Deshabhimani

നടി ആക്രമിക്കപ്പെട്ട കേസ്; അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത

വെബ് ഡെസ്ക്

Published on Dec 12, 2024, 09:15 AM | 0 min read

കൊച്ചി > നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത. ഇത് സംബന്ധിച്ച്  വിചാരണ കോടതിയിൽ ഹർജി നൽകി. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് അതിജീവിത കോടതിയെ സമീപിച്ചത്. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം അറിയട്ടെയെന്നും ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളില്ലെന്നുമാണ് നടിയുടെ നിലപാട്. തനിക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു എന്നതാണ് ‌ഹർജി നൽകാൻ പ്രേരിപ്പിച്ച പ്രധാന കാരണമായി പറയുന്നത്.

സുപ്രീം കോടതി മാർ​​ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. കേസിലെ വിചാരണയുടെ സുപ്രധാന ഘട്ടം പൂര്‍ത്തിയായിരുന്നു. ഇന്നലെ മുതൽ കേസില്‍ അന്തിമവാദം ആരംഭിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. ഒരു മാസം കൊണ്ട് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കും. അതിനു ശേഷം കേസ് വിധി പറയാനായി മാറ്റും. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ആറു വര്‍ഷവും 9 മാസവും നീണ്ട ദീര്‍ഘ വിചാരണയാണ് നടന്നത്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപ് ആണ് എട്ടാം പ്രതി.

നരത്തെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ അതിജീവിത കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ  ഹൈക്കോടതിയ്ക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്നും ആ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത കത്തിൽ പറയുന്നു.

മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ അതിജിവിത കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുമുണ്ട്. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ പരാമശത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തന്റെ യൂട്യൂബ് ചാനലിലും ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചിരുന്നു. കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖയുടെ വാദം.



deshabhimani section

Related News

0 comments
Sort by

Home