Deshabhimani

തൂമഞ്ഞിൻ തൊങ്ങലുചാര്‍ത്തി ഡിസംബര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 01:22 AM | 0 min read

തൊടുപുഴ 
ഡിസംബര്‍ എന്നും അങ്ങനെയാണ്. നാടും ന​ഗരവും അറിയാതെ അണിഞ്ഞൊരുങ്ങും. വഴിയോരങ്ങള്‍ക്കും വീടുകള്‍ക്കും എന്തെന്നില്ലാത്ത ചന്തമാകും. കുളിരണിയിക്കുന്ന മഞ്ഞില്‍ മണ്ണിലും വിണ്ണിലും താരകങ്ങള്‍ നിറയും. വീണ്ടുമൊരു ക്രിസ്‍മസ് കാലം വരവായി. ഇനിയുള്ള രാത്രികള്‍ നക്ഷത്രത്തിളക്കത്തിന്റെയും കരോള്‍ ​ഗാനങ്ങളുടെയുമാണ്. പതിവ് തെറ്റിക്കാതെ വൈവിധ്യങ്ങള്‍ സമ്മാനിച്ച് ക്രിസ്‍മസ് വിപണിയും സജീവമായി. 
മിന്നി തിളങ്ങട്ടേ
വിപണിയിലെ ‘സ്റ്റാര്‍’ എപ്പോഴത്തെയും പോലെ ഇക്കുറിയും നക്ഷത്രങ്ങളാണ്. വൈവിധ്യങ്ങളുടെ പെരുമഴ തീര്‍ത്താണ് ഇക്കുറി നക്ഷത്രവിപണി. മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോ​ഗിച്ച് 200ലേറെ നിറം മാറ്റാവുന്ന ചൈനീസ് എല്‍ഇഡിയാണ് ഇത്തവണത്തെ താരം. കടലാസ്, എല്‍ഇഡി, നിയോണ്‍ എന്നിങ്ങനെ പോകുന്നു നക്ഷത്രക്കൂട്ടം. കുഞ്ഞൻ നക്ഷത്രങ്ങള്‍ക്കും വാല്‍ നക്ഷത്രങ്ങള്‍ക്കും 80 മുതല്‍ 500 രൂപ വരെയാണ് വില. കടലാസ് നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാരേറെയാണെങ്കിലും എല്‍ഇഡി തന്നെയാണ് കൂടുതല്‍ വിറ്റുപോകുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. 10 രൂപ മുതലാണ് കടലാസ് നക്ഷത്രങ്ങളുടെ വില. 
 
കേക്ക് കഴിക്കാം
ക്രിസ്‍മസെന്നാല്‍ നമുക്ക് കേക്ക് കൂടിയാണ്. പ്ലം കേക്ക് തന്നെയാണ് ഡിസംബറിൽ താരം. 300 രൂപയില്‍നിന്നാണ് തുടക്കം. കാരറ്റ്, പൈനാപ്പിള്‍, മാര്‍ബിള്‍, മാം​ഗോ തുടങ്ങി രുചി വൈവിധ്യങ്ങളും തയ്യാര്‍. കാരറ്റ്‌ കേക്കുകള്‍ക്ക് 380 രൂപ മുതലും മാര്‍ബിള്‍ കേക്കിന് 300 രൂപ മുതലുമാണ് വില. സമൂഹമാധ്യമങ്ങളിലും കേക്ക് വിപണികള്‍ സജീവം. വീടുകളില്‍ തയാറാക്കി നല്‍കുന്നവരുമേറെ. 
മരവും പപ്പാനിയും 
പുല്‍ക്കൂടും
ക്രിസ്‍മസ് ട്രീകള്‍ക്കുമുണ്ട് വൈവിധ്യങ്ങള്‍. എത്തിനോക്കാൻ പറ്റാത്തത്ര ഉയരമുള്ള ട്രീക്ക് വില 30,000 ആണ്. ഈ തലപ്പൊക്കം ഒരഴക് തന്നെയാണ്. പക്ഷേ 350 രൂപ മുതല്‍ ട്രീകളുണ്ട്. ആവശ്യക്കാരേറുന്നത് ഇടത്തരം ട്രീകള്‍കാണ്. തലയാട്ടുന്ന പപ്പാനികളും താരങ്ങള്‍. ഉണങ്ങിയ ചൂരലിൽ നിർമിച്ച പുൽക്കൂടുകളും വിപണിയിലെത്തി. 500 മുതൽ 1300 വരെയാണ് വില. ചെറുതും വലുതുമായ രൂപങ്ങളുടെ സെറ്റും ലഭ്യമാണ്. പണ്ടത്തെപ്പോലെ സജീവമല്ലെങ്കിലും ക്രിസ്‍മസ് കാര്‍ഡുകളും കടകളില്‍ നിരന്നു. രണ്ട് രൂപമുതലാണ് വില. കുട്ടികളെ ആകർഷിക്കാൻ ലൈറ്റ് തെളിയുന്നതും പാട്ട് കേൾക്കുന്നതുമായ കാർഡുകളുമുണ്ട്. വിവിധങ്ങളായ ലൈറ്റുകള്‍, പപ്പാനി കുപ്പായം, സ്‍നോ ബോള്‍ തുടങ്ങിയവയും വാങ്ങാം.


deshabhimani section

Related News

View More
0 comments
Sort by

Home