Deshabhimani

എല്ലാ രം​ഗത്തും മുന്നേറ്റത്തിൻ്റെ പാതയിൽ തന്നെയാണ് കേരളം- മുരളി തുമ്മാരുകുടി എഴുതുന്നു

kerala model
വെബ് ഡെസ്ക്

Published on May 04, 2025, 07:05 PM | 3 min read

കേരളത്തിൽ മാറ്റങ്ങൾ ഒന്നും നടക്കില്ല എന്ന ചിന്താഗതി പതുക്കെ മാറുകയാണ്. നാട്ടിൽ മാറ്റങ്ങൾ നടക്കുന്നുണ്ട്. പൊതു വിദ്യാലയങ്ങളുടെ കെട്ടും മട്ടും മാറി. ചികിത്സാ നിർണയ ഉപകരണങ്ങളുടെ കാര്യത്തിലും മരുന്നുകളുടെ ലഭ്യതയിലും സർക്കാർ ആശുപത്രികൾ മുൻപന്തിയിലാണ്. നമ്മുടെ സ്വകാര്യസ്ഥാപനങ്ങളിൽ ഇന്ത്യയിലേതന്നെ ഏറ്റവും ചിലവ് കുറഞ്ഞ വിദ്യാഭ്യാസ / ആരോഗ്യ സംവിധാനങ്ങൾ ലഭ്യമാകുന്നത്, താരതമ്യപ്പെടുത്താവുന്ന സർക്കാർ സേവനങ്ങൾ തൊട്ടടുത്ത് തന്നെ സൗജന്യമായി ലഭിക്കുന്നതുകൊണ്ടാണ്. മലയോര ഹൈവേ മുതൽ ഗ്രാമീണ റോഡുകൾ വരെ ഇപ്പോൾ മേന്മയുള്ളതാണ്. ഹരിതകേരള മിഷൻ മുതൽ മാലിന്യമുക്ത നവകേരളം വരെയുള്ള പദ്ധതികളും, ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളും, ബ്രഹ്മപുരത്ത് കാലാകാലങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യത്തിന്റെ ഭൂരിഭാഗവും ബയോ മൈനിങ് നടത്തി ആ സ്ഥലം വൃത്തിയാക്കിയതും മാലിന്യ സംസ്കരണ രംഗത്തെ മാറ്റങ്ങളാണ്. ഈ രംഗത്തും നാം മുന്നേറ്റത്തിൻ്റെ പാതയിൽ തന്നെയാണ്- മുരളി തുമ്മാരുകുടി എഴുതുന്നു.


വൃത്തിയാകുന്ന കേരളം!


"നാട്ടിൽ ഒന്നും നടക്കില്ല" എന്നത് പ്രവാസി മലയാളികളുടെ സ്ഥിരം പല്ലവിയാണ്. ഞങ്ങൾ താമസിക്കുന്ന നാടുകളിൽ, അത് ഗൾഫോ, യൂറോപ്പോ, സിംഗപ്പൂരോ, അമേരിക്കയോ ആകട്ടെ, അവിടുത്തെ വികസനങ്ങളും മറ്റ് വികസന പ്രവർത്തനരീതികളും കാണുമ്പോൾ അതെല്ലാം നാടുമായി താരതമ്യം ചെയ്യുന്നത് ഞങ്ങളുടെ ഒരു സ്ഥിരം രീതിയാണ്. എന്നിട്ട് എന്തുകൊണ്ടാണ് ഇത് നാട്ടിൽ നടപ്പാകാത്തത് എന്ന് ചിന്തിക്കും, നമ്മുടെ രാഷ്ട്രീയ സാഹചര്യത്തെയോർത്ത് രോഷം കൊള്ളും. മലയാളികൾ നാലുപേർ ചേർന്നാൽ തന്നെ അതിൽ എല്ലാ മുന്നണികളേയും പിന്തുണക്കുന്നവർ ഉറപ്പായും ഉണ്ടാകും. അവർ പരസ്പരം കുറ്റം പറഞ്ഞ ശേഷം അവസാനം ഉറപ്പിക്കും, "നാട്ടിൽ ഈ പറച്ചിൽ മാത്രമേ ഉള്ളൂ, ഒന്നും നടക്കില്ല."


ഈ ചിന്താഗതി പതുക്കെ മാറുകയാണ്. നാട്ടിൽ മാറ്റങ്ങൾ നടക്കുന്നുണ്ട്, അത് നാട്ടിലുള്ളവരേക്കാൾ കൂടുതലായി പുറത്തുള്ളവർ ശ്രദ്ധിക്കുന്നുമുണ്ട്.


