Deshabhimani

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സ്ത്രീകളില്‍നിന്ന് 20 പവന്‍ തട്ടിയ പ്രതി അറസ്റ്റില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 10:05 PM | 0 min read

നാദാപുരം> ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്ത്രീകളെ വഞ്ചിച്ച്  20 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. വില്യാപ്പള്ളി മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് പി പി മുഹമ്മദ് നജീറി(29)നെയാണ് നാദാപുരം ഡിവൈഎസ്പി പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്.

ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് നടപടി. കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയെ കബളിപ്പിച്ച് പ്രതി 15 പവന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കുറ്റ്യാടി സ്റ്റേഷനില്‍ പ്രതിക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പരാതിക്കാരും അറസ്റ്റിലായ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

പഴയ ആഭരണങ്ങള്‍ക്കുപകരം പുതിയത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി താനക്കോട്ടൂരിലെ യുവതിയെ കബളിപ്പിച്ച് സ്വര്‍ണാഭരണവുമായി മുങ്ങിയത്. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ ഇന്‍സ്റ്റഗ്രാം ഐഡിയുടെ ഉടമ ഷംനാദ് എന്നയാള്‍ക്കെതിരെ വളയം പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ ഷംനാദ് എന്ന പേരും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.

 മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന സ്വര്‍ണാഭരണവുമായാണ് യുവാവ് മുങ്ങിയത്. ജ്വല്ലറി ഉടമയെന്ന് പരിചയപ്പെടുത്തിയ യുവാവ്, വില കൂടിയതും അപൂര്‍വവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങള്‍ക്ക് പകരം ഇവ നല്‍കാമെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാം വഴി യുവതിക്ക് വാഗ്ദാനം നല്‍കിയത്.  ആഭരണങ്ങള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയ യുവതി വീടിന് പരിസരത്ത് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

 തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് എത്തുകയും ആഭരണങ്ങള്‍ വാങ്ങിക്കുകയും പകരം  പണമടങ്ങിയ ബാഗ് എന്നുപറഞ്ഞ് ഗിഫ്റ്റ് നല്‍കുകയുംചെയ്തു. വീട്ടിലെത്തി  ഗിഫ്റ്റ് നല്‍കിയ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് പണത്തിനുപകരം ഹല്‍വയും 100 രൂപയുടെ മിഠായിയും നല്‍കി വഞ്ചിച്ചതാണ് എന്ന് മനസ്സിലായത്.

വടകര പൊലീസ് സ്റ്റേഷനിലും  ഇയാള്‍ക്കെതിരെ സമാനമായ പരാതിയില്‍ കേസ് ഉണ്ടായിരുന്നെങ്കിലും പ്രതി പരാതിക്കാരിക്ക് പണം നല്‍കി കേസ് പിന്‍വലിപ്പിച്ചതായി പൊലീസ് പറഞ്ഞു.


 



deshabhimani section

Related News

0 comments
Sort by

Home