Deshabhimani

മോദി ഭരണത്തിൽ ഉന്നതവിദ്യാഭ്യാസ മേഖല ആക്രമിക്കപ്പെടുന്നു ; അക്കാദമിക സ്വാതന്ത്ര്യ സൂചികയിൽ കൂപ്പുകുത്തി ഇന്ത്യ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 02:58 AM | 0 min read


ന്യൂഡൽഹി
മോദി ഭരണത്തിൽ രാജ്യം അക്കാ​ദമിക സ്വാതന്ത്ര്യ സൂചികയിൽ കൂപ്പുകുത്തിയതായി സ്‌കോളേഴ്‌സ്‌ അറ്റ് റിസ്‌ക്കി(എസ്എആര്‍)ന്റെ റിപ്പോർട്ട്‌.  2013ല്‍ "പൂര്‍ണ സ്വതന്ത്രം' എന്ന വിഭാ​ഗത്തിലായിരുന്ന രാജ്യം പത്തുവര്‍ഷം കഴിഞ്ഞ് 2023ല്‍ "പരിപൂര്‍ണ നിയന്ത്രണം'എന്ന വിഭാ​ഗത്തിലേക്ക്‌ പതിച്ചു. എസ്‌എആറിന്റെ അക്കാദമിക് ഫ്രീഡം മോണിറ്ററിങ് പ്രോജക്ട് പുറത്തുവിട്ട " ഫ്രീ ടു തിങ്ക് 2024'  റിപ്പോര്‍ട്ടാണ്‌ ഇന്ത്യയെ വിമർശിച്ചത്‌. 179 രാജ്യങ്ങളിലെ സാഹചര്യമാണ് പരിശോധിച്ചത്.  1940കള്‍ക്കുശേഷം ഏറ്റവും കുറഞ്ഞ സ്‌കോറാണ് രാജ്യത്തിന്‌.

സര്‍വകലാശാലകളിൽ രാഷ്ട്രീയ നിയന്ത്രണത്തിനും ഹിന്ദുത്വ അജൻഡകള്‍ അടിച്ചേൽപ്പിക്കാനും വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ പരിമിതപ്പെടുത്തുന്ന സര്‍വകലാശാല നയങ്ങൾ നടപ്പാക്കാനുമുള്ള ബിജെപിയുടെ ശ്രമങ്ങളാണ് ഇന്ത്യയിൽ അക്കാദമിക സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്നത്‌. ജെഎൻയുവിലും സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിലുമടക്കം വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നു. അടിച്ചേൽപ്പിക്കുന്നു.  ഉന്നത വിഭ്യാഭ്യാസ മേഖലയുടെ നിയന്ത്രണത്തിനായി സംസ്ഥാനങ്ങളുമായി കേന്ദ്രം ഏറ്റുമുട്ടുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിൽ ​ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാൻ നടത്തുന്ന ഇടപെടലുകളും ചൂണ്ടിക്കാട്ടുന്നു. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ​ഗവര്‍ണറെ ഒഴിവാക്കണമെന്ന ഭേ​ദ​ഗതി അം​ഗീകരിക്കാത്ത നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ നിയമയുദ്ധം നടത്തുകയാണ്‌. 

തമിഴ്നാട്, പശ്ചിമബം​ഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും ​ഗവര്‍ണര്‍മാര്‍ ഇങ്ങനെ ഇടപെടുന്നുണ്ട്‌.  ആര്‍എസ്എസിനെ വിമര്‍ശിച്ച യുകെയുള്ള പ്രൊഫസര്‍ നിതാഷ കൗളിനെ ഇന്ത്യയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയതും എബിവിപിക്കാർ ജെഎൻയു പ്രൊഫസര്‍ നിവേദിത മേനോന്റെ പ്രഭാഷണംതടസപ്പെടുത്തിയതും റിപ്പോർട്ടിലുണ്ട്‌.  

51 രാജ്യങ്ങളിൽ 2023 ജൂലൈ ഒന്നു മുതൽ 2024 ജൂൺ 30 വരെ ഉന്നതവിദ്യാഭ്യാസ സമൂഹത്തിനുനേരെയുള്ള 391 ആക്രമണങ്ങളും റിപ്പോര്‍ട്ടിലുണ്ട്‌.   അക്കാദമിക സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും  ആഗോള കൂട്ടായ്മയാണ് സ്‌കോളേഴ്സ് അറ്റ് റിസ്‌ക്‌. കൊളംബിയ, ഡ്യൂക്, ന്യൂയോര്‍ക്ക് എന്നിവയടക്കം 665 സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.



deshabhimani section

Related News

0 comments
Sort by

Home