ആയുര്‍വേദരംഗത്ത് അഞ്ചു തലമുറകള്‍ നീളുന്ന പാരമ്പര്യത്തിന്റെ പിന്‍ബലവുമായി പുതുമകള്‍ ആവിഷ്കരിച്ച് മുന്നേറുകയാണ് കെ പി പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാല. തൃശൂര്‍ ജില്ലയിലെ മാളയ്ക്കടുത്ത് കുഴൂരിലുള്ള കണ്ടംകുളത്തി വൈദ്യശാല 150-ാം വാര്‍ഷികാഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ്്. ഇതിന്റെ ഭാഗമായി വിപുലമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഫൌണ്ടേഷന്‍ ആരംഭിക്കുന്നതിനും ദുബായില്‍ ആയുര്‍വേദ ആശുപത്രി ആരംഭിക്കുന്നതിനും ഇന്ത്യയൊട്ടാകെ ഏജന്‍സിശൃംഖല വിപുലീകരിക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണെന്ന് മാനേജിങ് ഡയറക്ടര്‍ കെ പി വിത്സണ്‍ പറഞ്ഞു. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയുര്‍വേദ ചികിത്സയില്‍ ശ്രദ്ധകേന്ദ്രീകരിച്ച കണ്ടംകുളത്തിവൈദ്യശാല 30 വര്‍ഷംമുമ്പ് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെതന്നെ വാങ്ങാവുന്ന ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഈ രംഗത്തെ തുടക്കക്കാരായി. തൊണ്ടയടപ്പിന് അവതരിപ്പിച്ച ഏലാദി മിഠായിക്ക് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് വിത്സണ്‍ പറഞ്ഞു. കര്‍ക്കടക കഞ്ഞിക്കിറ്റ്, പ്രസവപരിചരണത്തിനുള്ള തെങ്ങിന്‍പൂക്കുലാദി ലേഹ്യം, കുറഞ്ഞിക്കുഴമ്പ്, നീലികാ ഹെയര്‍ ഓയില്‍ എന്നീ വിവിധ ഉല്‍പ്പന്നങ്ങള്‍ മരുന്നുകടകളില്‍ ലഭ്യമാക്കിയതിലൂടെ ആയുര്‍വേദത്തെ ജനങ്ങളിലേക്ക് എത്തിക്കാനും കഴിഞ്ഞുവെന്ന് വിത്സണ്‍ പറഞ്ഞു. ഏലാദി മിഠായിപോലുള്ളവ എല്ലാസംസ്ഥാനത്തും സാന്നിധ്യം അറിയിച്ചതാണ്്. അടുത്തകാലത്തായി വിപണിയില്‍ അവതരിപ്പിച്ച മുട്ടുവേദനയ്ക്കുള്ള ബോണോ കെയര്‍, ഡയബറ്റിക്സിനുള്ള ഡയലീവ് ഫോര്‍ട്ടെ, കുങ്കുമ ചന്ദനാദി ഫെയര്‍നെസ് ഓയില്‍ എന്നിവയ്ക്ക് മെഡിക്കല്‍ഷോപ്പുകള്‍ക്കുപുറമെ മാളുകളിലും മറ്റും ഇടംപിടിക്കാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയുര്‍വേദത്തിന്റെ ഏടുകളില്‍നിന്ന് ഇനിയും പ്രയോഗത്തില്‍ വന്നിട്ടില്ലാത്ത മൂലികകള്‍ ചേര്‍ത്ത് സോപ്പ് ഉള്‍പ്പെടെയുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍കൂടി ഈ വര്‍ഷം വിപണിയിലെത്തിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. കണ്ടംകുളത്തിക്ക്് ഐഎസ്ഒ, ജിഎംപി സര്‍ട്ടിഫിക്കേഷന്‍ എന്നിവയ്ക്കുപുറമെ ഉള്ളില്‍ കഴിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ ആദ്യമായി ആയുഷ് പ്രീമിയം മാര്‍ക്ക് അംഗീകാരവുമുണ്ട്.
കണ്ടംകുളത്തിക്ക് കേരളമൊട്ടാകെ 200 ഏജന്‍സിയാണുള്ളത്്. ഈ വര്‍ഷം 100 എണ്ണംകൂടി ഉള്‍പ്പെടുത്തി ശൃംഖല വിപുലമാക്കും. ഈ ഏജന്‍സികളോടു ചേര്‍ന്ന് ക്ളിനിക്കുകളുമുണ്ട്്. നിലവില്‍ അഞ്ച് ആശുപത്രികളാണ് ഗ്രൂപ്പിനു കീഴിലുള്ളത്. അതിരപ്പിള്ളിയില്‍ ആയുര്‍വേദ ചികിത്സതേടി വിദേശികളും പ്രവാസികളും കുടുംബസമേതം എത്തുന്നു. കേരളത്തില്‍ എല്ലാ ജില്ലാ ആസ്ഥാനത്തും ഓരോ ആശുപത്രിവീതം ആരംഭിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി കോഴിക്കോട് അടുത്ത ആശുപത്രി ഉടന്‍ ആരംഭിക്കും.
