നിക്ഷേപകരെ ഇതാ പുതിയ കേരളം


വി കെ സി റസാക്ക്
Published on Feb 19, 2025, 07:41 PM | 3 min read
കേരളത്തിലാണോ വ്യവസായം നടത്തുന്നതെന്ന് ആശ്ചര്യത്തോടെ ചോദിച്ചവർ നിരവധിയാണ്. എങ്ങനെയാണ് സമരമില്ലാതെ നടത്തിക്കൊണ്ടുപോകുന്നത്? മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലേ? എന്നിങ്ങനെ നിറയെ തുടർചോദ്യങ്ങളും വന്നിട്ടുണ്ട്. ഇതുവരെ ഒരു പ്രശ്നവുമുണ്ടായിട്ടില്ല എന്നു പറയുമ്പോൾ അവിശ്വാസത്തോടെ നോക്കും.
ഇത് പഴയ കേരളമല്ല, കേരളം മാറിയത് പലരും അറിയുന്നില്ല എന്നതാണ് ഈ തുറിച്ചു നോട്ടങ്ങളുടെ കാരണം. അതേസമയം, ഒരുപാടുപേർ ഇപ്പോൾ 'ബിസിനസ് ചെയ്യാൻ പറ്റിയ സ്ഥലം' എന്ന തിരിച്ചറിവിൽ സംസ്ഥാനത്തേക്ക് എത്തുന്നുമുണ്ട്. ഇതിൽ നാട്ടുകാരും വിദേശ ബഹുരാഷ്ട്ര കമ്പനികളുമുണ്ട്. ഇത് പകരുന്ന കരുത്തുമായാണ് കേരളം 'ഇൻവെസ്റ്റ് കേരള' ആഗോള നിക്ഷേപക ഉച്ചകോടിക്ക് ഒരുങ്ങുന്നത്.
ഇച്ഛാശക്തിയുള്ള സർക്കാർ
തൊഴിൽ സമരങ്ങളിൽ കേരളമിന്ന് വളരെ പിറകിലാണെന്നതും രാജ്യത്ത് സമരങ്ങൾ കാരണം തൊഴിൽദിനം നഷ്‌ടപ്പെട്ട സ്ഥാനങ്ങളുടെ പട്ടികയിലും വളരെ പിന്നിലാണെന്നതും പലർക്കും അറിയില്ല. അല്ലെങ്കിൽ അറിയിക്കേണ്ടവർ അറിയിക്കുന്നില്ല. ഇച്ഛാശക്തിയുള്ള സർക്കാർ ഭരിക്കുമ്പോഴുണ്ടാകുന്ന മാറ്റത്തിനാണ് ഇപ്പോൾ കേരളം സാക്ഷിയാകുന്നത്. സ്വന്തം ജീവിതകാലത്ത് ഉണ്ടാകില്ല എന്ന് പലരും കരുതിയ പല നേട്ടങ്ങളും സംസ്ഥാനം അടുത്ത നാളുകളിൽ കൈവരിച്ചു. സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച മാറ്റങ്ങളാണ് പൂർവാധികം ശക്തിയോടെ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും തുടരുന്നത്.
കെ-സ്വിഫ്റ്റ് അതിവേഗം നൽകും അനുമതി
വ്യവസായങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ കൊണ്ടുവന്ന കെ-സ്വിഫ്റ്റ് (കേരള സിംഗിൾ വിൻഡോ ഇൻ്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പെരൻ്റ് ക്ലിയറൻസ്) ഏകജാലക സംവിധാനം സംരംഭകരിൽ വലിയ ആവേശവും ആത്മവിശ്വാസവുമാണ് ജനിപ്പിച്ചിരിക്കുന്നത്. അൽപ്പനേരം നമ്മുടെ കംപ്യൂട്ടറിനു മുന്നിൽ ചെലവഴിച്ചാൽ മൂന്നരവർഷം വ്യവസായം നടത്താൻ അനുവാദം ലഭിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഇന്ന് കേരളം. നിയമപ്രകാരമുള്ള സംരംഭം തുടങ്ങി മൂന്നരവർഷത്തിനുള്ളിൽ അനുമതികൾ വാങ്ങിയാൽ മതിയെന്നാണ് സർക്കാർ പറയുന്നത്. 50 കോടിക്കുമുകളിൽ മുതൽമുടക്കുള്ള സ്ഥാപനങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ അനുമതികൊടുക്കാനുള്ള സംവിധാനവും സർക്കാർ കൊണ്ടു വന്നിട്ടുണ്ട്. സംരംഭകനെ പഴയ ചുവപ്പു നാടകളിൽനിന്നെല്ലാം സംരക്ഷിക്കുന്ന സംരംഭം തുടങ്ങാൻ കേരളത്തിലേക്ക് വരൂ എന്ന് മറുനാട്ടുകാരെയും സ്വാഗതം ചെയ്യുന്ന മാറ്റമാണിത്.
