Deshabhimani

ട്രംപിന്റെ പ്രതികാരവും മോദിയുടെ പേടിയും; ന്യായീകരണ തൊഴിലാളികൾക്ക് തോമസ് ഐസകിന്റെ മറുപടി

Marx Trump Reciprocal Tariff
വെബ് ഡെസ്ക്

Published on Apr 15, 2025, 05:30 PM | 3 min read

ട്രംപിന്റെ പ്രതികാര ചുങ്കത്തെ മറികടക്കാൻ യാതൊരു പ്രവർത്തന പദ്ധതിയും ചിന്തയും സാധ്യമാവാതെ മുട്ട് കാലിൽ നിൽക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ബലഹീനത വലിയ ചർച്ചയായിരിക്കയാണ്. പതിവ് പോലെ ലളിത യുക്തികൾ അവതരിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വിമർശനങ്ങളെ മറികടക്കാനുള്ള ആസൂത്രിത ശ്രമം സോഷ്യൽ മീഡിയകളിൽ തകൃതിയായിട്ടുണ്ട്.


 “ട്രംപിന്റെ ചുങ്കത്തെ എതിർക്കുന്നവർ മോദി സർക്കാർ ചുങ്കം പിൻവലിക്കുന്നതിനെ അനുകൂലിക്കുകയല്ലേ വേണ്ടത്” എന്ന് അമേരിക്കൻ വിധേയത്വത്തെ ഒരു നിഷ്കളങ്ക യുക്തിയാൽ മറയ്ക്കാനാണ് ശ്രമം. ഈ വാദങ്ങളെ പൊളിച്ചടുക്കുകയാണ് ഡോ. തോമസ് ഐസക് തന്റെ എഫ് ബി പോസ്റ്റിൽ.

 

ന്റെ ട്രംപ് പോസ്റ്റുകളോടുള്ള ഒരു പരിഹാസം ഇതാണ്:- ട്രംപിന്റെ ചുങ്കത്തെ എതിർക്കുന്നവർ മോദി ചുങ്കം പിൻവലിക്കുന്നതിനെ അനുകൂലിക്കുകയല്ലേ വേണ്ടത്?


ടതുപക്ഷം സ്വതന്ത്ര വ്യാപാര വക്താക്കളല്ല. അതുപോലെതന്നെ ചുങ്ക സംരക്ഷണ വക്താക്കളുമല്ല. ഭരണവർഗങ്ങൾ ഇത്തരം നടപടികൾ മാറി മാറി എടുക്കുന്നത് അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ്. ഇടതുപക്ഷം ആവട്ടെ തങ്ങളുടെ നിലപാടുകൾ കരുപ്പിടിപ്പിക്കുന്നത് ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ്.


അമേരിക്കൻ ഭരണ വർഗങ്ങളുടെ ചുങ്കം സംബന്ധിച്ച നിലപാട് നോക്കൂ- 1776 ൽ  അമേരിക്ക രൂപീകൃതമായതുമുതൽ ഒന്നാം ലോക മഹായുദ്ധം വരെ അമേരിക്കയിലെ ചുങ്കനിരക്ക് ഏതാണ്ട് 30% ആയിരുന്നു. ഈ സംരക്ഷണ കവചത്തിലാണ് അമേരിക്കയിലെ വ്യവസായങ്ങൾ വളർന്നത്.


ചുങ്കമായിരുന്നു അമേരിക്കൻ സർക്കാരിന്റെ മുഖ്യവരുമാന മാർഗ്ഗം. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമാണ് അമേരിക്കൻ വ്യവസായവൽക്കരണം ശക്തമായതിനു ശേഷമാണ്  ചുങ്കം തുടർച്ചയായി കുറയാൻ തുടങ്ങിയത്. എന്നാൽ 1925 മുതൽ കൃഷിയെ സംരക്ഷിക്കാൻ വേണ്ടി ചുങ്കം വീണ്ടും ഉയരുവാൻ തുടങ്ങി 1930-ലെ സ്മൂട്ട് ഹാവ്‌ലി - ആക്ട് പ്രകാരം ഇത് 20% ആയി ഉയർത്തി. ഇത് തുടങ്ങിവച്ച വ്യാപാര യുദ്ധം 1930-കളിലെ ആഗോള മാന്ദ്യത്തിനു വഴിയൊരുക്കുന്നതിൽ ഒരു പ്രധാനപ്പെട്ട ഘടകമായിരുന്നു.


രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ അമേരിക്കയായിത്തീർന്നു ലോക മഹാശക്തി. അതോടെ അമേരിക്ക സ്വതന്ത്ര വ്യാപാരത്തിന്റെ അപ്പോസ്തലനായി. ആഗോളമായി ചുങ്കം കുറയ്ക്കുവാൻ ഗാട്ട് എന്ന സംഘടന രൂപീകരിച്ചു. 90-കളുടെ അവസാനം ലോക വ്യാപാരകരാർ ഉണ്ടാക്കാൻ മുൻകൈ എടുത്തു. നിയോ - ലിബറൽ സ്വതന്ത്ര വ്യാപാരം ലോകത്തിന്റെ ആദർശമായി.


ഇപ്പോൾ ട്രംപ് പറയുന്നത് സ്വതന്ത്ര വ്യാപാരം അമേരിക്കയെ തകർത്തുവെന്നാണ്. അമേരിക്കൻ വൈസ് പ്രസിഡണ്ട് വാൻസ് ഇത് തുറന്നുപറഞ്ഞു.


