Deshabhimani

എട്ടുകാലി മമ്മൂഞ്ഞ് എന്ന പ്രയോഗത്തിനൊരു അധിക സംഭാവനയാണ് 'കുമ്മനടി'യും ‘ചന്ദ്രനടി’യും: വി കെ സനോജ്‌

vk sanoj.png
വെബ് ഡെസ്ക്

Published on May 04, 2025, 01:18 PM | 2 min read

കാശ് കൊടുത്ത് കൂടെ കൂട്ടിയ പി ആർ ഏജൻസികൾ എഴുതി തരുന്നത് പോലും മര്യാദക്ക് നോക്കി വായിക്കാൻ അറിയാതെ ‘മളയാലത്തിൽ തെറി പറയാനും അരിയാം, മുണ്ട് കുത്തി മടക്കാനും അരിയാം' എന്നൊക്കെ സിനിമാ ഡയലോഗ് വികൃതമാക്കി പറയുന്ന ഇറക്കുമതി നേതാവ് കരുതി വച്ചിരിക്കുന്നത്, കാശ് കൊടുത്ത് നേതാവാകുന്ന ഉത്തരേന്ത്യൻ സ്റ്റൈൽ അൽപ്പത്തരം കേരളത്തിലും ചിലവാകും എന്നാണ്.– വി കെ സനോജ്‌ എഴുതുന്നു


കുറിപ്പിന്റെ പൂർണരൂപം


എട്ടുകാലി മമ്മൂഞ്ഞ് എന്ന പ്രയോഗത്തിനൊരു അധിക സംഭാവനയാണ് 'കുമ്മനടി'യും ‘ചന്ദ്രനടി’യും


മനുഷ്യർക്ക് സ്വായത്തമായ നാണം, ഉളുപ്പ് എന്ന വികാരങ്ങളുടെ ലാഞ്ചന പോലും ഇല്ലാത്ത മറ്റേതോ സ്പീഷിസിൽപ്പെട്ട കൂട്ടമാണ് ബിജെപി എന്ന് വീണ്ടും തെളിയിക്കുകയാണ്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന വേളയിൽ മണിക്കൂറുകൾക്ക് മുന്നേ എത്തി പ്രധാന വേദിയിൽ ഒറ്റക്ക് കയറി ഇരുന്ന് മുദ്രാവാക്യം വിളിക്കുന്ന രാജീവ്‌ ചന്ദ്രശേഖർ എന്ന ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ട് മലയാളികൾ മൂക്കത്ത് വിരൽ വെക്കുക മാത്രമല്ല, തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ്.
പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയിൽ യൂണിയൻ ഗവണ്മെന്റ് വിഹിതം 0.00 രൂപ!
രാജ്യം ഏത് പാർടി ഭരിച്ചാലും ആ പാർടിയുടെ പ്രധാന മന്ത്രി തന്നെയാണ് ഇത്തരം പരിപാടികൾ ഉദ്ഘാടനം ചെയ്യുക. എന്നാൽ രാജ്യം ഭരിക്കുന്ന ആ പാർടിയുടെ സംസ്ഥാന അധ്യക്ഷന് വിഴിഞ്ഞം പോർട്ട് ഉദ്ഘാടനത്തിന്റെ വേദിയിൽ എന്താണ് കാര്യം? ഇത്രയും അൽപ്പന്മാരായ മനുഷ്യർ ലോകത്ത് തന്നെ വേറെ കാണുമോ എന്ന് സംശയമാണ്.

മുൻകൂട്ടി നിശ്ചയിച്ച വേദിയിൽ പ്രധാന മന്ത്രിക്ക് പുറമേ, സംസ്ഥാന മുഖ്യമന്ത്രിയും തുറമുഖ വകുപ്പ് മന്ത്രിയും മാത്രം സംസാരിക്കുന്ന വേദിയിൽ, ജനപ്രതിനിധികളടക്കം വളരെ കുറച്ച് അതിഥികൾക്ക് മാത്രം ഇരിപ്പിടമൊരുക്കിയ വേദിയിൽ കയറി ഇരുന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഈ കസറത്ത് കാണിച്ചത്.

അമ്മായിയപ്പനെ പറ്റിച്ച് അദ്ദേഹത്തിന്റെ കമ്പനി സ്വന്തമാക്കി, ആ കമ്പനി വിറ്റ പണം കൊണ്ട് പണ്ട് എം പിയായി പണം ഇറക്കി ബിജെപിയെയും ഏഷ്യാനെറ്റിനെയും സ്വന്തമാക്കി അതിൻ്റെ ഹുങ്കിൽ കേരളത്തിലെ ജനങ്ങളെയും ജനനേതാക്കളെയും വെല്ലുവിളിക്കുന്ന മൊയലാളീ സർ സിപിയുടെ അനുഭവം മറക്കേണ്ട.

സ്വന്തം അമ്മായി അപ്പനെ കൊണ്ട് പോലും നല്ലത് പറയിക്കാൻ സാധിക്കാത്ത ആളാണ് വിദ്യാർത്ഥി പ്രസ്ഥാന കാലം മുതൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തി നേതാക്കളായവരെ അധിക്ഷേപിക്കാൻ ഇറങ്ങുന്നത്. കാശ് കൊടുത്ത് കൂടെ കൂട്ടിയ പി ആർ ഏജൻസികൾ എഴുതി തരുന്നത് പോലും മര്യാദക്ക് നോക്കി വായിക്കാൻ അറിയാതെ ‘മളയാലത്തിൽ തെറി പറയാനും അരിയാം, മുണ്ട് കുത്തി മടക്കാനും അരിയാം' എന്നൊക്കെ സിനിമാ ഡയലോഗ് വികൃതമാക്കി പറയുന്ന ഇറക്കുമതി നേതാവ് കരുതി വച്ചിരിക്കുന്നത്, കാശ് കൊടുത്ത് നേതാവാകുന്ന ഉത്തരേന്ത്യൻ സ്റ്റൈൽ അൽപ്പത്തരം കേരളത്തിലും ചിലവാകും എന്നാണ്.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുമ്പോൾ പാമ്പ് കടിച്ചു പോലും മരിച്ച ഒരു പ്രവർത്തകന്റെ പേര് സ്വന്തമായി പറയാൻ ഇല്ലാത്ത പാർടി ഇപ്പോൾ സ്വാതന്ത്ര്യ സമര സേനാനികളെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് പോലെ, തങ്ങൾക്ക് പങ്കില്ലാത്ത എല്ലാ പദ്ധതികളിലും ഉളുപ്പില്ലാതെ കയറി നിന്ന് തങ്ങളുടെ പേര് വരുത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. സംഘി നേതാക്കൾ എത്രകണ്ട് ഈ അൽപ്പത്തരം കാഴ്ച വച്ചാലും കേരള പൊതു സമൂഹത്തിന് മുന്നിൽ വെറും കുമ്മനടിക്കാരും ചന്ദ്രനടിക്കാരും മാത്രമായി നിങ്ങൾ അവജ്ഞയോടെ വിലയിരുത്തപ്പെടും.



deshabhimani section

Related News

View More
0 comments
Sort by

Home