കെ-സ്മാർട്ടിൽ കൂടുതൽ സ്‌മാർട്ടായി
സംരംഭകർക്ക് ഏറ്റവും പ്രയാസം നേരിട്ടിരുന്നത് തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള അനുമതികളും മറ്റും കിട്ടുന്നതിലായിരുന്നു. ഇന്നതില്ല. സർക്കാർ കെ- സ്മാർട്ട് (കേരള- സൊല്യൂഷൻ ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) സംവിധാനം കൊണ്ടുവന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസിൽ പോകാതെതന്നെ കാര്യങ്ങൾ നടക്കുമെന്നായി. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾകൂടി ഇതുമായി ബന്ധിപ്പിക്കുന്നതോടെ പ്ലാൻ ഉൾപ്പെടെയുള്ള എല്ലാ അനുവാദങ്ങളും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്നത് നിക്ഷേപകർക്ക് വലിയ പിന്തുണ നൽകുന്നതാണ്.
കെ-സിസ് ഇല്ലാതാക്കി ഒരു പേടിസ്വപ്നം
കേരള സെൻട്രൽ ഇൻസ്പെക്ഷൻ സിസ്റ്റം എന്ന കെ-സിസ് വ്യവസായികളുടെ മറ്റൊരു പേടിസ്വപ്നം ഇല്ലാതാക്കിയിരിക്കുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ പരിശോധനയെന്നപേരിൽ സ്ഥാപനങ്ങളിലേക്ക് കയറിവരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംരംഭകർക്ക് ഉണ്ടാക്കിയിരുന്ന പ്രശ്നങ്ങൾ ചെറുതായിരുന്നില്ല. അതിന് ഈ സർക്കാർ അവസാനം കുറിച്ചു. കംപ്യൂട്ടർ സംവിധാനം തെരഞ്ഞെടുക്കുന്ന സ്ഥാപ നങ്ങളിൽ അതുതന്നെ തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥൻ മുൻകൂട്ടി അറിയിച്ച ശേഷം മാത്രം പരിശോധന നടത്തുന്ന ഈ കെസിസ് കേരളത്തിലേക്ക് വ്യവസായ നിക്ഷേപമെത്തുന്നതിനുണ്ടായിരുന്ന വലിയൊരു തടസ്സം കൂടിയാണ് നീക്കിയിരിക്കുന്നത്.
ഉദ്യോഗസ്ഥനും പിഴയിടുന്ന പരാതിപരിഹാര സംവിധാനം
ചരിത്രത്തിൽ ആദ്യമായി, സംരംഭകരെ സംരക്ഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥന് പിഴ ചുമത്തുന്ന ഒരു നിയമം കേരളത്തിൽ വന്നിട്ടുണ്ട്. സംരംഭകരുടെ പരാതികൾ പരിഹരിക്കാൻ സർക്കാർ രൂപീകരിച്ചിരിക്കുന്ന ജില്ലാ, സംസ്ഥാനതല കമ്മിറ്റികളുടെ നിർദേശങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ പാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വീഴ്ചവരുത്തുന്ന ഓരോ ദിവസത്തിനും 250 രൂപ വീതം പിഴ നൽകേണ്ടി വരും. മാത്രമല്ല, ഈ ഉദ്യോസ്ഥനുമേൽ വകുപ്പുതല അടച്ചടക്കനടപടിക്കും നിർദേശമുണ്ടാകും. വ്യവസായ സംബന്ധമായ എല്ലാ പരാതികളും ഈ സംവിധാനത്തിൽ നൽകാം. സർക്കാർ നിക്ഷേപകർക്കൊപ്പമുണ്ടാകുമെന്ന ഉറപ്പാണ് ഈ സംവിധാനത്തിലൂടെ വ്യക്തമാക്കുന്നത്.
