തിരുവനന്തപുരം > എൽഡിഎഫ് സർക്കാരിന്റെ നയങ്ങളെപ്പറ്റി ജനങ്ങളുമായി സംവദിക്കുന്നതിനും ഭാവി കേരള വികസനം സംബന്ധിച്ച് അഭിപ്രായങ്ങൾ ആരായുന്നതിനുമായി സിപിഐ എമ്മിന്റെ ഗൃഹസന്ദർശന പരിപാടി തുടങ്ങി. 31 വരെ തുടരും. പാർടിയുടെ 34000 ലേറെ ബ്രാഞ്ചുകളിൽ പ്രവർത്തകർ സ്ക്വാഡുകളായി സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിക്കും. പാർടി കേന്ദ്രകമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടറിയറ്റ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജനപ്രതിനിധികളും സ്ക്വാഡിന് നേതൃത്വം നൽകി.
സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം ആരായുന്നു, ഭാവിയിൽ സംസ്ഥാനത്ത് നടപ്പാക്കേണ്ട ജനോപകാരപ്രദമായ നടപടികൾ സംബന്ധിച്ച് നിർദേശങ്ങളും കേൾക്കുന്നു. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ തൃശൂരിൽ പരിപാടിക്ക് നേതൃത്വം നൽകി. കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി കണ്ണൂർ ജില്ലയിലെ ചെറുതാഴത്തും എം വി ഗോവിന്ദൻ മൊറാഴയിലും കെ രാധാകൃഷ്ണൻ തൃശൂർ ചേലക്കര തോന്നൂർക്കരയിലും എം സി ജോസഫൈൻ അങ്കമാലി കല്ലുപാലത്തും വീടുകൾ സന്ദർശിച്ചു.
സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ബേബിജോൺ ചാവക്കാട് തെക്കേഞ്ചേരിയിലും കെ ജെ തോമസ് മുണ്ടക്കയം കൂട്ടിക്കലിലും മന്ത്രിമാരായ എ സി മൊയ്തീൻ, സി രവീന്ദ്രനാഥ് എന്നിവർ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..