ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ഹർജികൾ; സുപ്രീംകോടതിയെ സമീപിച്ച് ജ്ഞാൻവാപി പള്ളിക്കമ്മിറ്റി

ന്യൂഡൽഹി > ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നൽകിയ ഹർജികൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ജ്ഞാൻവാപി പള്ളിക്കമ്മിറ്റി. സംഭലിൽ സർവേയ്ക്കിടെയുണ്ടായ സംഘർഷവും 6 പേർ കൊല്ലപ്പെട്ടതും അടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി. കുറച്ചു നാളുകളായി വിവിധ മസ്ജിദുകളും ദർഗകളും പുരാതന ക്ഷേത്രങ്ങളാണെന്ന് അവകാശപ്പെടുന്ന നിരവധി സംഭവങ്ങൾ ഇതിനകം ഉന്നയിക്കപ്പെട്ടതും ഹർജിയിൽ പറഞ്ഞു. ഇത്തരത്തിലുള്ള വാദങ്ങൾ കലാപമുണ്ടാക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
1991 ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ 2021 മാർച്ചിൽ പുറപ്പെടുവിച്ച നോട്ടീസിന് കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിൻ്റെ എല്ലായിടത്തും ഇത്തരം തർക്കങ്ങൾ തലപൊക്കുമെന്നും ഇത് സാമുദായിക സൗഹാർദം ഇല്ലാതാക്കുമെന്നും മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ പറയുന്നു.
മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ്, ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ്, കുത്തബ് മിനാർ, ഡൽഹി, കമൽ മൗല മസ്ജിദ്- ഭോജ്ശാല കോംപ്ലക്സ് മധ്യപ്രദേശ്, ബീജ മണ്ഡല് മസ്ജിദ്- വിദിഷ മധ്യപ്രദേശ്, തീലേ വാലി മസ്ജിദ്- ലഖ്‌നൗ ഉത്തർപ്രദേശ്, രാജസ്ഥാനിലെ അജ്മീർ ഷരീഫ് ദർഗ, ഉത്തർപ്രദേശിലെ ഫത്തേപൂർ സിക്രിയിലെ സൂഫി സന്യാസിയായ ഷെയ്ഖ് സലിം ചിഷ്തിയുടെ ജുമാ മസ്ജിദും ദർഗയും (മസോളിയം), കർണാടകയിലെ ഹൊസകയോട്ടിയിലെ ബാബ ബുദാൻഗിരി ദർഗ, എന്നിവയുൾപ്പെടെ വിവിധ മസ്ജിദുകളും ദർഗകളും സംബന്ധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉയർന്നുവരുന്ന നിരവധി അവകാശവാദങ്ങളും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Tags
Related News

0 comments