29 May Monday

കെട്ടിക്കിടക്കുന്ന പുസ്‌തകങ്ങളൊക്കെ വിറ്റുതീരും; ചാനലുകളില്‍ എന്നും മുഖം കണ്ടുകൊണ്ടിരിക്കും; കുരീപ്പുഴയെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 6, 2018

കൊച്ചി > കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് സംഘം അക്രമിച്ചതില്‍ ന്യായീകരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പെരുമാള്‍ മുരുകന്‍ എഴുതിയ ചവറുകള്‍ വിറ്റഴിക്കാനാണ് ആര്‍എസ്എസിനെയും മോഡിയെയും വിമര്‍ശിച്ചത്. അതുപോലെ കുരീപ്പുഴയുടെ പുസ്‌തകങ്ങളും ഇനി എളുപ്പത്തില്‍ വിറ്റുപോകുമെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. കുരീപ്പുഴ ഇനിമുതല്‍ ആഗോളപ്രശസ്‌തനായിക്കഴിഞ്ഞു. മിനിമം ആറ്മാസത്തേക്ക് എല്ലാ ചാനലുകളിലും മുഖം കണ്ടുകൊണ്ടേയിരിക്കുമെന്നും ഫേസ്‌‌‌ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്റെ ന്യായീകരണത്തിനെതിരെ രൂക്ഷപ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഫേസ്‌‌‌ബുക്ക് പോസ്റ്റ്

അജ്ഞാതനായ ഒരാള്‍ ടെലിഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തല്‍ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി ബഹളമായി മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി ജീവിതത്തില്‍ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിന്റെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആര്‍. എസ്. എസിന്റെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്‌‌‌‌‌കാരം മടക്കലും. തന്റെ നാട്ടിലെ പെണ്ണുങ്ങള്‍ പലരും രാത്രിയില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവത്തിനുപോകുന്നത് വ്യഭിചരിക്കാനാണെന്ന് മുരുകന്‍ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്.

മുരുകന്റെ നാട്ടില്‍ ആര്‍. എസ്. എസും ബി ജെ പിയും കഷായത്തില്‍ കൂട്ടാന്‍ പോലുമില്ല. അവസാനം പോലീസ് കേസ്സായി അന്വേഷണമായി. ഒരിടത്തും ആര്‍. എസ്. എസുമില്ല ബി. ജെ. പിയുമില്ല. ആര്‍. എസ്. എസിനെ പിടിക്കാനായില്ലെങ്കിലും മുരുകന്‍ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകള്‍ പലതും വിററുപോയി. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായി. പ്രശസ്‌തനാവാനും കെട്ടിക്കിടക്കുന്ന പുസ്‌തകങ്ങള്‍ വിററഴിക്കാനുമുള്ള എളുപ്പ വഴി താന്‍ മോദിയുടെ വിമര്‍ശകനാണെന്നും എനിക്ക് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണ്.

കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്‌തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കര്‍ണ്ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top