എനിക്ക് തോന്നുന്നത് കോവിഡിനെ കേരളം കൈകാര്യം ചെയ്ത രീതി കണ്ടതുമുതലാണ് വിദേശമലയാളികൾ ആദ്യമായി കേരളത്തിലെ ഗവർണൻസ് മികവ് ശ്രദ്ധിക്കുന്നത് എന്നാണ്. കാര്യം അഞ്ചു വർഷമേ ആയിട്ടുള്ളൂവെങ്കിലും കോവിഡിനെക്കുറിച്ച് ഇപ്പോൾ നമ്മൾ കാര്യമായി ഒന്നും ഓർക്കുകയും പറയുകയും ചെയ്യുന്നില്ല. ലോകം മൊത്തം ലോക്ക് ഡൗൺ ആയതും വികസിത രാജ്യങ്ങളിൽ പോലും ആശുപത്രി കിടക്കകളും ഓക്സിജനും കിട്ടാതായതും എത്ര സമ്പത്തുണ്ടായിട്ടും അതൊന്നും ജീവൻ രക്ഷിക്കാനുതകാത്തതുമായ ഒരു കാലം ലോകത്തുണ്ടായിരുന്നു, അതും വെറും അഞ്ചുവർഷം മുൻപ്.


ആ കാലത്ത് കോവിഡിന്റെ പല തിരമാലകൾ വന്നുപോയപ്പോഴും ഒരു ഘട്ടത്തിൽ പോലും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തേക്ക് രോഗവ്യാപനം സംഭവിക്കാതെ, വീട്ടിലും താൽക്കാലിക സംവിധാനങ്ങളിലും ആശുപത്രികളിലുമായി ഐസൊലേഷനും ക്വാറന്റൈനും ഒരുക്കി, നാട്ടുകാർക്കും മറുനാട്ടുകാർക്കും ഭക്ഷണമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയ ഒരു കാലം നമുക്ക് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ലായിരുന്നു. ഇന്ന് പക്ഷെ നമ്മൾ അതൊക്കെ മറന്നുകഴിഞ്ഞു. എന്നാൽ കേരളത്തിൽ മറ്റു പലതും മാറുന്നുണ്ട്.


നമ്മുടെ പൊതു വിദ്യാലയങ്ങളുടെ കെട്ടും മട്ടും ആണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. പണ്ട് സ്വകാര്യസ്ഥാപനങ്ങളിൽ മാത്രം ഉണ്ടായിരുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നമ്മുടെ പൊതുവിദ്യാലയങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വിദ്യാലയങ്ങളിലേക്ക് കുട്ടികൾ മാറുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്.


സർക്കാർ ആശുപത്രികളുടെ കാര്യത്തിലും വലിയ മാറ്റമുണ്ട്. എൻ്റെ ചെറുപ്പകാലത്തെ സർക്കാർ ആശുപത്രികൾ പോലല്ല ഇപ്പോൾ അവിടുത്തെ കാര്യങ്ങൾ. കാഴ്ചയിൽ തന്നെ വലിയ മാറ്റങ്ങളുണ്ട്. ചികിത്സാ നിർണയ ഉപകരണങ്ങളുടെ കാര്യത്തിലും മരുന്നുകളുടെ ലഭ്യതയിലും വലിയ മുന്നേറ്റമുണ്ട്. സങ്കീർണ്ണമായ ഓപ്പറേഷനുകൾ പോലും സർക്കാർ ആശുപത്രികളിൽ നടക്കുന്നു. വികസിത രാജ്യങ്ങളിൽ ഉള്ളതിന്റെ നാലോ അഞ്ചോ ഇരട്ടി വർക്ക് ലോഡാണ് നമ്മുടെ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നതെന്നും ഓർക്കണം. അതുണ്ടാക്കുന്ന വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നു.


നമ്മുടെ സ്വകാര്യസ്ഥാപനങ്ങളിൽ ഇന്ത്യയിലേതന്നെ ഏറ്റവും ചിലവ് കുറഞ്ഞ വിദ്യാഭ്യാസ / ആരോഗ്യ സംവിധാനങ്ങൾ ലഭ്യമാകുന്നത്, താരതമ്യപ്പെടുത്താവുന്ന സർക്കാർ സേവനങ്ങൾ തൊട്ടടുത്ത് തന്നെ സൗജന്യമായി ലഭിക്കുന്നതുകൊണ്ടാണ്. സ്‌കൂൾ / ആശുപത്രി സംവിധാനങ്ങളിൽ വന്നിട്ടുള്ള മുന്നേറ്റങ്ങൾ എല്ലാവരും ശ്രദ്ധിച്ചുകൊള്ളണമെന്നില്ല. അവിടെ സേവനങ്ങൾക്കായി പോകുന്നവർ മാത്രമാണല്ലോ അതറിയുന്നത്.

