലിങ് സംവിധാനം സ്ഥാപിച്ചത്. നഗരത്തിലെ തിരക്കനുസരിച്ചു സ്വയം സിഗ്നൽ മാറുന്ന വെഹിക്കിൾ ആക്യുവേറ്റഡ് സിഗ്നലുകളാണ് പ്രാവർത്തികമാക്കിയത്. നാല് സിഗ്നലുകൾ സ്മാർട്ട് റോഡുകളുടെ നിർമാണത്തോടൊപ്പം പൂർത്തിയാകും.
വാഹനങ്ങളുള്ള ട്രാക്കിനും ഇല്ലാത്തവയ്ക്കും വ്യത്യസ്ത പരിഗണന നൽകിയാണ് സിഗ്നലുകൾ പ്രവർത്തിക്കുന്നത്. റഡാർ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നൽ സമയം ക്രമീകരിക്കും.
നിയമലംഘനം കണ്ടെത്താൻ ക്യാമറ
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ 30 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. 93 ക്യാമറകൾ 35 ഇടങ്ങളിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ബാക്കിയുള്ള അഞ്ച് കേന്ദ്രങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങൾ പകർത്താനും ഇവയ്ക്കാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..