കേന്ദ്രം പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്നു: ബൃന്ദ

ന്യൂഡൽഹി > രാജ്യത്ത് രൂക്ഷമാകുന്ന വിലവർധനയിൽ പ്രതിഷേധിച്ച് സിപിഐ എം ഉൾപ്പെടെ ഏഴ് ഇടതുപാർടികൾ ജന്തർ മന്ദറിൽ ധർണ നടത്തി. നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലവർധന നിയന്ത്രിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.
കോർപറേറ്റ് സുഹൃത്തുക്കളുടെ കീശനിറയ്ക്കാൻ പാവപ്പെട്ടവരുടെ പണം പോക്കറ്റടിക്കുന്നതാണ് കേന്ദ്ര നയം. നാലുവർഷത്തെ മോഡി സർക്കാരിന്റെ ഭരണത്തിൽ സർവമേഖലകളിലും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ബൃന്ദ പറഞ്ഞു.
സിപിഐ എം, സിപിഐ, ഫോർവേഡ്ബ്ലോക്ക്, സിപിഐ എംഎൽ ലിബറേഷൻ, എസ്യുസിഐസി, ആർഎസ്പി, സിജിപിഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ധർണ.
പെട്രോളിലും ഡീസലിലും ഈടാക്കുന്ന എക്സൈസ് തീരുവ കുറയ്ക്കണം, അനിയന്ത്രിത വിലക്കയറ്റം പിടിച്ചുകെട്ടണം തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സ്ത്രീകളും യുവാക്കളുമടക്കം നിരവധിപേർ ധർണയിൽ പങ്കെടുത്തു.
സിപിഐ നേതാക്കളായ കെ നാരായണ, അതുൽ കുമാർ അൻജാൻ, ഫോർവേഡ്ബ്ലോക്ക് നേതാവ് ജി ദേവരാജൻ, നേതാക്കളായ രവി റോയ്, പ്രാൺ ശർമ, ആർ എസ് ദാഗർ, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
0 comments