എന്നാൽ കേരളത്തിലുടനീളം യാത്ര ചെയ്യുന്നവർ തീർച്ചയായും നമ്മുടെ റോഡുകളുടെ കാര്യത്തിൽ വന്നുകൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം ശ്രദ്ധിക്കുന്നുണ്ട്. മലയോര ഹൈവേ മുതൽ ഗ്രാമീണ റോഡുകൾ വരെ ഇപ്പോൾ മേന്മയുള്ളതാണ്. കേരളത്തിന്റെ തെക്ക് വടക്ക് ആറുവരി ദേശീയപാത കമ്മീഷൻ ചെയ്യുന്നതോടെ റോഡ് യാത്രകൾ നമ്മൾ ആസ്വദിക്കുന്ന കാലം വരും. എന്നിട്ടും നമ്മുടെ റോഡിലും വാഹനങ്ങളിലും വന്ന മുന്നേറ്റം നമ്മുടെ ഡ്രൈവിങ്ങ് സംസ്കാരത്തിൽ ഉണ്ടാകുന്നില്ല എന്ന വെല്ലുവിളി ബാക്കി നിൽക്കുകയാണ്.


ഈ മുന്നേറ്റങ്ങളോട് ചേർത്തുകാണേണ്ടതാണ് നമ്മുടെ മാലിന്യ സംസ്കരണ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ. ഹരിതകേരള മിഷൻ മുതൽ മാലിന്യമുക്ത നവകേരളം വരെയുള്ള പദ്ധതികളും, ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളും, ബ്രഹ്മപുരത്ത് കാലാകാലങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യത്തിന്റെ ഭൂരിഭാഗവും ബയോ മൈനിങ് നടത്തി ആ സ്ഥലം വൃത്തിയാക്കിയതും, കമ്പോസ്റ്റാക്കി വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കുന്നതും ഉദാഹരണങ്ങളാണ്.


കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന ‘വൃത്തി 2025 - ക്ലീൻ കേരള കോൺക്ലേവ്’ കേരളത്തിൽ മാലിന്യ നിർമ്മാർജ്ജന രംഗത്ത് നടക്കുന്ന അനവധി കാര്യങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. സ്‌കൂളുകളും ഓഫീസുകളും മാലിന്യമുക്തമാകുന്നത്, വിവാഹങ്ങളും മറ്റു പരിപാടികളും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിക്കുന്നത്, കേരളത്തിലുടനീളം പച്ചത്തുരുത്തുകൾ ഉണ്ടാകുന്നത്, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഹരിതസൗഹൃദമാകുന്നത് എന്നിങ്ങനെ.


കേരളത്തിൽ വൃത്തി തീർച്ചയായും കൂടിവരികയാണ്. ഒന്നാം ക്ലാസ് മുതൽ പരിസ്ഥിതി സയൻസ് പഠിച്ച ഒരു തലമുറയാണ് ഇപ്പോൾ ഇവിടെയുള്ളത്. വിദേശങ്ങളിൽ നിന്നുൾപ്പെടെ മികച്ച മാലിന്യസംസ്ക്കരണങ്ങൾ കണ്ട മലയാളികളും ഇവിടെയുണ്ട്. ഇവരെല്ലാം മാലിന്യമുക്തമായ നവകേരളം തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടി ശ്രീ MB Rajesh നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസാർഹമാണ്.

മാലിന്യനിർമ്മാർജ്ജനം എന്നത് ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിൻ്റെ സേവനം എന്നതിപേരി പൊതുജനാരോഗ്യം, ടൂറിസം, ജലവിഭവങ്ങളുടെ സംരക്ഷണം, എന്നിങ്ങനെ പല വിഷയങ്ങളെ ബാധിക്കുന്ന ഒന്നാണ്. വൃത്തിയിൽ ഉണ്ടാകുന്ന മാറ്റത്തിന് മറ്റു പല തലങ്ങളിൽ പ്രത്യാഘാതമുണ്ട്, ഗുണമാന്നെങ്കിലും ദോഷമാണെങ്കിലും.


കേരളത്തിൽ മാലിന്യ നിർമ്മാർജ്ജനരംഗത്ത് നമുക്ക് ഇനിയും ഏറെദൂരം പോകാനുണ്ട്. ഈ വിഷയം ഞാൻ പലപ്പോഴും എഴുതിയിട്ടുമുണ്ട്. എന്നാലും ഈ രംഗത്തും നാം മുന്നേറ്റത്തിൻ്റെ പാതയിൽ തന്നെയാണ്. അത് സ്വാഗതാർഹവുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home