പറവൂർ > തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. പറവൂർ പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്റെയും കവിതയുടെയും മകൾ ശ്രീവേദ (10), കവിതയുടെ സഹോദരപുത്രൻ, മന്നം തളിയിലപ്പാടം വീട്ടിൽ വിനുവിന്റെയും നിതയുടെയും മകൻ അഭിനവ് (കണ്ണൻ–-13), കവിതയുടെ സഹോദരി വിനിതയുടെയും ഇരിങ്ങാലക്കുട പൊറത്തുശേരി കടുങ്ങാടൻ വീട്ടിൽ -രാജേഷിന്റെയും മകൻ ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്. അഗ്നി രക്ഷാസേനയും വെടിമറയിൽനിന്നുള്ള മുങ്ങൽവിദഗ്ധരും നടത്തിയ തിരച്ചിലിനൊടുവിലാണ് രാത്രി 7.30ന് ശ്രീവേദയുടെ മൃതദേഹവും പത്തരയോടെ മറ്റു രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്താനായത്. മൃതദേഹങ്ങൾ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തട്ടുകടവ് പാലത്തിന്റെ അടിയിലാണ് ഇവർ കുളിക്കാൻ ഇറങ്ങിയത്. വള്ളംകളി നടക്കുന്ന, ഒഴുക്കുകൂടിയ സ്ഥലമാണിത്.
പാലത്തിനുസമീപം കുട്ടികളുടെ സൈക്കിളുകളും ചെരിപ്പുകളുമുണ്ടായിരുന്നു. അഭിനവിന്റെ അച്ഛൻ വിനു ഗൾഫിലേക്ക് തിരികെപ്പോയിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂ. ഗവ. എൽപിജി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ശ്രീവേദ. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് അഭിനവ്. ഇരിങ്ങാലക്കുട സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീരാഗ്.
ശ്രീവേദയുടെ സഹോദരി നിവേദിത (മാളു). അഭിനവിന്റെ സഹോദരി അമേയ. ശ്രീരാഗിന്റെ സഹോദരൻ ശ്രീരാജ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..