വയനാട് വഞ്ചനയ്‍ക്കെതിരെ ജനരോഷം

തൊടുപുഴ
വയനാട് പുനരധിവാസത്തിനായി കേരളത്തിന് സാമ്പത്തിക സഹായം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനത്തിലും ധര്‍ണയിലും വന്‍ പ്രതിഷേധമുയര്‍ന്നു.
നാടിനായാകെ വഞ്ചിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെയുള്ള വികാരം ജനം ഒന്നാകെ പ്രകടിപ്പിച്ചു. വയനാട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകളും നല്‍കിയ വാഗ്ദാനങ്ങളും വെറും കാപട്യമാണെന്ന് ജനം വിളിച്ചുപറഞ്ഞു. പിഞ്ചുകുഞ്ഞിനെ പോലും പ്രധാനമന്ത്രി പറഞ്ഞുപറ്റിക്കുമ്പോള്‍ കേരളത്തിലെ ജനകീയ സര്‍ക്കാര്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുകയാണ്. 400ലേറെ പേരുടെ ജീവൻ നഷ്‌ടപ്പെടുകയും 2000ത്തിൽ അധികം വീടുകൾ തകരുകയും ചെയ്‌ത മഹാദുരന്തം കണ്ടില്ലെന്നുനടിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രത്തിന്റേത്. മറ്റു സംസ്ഥാനങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോഴൊക്കെ വാരിക്കോരി സഹായിക്കുന്ന കേന്ദ്രം കേരളത്തോട് രാഷ്ട്രീയവൈരാഗ്യം തീർക്കുകയാണ്.
പകല്‍ 11ന് ഗാന്ധി സ്‍ക്വയറില്‍നിന്ന് നൂറുകണക്കിന് ജനാധിപത്യ വിശ്വാസികള്‍ അണിനിരന്ന പ്രകടനം ആരംഭിച്ചു. തൊടുപുഴ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനംചെയ്‍തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ സലിംകുമാര്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ കെ കെ ജയചന്ദ്രൻ, കെ കെ ശിവരാമൻ, പ്രൊഫ. കെ ഐ ആന്റണി, ജോസ് പാലത്തിനാല്‍, ജോര്‍ജ് അഗസ്റ്റിൻ, അനിൽ കൂവപ്ലാക്കൽ, പോൾസൺ മാത്യു, പി കെ വിനോദ്, സി ജയകൃഷ്‌ണൻ, കെ എം ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 comments