23 March Thursday

കോവിഡ് വകഭേദം : പ്രതിരോധമുറപ്പിച്ച്‌ കേരളം

സ്വന്തം ലേഖികUpdated: Saturday Oct 22, 2022


തിരുവനന്തപുരം
രാജ്യത്ത്‌ തീവ്രവ്യാപന ശേഷിയുള്ള കോവിഡ്‌ വകഭേദങ്ങൾ അടിക്കടി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കി സംസ്ഥാനം. ഒമിക്രോണിന്റെ ബിക്യൂ 1, എക്സ്‌ബിബി ഉപവകഭേദങ്ങൾ തൊട്ടടുത്ത ദിവസങ്ങളിൽ മഹാരാഷ്‌ട്രയിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു.

രാജ്യത്ത്‌ നിലവിൽ 70 എക്സ്‌ബിബി ബാധിതരുണ്ടെന്നാണ്‌ വിലയിരുത്തൽ. ഈ സാഹചര്യം മുന്നിൽക്കണ്ടാണ്‌ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഇടപെടൽ. അഞ്ഞൂറിൽ താഴെ പ്രതിദിന രോഗികൾ സംസ്ഥാനത്തുണ്ട്. ജനിതക വകഭേദം കണ്ടെത്താൻ സാമ്പിൾ പരിശോധന കാര്യക്ഷമമായി നടക്കുന്നു. പുതിയ സാഹചര്യത്തിൽ ഇത്‌ കൂട്ടി. രോഗബാധിതരിൽ 1.8 ശതമാനം പേര്‍ക്ക്‌ ആശുപത്രി ചികിത്സ വേണ്ടിവരുമെന്നാണ്‌ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ എല്ലാവരും   മാസ്‌ക് ധരിക്കുന്നത്‌ ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ കൂടിയ ഉന്നതതലയോഗം വിലയിരുത്തി. ഇന്‍ഫ്‌ളുവന്‍സയ്ക്ക്(സാധാരണപനി) സമാനമായ ലക്ഷണവുമായി വരുന്നവര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കും. കരുതൽ ഡോസ് എടുക്കണം. എക്സ്‌ബിബി വകഭേദത്തിന് കൂടുതൽ വ്യാപനശേഷിയുള്ളതിനാൽ ജില്ലകൾക്കും പ്രത്യേകം നിർദേശങ്ങളും നൽകിയിട്ടുണ്ട്. 

കൈകൾ ശുദ്ധമാകട്ടെ
എൺപത്‌ ശതമാനം പകർച്ചവ്യാധിയും പടരുന്നത്‌ കൈയിലൂടെയാണ്‌. ഫോൺ, കംപ്യൂട്ടർ, എടിഎം, റിമോട്ട് എന്നിവ ടോയ്‌ലറ്റ് സീറ്റിനേക്കാൾ രോഗാണുവാഹകരാണ്‌. പരിസര ശുചിത്വം, കൈകളുടെ ശുചിത്വം, രോഗീ പരിചരണം, സുരക്ഷിതമായ കുത്തിവയ്‌പ്‌, വാക്സിനേഷൻ തുടങ്ങിയവയ്ക്കൊക്കെ അണുബാധ പ്രതിരോധത്തിൽ വലിയ പങ്കുണ്ട്‌. ഡോ. എ രാജലക്ഷ്മി (അണുബാധരോഗ വിഭാഗം സീനിയർ കൺസൾട്ടന്റ്, തിരുവനന്തപുരം കിംസ് ഹെൽത്ത്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top