നമ്മൾ വിചാരിച്ചത് എളുപ്പത്തിൽ കമ്പോളമത്സരത്തിൽ വിജയിക്കുമെന്നാണ്, പക്ഷെ അങ്ങനെയല്ല ഉണ്ടായത്. ചൈന അടക്കമുള്ള ബ്രിക്സ് രാജ്യങ്ങൾ നമ്മളേക്കാൾ വേഗതയിലാണ് വളരുന്നത്. അവർ നമ്മുടെ വ്യവസായം കവർന്നെടുത്തു. അത് ഇനി അനുവദിക്കില്ല. ഇറക്കുമതി ചുങ്കംമൂലം നിയന്ത്രിച്ച് അമേരിക്കയെ മഹത്താക്കും‘. 


അതുകൊണ്ട് സ്വതന്ത്ര വ്യാപാര ആദർശം മാറ്റിവച്ചു ചുങ്കം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.


ടതുപക്ഷം ആവട്ടെ, നമ്മുടെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും താല്പര്യം കണക്കിലെടുത്തുകൊണ്ട് ട്രംപിന്റെ ചുങ്കത്തെ എതിർക്കും. അതേസമയം, ഇന്ത്യയിലെ ചുങ്ക സംരക്ഷണം വർദ്ധിപ്പിക്കുന്നതിനു വേണ്ടി വാദിക്കും. സ്വതന്ത്ര വ്യാപാരകരാറുകളും, കൃഷിക്കുള്ള ചുങ്ക സംരക്ഷണം ഇല്ലാതാക്കുന്നതും ഇന്ത്യയിലെ കൃഷിക്കാരെ മുച്ചൂടും മുടിക്കും.


നമ്മൾ എത്തിപ്പെട്ട ഒരു ചതിക്കുഴി നോക്കിക്കേ, സ്വതന്ത്ര വ്യാപാരത്തിന്റെ സങ്കീർത്തനങ്ങൾ പാടി സുഖിപ്പിച്ച് ഐഎംഎഫും, ലോകബാങ്കും, ലോകവ്യാപാര കരാറും നമ്മുടെ സമ്പദ്ഘടനയ്ക്ക് സ്വാതന്ത്ര്യകാലം മുതൽ ഏർപ്പെടുത്തിയ ചുങ്ക സംരക്ഷണം ഇല്ലാതാക്കി. എന്നാൽ ഇപ്പോൾ സ്വതന്ത്ര വ്യാപാരത്തിന്റെ അപ്പോസ്തലന്മാർ കാലുമാറിയിരിക്കുകയാണ്.


മാർക്സിസ്റ്റ് ആചാര്യന്മാരുടെ സമീപനവും വൈരുധ്യാത്മകമാണ്. 1845-ൽ ഏംഗൽസ് ഇപ്രകാരം എഴുതി- “സംരക്ഷണ ചുങ്കത്തെ സ്വതന്ത്ര വ്യാപാരത്തെക്കാൾ എന്തെങ്കിലും കൂടുതൽ അനുകൂലിക്കുന്നതിനു ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നമ്മളുടെ നിലപാടിൽ നിന്നുകൊണ്ട് രണ്ടു സമ്പ്രദായങ്ങളെയും വിമര്ശിക്കുവാനാണ് ആഗ്രഹിക്കുന്നത്. നമ്മൾ കമ്മ്യൂണിസ്റ്റ് നിലപാടാണ് സ്വീകരിക്കുക.”


1840-കളിൽ ഇംഗ്ലണ്ടിലെ ഒരു പ്രധാന വിവാദ വിഷയം Corn Laws (ചോള നിയമം) ആയിരുന്നു. ഭൂഉടമകൾ ചോളം ഇറക്കുമതിയെ എതിർത്തു, അതേസമയം ഫാക്റ്ററി ഉടമകൾ ചോളം ഇറക്കുമതിചെയ്യുന്നതിനെ അനുകൂലിച്ചു. ഇറക്കുമതി ചെയ്യുന്നത് ഭക്ഷണധാന്യങ്ങളുടെ വിലകുറയ്ക്കാൻ സഹായിക്കും എന്നതായിരുന്നു വാദം.  ഭക്ഷണ സാധനങ്ങളുടെ വിലകുറഞ്ഞാൽ കൂലി കുറയ്ക്കാം എന്നൊരു ഗൂഢോദ്ദേശവും അവർക്കുണ്ടായിരുന്നു. മാർക്‌സും ഏംഗൽസും ഇത് തുറന്നുകാണിച്ചു. അതേസമയം, ഇറക്കുമതിയെ അനുകൂലിച്ചു. ഇതിനെ സ്വതന്ത്ര വ്യാപാരത്തിനുള്ള പിന്തുണയായി കണ്ടെണ്ടതില്ലെന്നും വിശദീകരിച്ചു.


മേൽപ്പറഞ്ഞതാണ് മാർക്സിസ്റ്റ് സമീപനം, ഇന്ത്യയിലെ കൃഷിക്കാരെ സംരക്ഷിക്കുന്നതിന് ചുങ്കം കൂടിയേ തീരൂ. അതേസമയം, ട്രംപിന്റെ ചുങ്ക വർധന ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളോടുള്ള കടന്നാക്രമണമാണ്. ഇതിനു കീഴടങ്ങുകയല്ല പ്രതിരോധമുയർത്തുകയാണ് വേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home