150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തുടക്കംകുറിക്കുന്ന ഫൌണ്ടേഷന്‍ നിര്‍ധനരോഗികള്‍ക്ക് സൌജന്യ ചികിത്സ, പഞ്ചായത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയും ചെയ്യാന്‍ ഉദ്ദേശിക്കുന്നു. വിത്സന്റെ പത്നിയും ചീഫ് ഫിസിഷ്യനുമായ ഡോ. റോസ് മേരി വിത്സണ്‍ ചികിത്സയുടെ മേല്‍നോട്ടം വഹിക്കുന്നു. മകന്‍ പാട്രസ് വിത്സണ്‍ ഗ്രൂപ്പിന്റെ ഡയറക്ടറാണ്്. ഇദ്ദേഹത്തിന്റെ പത്നി ഡോ. മരിയയും ചികിത്സയില്‍ സജീവമാണ്്.
ആയുര്‍വേദത്തിന് പ്രസക്തിയേറി
ഇന്നത്തെ ജീവിത തിരക്കിനിടയില്‍ ആയുര്‍വേദത്തിന് പ്രസക്തിയേറുകയാണെന്ന് കണ്ടംകുളത്തിയുടെ ചീഫ് ഫിസിഷ്യന്‍ ഡോ. റോസ് മേരി വിത്സണ്‍ പറഞ്ഞു.
ഈ രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് ദേശാഭിമാനിക്കു നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.
ചെറുപ്പക്കാര്‍ക്കിടയില്‍ ആയുര്‍വേദത്തിന് സ്വീകാര്യതയുണ്ടോ?
ആയുര്‍വേദമെന്നത് പ്രധാനമായും പ്രായമായവര്‍ ആശ്രയിച്ചിരുന്ന ചികിത്സാമാര്‍ഗമായിരുന്നു. എന്നാല്‍ ഇന്ന് അതു മാറി. 20-25 വയസ്സായവര്‍മുതല്‍ നടുവേദന, കഴുത്തുവേദന തുടങ്ങി കംപ്യൂട്ടറിനെ അമിതമായി ആശ്രയിക്കുന്നതുകൊണ്ടുണ്ടാകുന്ന പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സതേടി എത്തുന്നുണ്ട്. ജോലിയുടെ അമിതസമ്മര്‍ദം, ബിപി, ഉറക്കക്കുറവ്, ടെന്‍ഷന്‍ എന്നിവയൊക്കെ ഏറിവരുന്നു. പലര്‍ക്കും വിശ്രമത്തിനായി മാറ്റിവയ്ക്കാന്‍ സമയമില്ല. ഇത്തരക്കാര്‍ പഞ്ചകര്‍മ ചികിത്സക്കായും റിജുവനേഷന്‍ ചികിത്സക്കായുമൊക്കെ ധാരാളമായി എത്തുന്നുണ്ട്.
എന്തൊക്കെ പ്രത്യേക ചികിത്സാപാക്കേജുകളാണ് കണ്ടംകുളത്തിക്കുള്ളത്?
അമ്മയ്ക്കും കുഞ്ഞിനുമുള്ള സൂതികാ പരിചരണമാണ് ആദ്യത്തേത്. പ്രസവശേഷമുള്ള സമ്പൂര്‍ണ പരിചരണവും ഇതില്‍ ലഭ്യമാണ്്. ആയയുടെ പരിചരണം, ഡോക്ടറുടെ സേവനം, മരുന്നു കുറുക്കുകള്‍ ഇവയെല്ലാം യഥാവിധി നല്‍കും. പ്രസവശേഷം അമ്മയുടെ അമിതവണ്ണം കുറയ്ക്കുന്നതിനുവരെയുള്ള സേവനം ഇതിലുണ്ട്. അടുത്തത് പ്രായമായവര്‍ക്ക് ചികിത്സ നല്‍കുന്ന വയോധിക പാക്കേജാണ്. എല്ലുകളുടെ തേയ്മാനം, ജീവിതശൈലി രോഗങ്ങളുടെ ക്രമീകരണം തുങ്ങിയവയെല്ലാം ഇതിലുണ്ട്. കര്‍ക്കടക ചികിത്സയാണ് മറ്റൊന്ന്. വന്ധ്യതാപ്രശ്നങ്ങള്‍ക്കുള്ള തകരാറുകള്‍ പരിഹരിച്ച് സിസ്റ്റംതന്നെ മെച്ചപ്പെടുത്തുന്ന ചികിത്സയും ഒരുക്കുന്നുണ്ട്.
ധാരാളം ആയുര്‍വേദ ഡോക്ടര്‍മാര്‍ പുറത്തിറങ്ങുന്നുണ്ടല്ലോ?
അതേ. ആയുര്‍വേദത്തിന്റെ പ്രസക്തി ഏറുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആയുര്‍വേദം പഠിച്ചിറങ്ങുന്ന യുവഡോക്ടര്‍മാര്‍ക്ക് അവസരങ്ങള്‍ ഏറെയാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകള്‍പോലും ആയുര്‍വേദത്തിലുണ്ട്. ഹോട്ടലുകളുമായി ബന്ധപ്പെട്ട ആയുര്‍വേദ സെന്ററുകളിലും സ്പാകളിലും വിദേശങ്ങളിലും സ്വന്തമായിട്ടും ചെയ്യാനാകും. പക്ഷെ, ശരിയായ പ്രവര്‍ത്തനത്തിലൂടെ വിശ്വാസ്യത നേടിയെടുക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..