മാറ്റങ്ങളുടെ തെളിവായി ഒന്നാം റാങ്ക്
ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ നിക്ഷേപകരോട് വരൂ, കേരളത്തിന്റെ മാറ്റം കാണൂ എന്ന് വെറുതെ പറയുകയല്ല കേരളം ചെയ്യുന്നത്. ഈ മാറ്റങ്ങളെല്ലാം വന്നുവെന്നതിന് തെളിവായി ഉയർത്തിക്കാണിക്കാൻ വലിയൊരു നേട്ടം കേരളം കൈവരിച്ചിട്ടുണ്ട് -ഈസ് ഓഫ് ഡുയിങ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനം. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനം എന്ന ഈ അംഗീകാരം 28-ാം സ്ഥാനത്തുനിന്ന് 15ലേക്കും അവിടെ നിന്ന് ഒന്നിലേക്കും വന്നത് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിലാണ്.
യുവ പ്രതിഭകൾ വൻ സമ്പത്ത്
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസവും സാങ്കേതിക വൈദഗ്‌ധ്യമുള്ള പുതുതലമുറ ആഗോളതലത്തിൽത്തന്നെ അംഗീകരിക്കപ്പെട്ട, നിക്ഷേപകർക്ക് ഉപയോഗപ്പെടുത്താവുന്ന വലിയൊരു സമ്പത്താണ്. പ്രത്യേകിച്ച് ഹൈടെക് മേഖലയിൽ ഇത് വലിയ സാധ്യതയാണ്. സംസ്ഥാനത്തേക്ക് വന്ന ചില വൻ കമ്പനികൾക്ക് ഇവിടെ നിന്ന് 1000-1500 പേരെ വെറും രണ്ടുദിവസത്തിനുള്ളിൽ നിയമിക്കാനായി എന്നത് പലരെയും അതിശയപ്പെടുത്തിയിട്ടു ണ്ട്. വിദ്യാർഥികളുടെ പ്രതിഭ ഉപയോഗപ്പെടുത്താൻ കേരളം ക്യാമ്പസ് വ്യവസായ പാർക്കുകളും ആരംഭിച്ചുകഴിഞ്ഞു.
നിരവധി ഹൈടെക് സ്ഥാപനങ്ങൾ കേരള ത്തിൽ ബ്രാഞ്ചുകളും ഡിസൈൻ, ഡെവലപ്മെന്റ് സെന്ററുകളും സ്ഥാപിക്കുന്നു. നാല് എയർപോർട്ടുകൾ, പണി പൂർത്തിയാകുന്ന വിവിധ ഹൈവേകൾ എന്നിവ ഒരറ്റം മുതൽ മറ്റേയറ്റംവരെ കേരളത്തെ ഒരൊറ്റ നഗരമാക്കി മാറ്റുന്നു. പുതിയ വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസന സാധ്യതകൾ വീണ്ടും വർധിപ്പിക്കുന്നു. സ്വകാര്യ വ്യവസായ പാർക്കുകൾക്കുള്ള അനുമതിയാണ് മറ്റൊരു പ്രധാന കാൽവയ്പ്. 33 പാർക്കുകൾക്ക് അനുമതി നൽകിക്കഴിഞ്ഞു. ഇനിയും വലിയ സാധ്യതയാണ് ഇതിലുള്ളത്.
ജനങ്ങൾ, പ്രകൃതി, വ്യവസായം
മാനവ വികസന സൂചികയിൽ കേരളം രാജ്യത്ത് മുന്നിലാണെന്ന് മാത്രമല്ല, പല വികസിത രാജ്യങ്ങൾക്കൊപ്പവുമാണ്. 'ജനങ്ങൾ, പ്രകൃതി, വ്യവസായം' എന്ന കാഴ്ചപ്പാടാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. മറ്റുപലയിടത്തും കാര്യങ്ങൾ വേഗത്തിൽ നടക്കുമെന്ന് പറയുന്നവർ അവിടെ അതിന് 'വലിയ അധിക ചെലവും' വരാറുണ്ട് എന്ന സത്യംകൂടി പറയേണ്ടതുണ്ട്.
വ്യവസായം നടത്തുന്ന എല്ലാവരെയും ഒരുപോലെ കാണുന്ന നാടാണ് കേരളം. മറ്റ് പല സംസ്ഥാനങ്ങളിലും സംരംഭകൻ എവിടെനിന്ന് വരുന്നു എന്നതും മറ്റും പലപ്പോഴും പ്രശ്‌നമാകാറുണ്ട്. കേരളത്തിൽ ഒരു നിക്ഷേപകനും അയാളുടെ 'ഐഡൻ്റിറ്റി' മറച്ചുവച്ച് വ്യവസായം നടത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇതൊക്കെയാണ് കേരളം അഭിമാനത്തോടെ നിക്ഷേപക സമൂഹത്തിനുമുന്നിൽ വയ്ക്കുന്നത്.
0 comments