Deshabhimani

ബാറ്റിൽഷിപ്പ് പൊട്ടംകിൻ' @ 100

Battleship Potemkin
വെബ് ഡെസ്ക്

Published on Apr 27, 2025, 01:58 AM | 1 min read

കുന്നമംഗലം: റഷ്യൻ ചലച്ചിത്ര സംവിധായകൻ സെർജി ഐസൻസ്റ്റീൻ 1925ൽ സംവിധാനംചെയ്‌ത ലോകസിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നാണ് ‘ബാറ്റിൽഷിപ്പ് പൊട്ടംകിൻ'. 2025ൽ സിനിമക്ക് നൂറ് തികയുകയാണ്. ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റികളും വായനശാലകളും സിനിമാ പ്രദർശനം, സംവാദം, ചർച്ചാ ക്ലാസുകൾ ഉൾപ്പെടെ നടത്താനുള്ള തയ്യാറെടുപ്പിലാണ്. 1905ൽ റഷ്യൻ യുദ്ധക്കപ്പലായ പൊട്ടംകിനിൽ നടന്ന നാവികകലാപമാണ് സിനിമയുടെ ഇതിവൃത്തം.


അഞ്ച് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ‘ഒഡേസ പടവുകൾ' ഭാഗമാണ് ഏറ്റവും പ്രശസ്‌തം. സാർ ചക്രവർത്തിമാരുടെ കാലത്ത് യുദ്ധക്കപ്പലായ പൊട്ടംകിനിൽ അസംതൃപ്തരായ നാവികർ നടത്തിയ കലാപം ഒരു രാഷ്‌ട്രീയ സമരമായി പരിണമിച്ചതിന്റെ ദൃശ്യാവിഷ്‌കാരമാണ് ഈ ചലച്ചിത്രകാവ്യം. സിനിമയിൽ ആദ്യമായി വൈരുദ്ധ്യാത്മകത മൊണ്ടാഷ് രീതിയിലൂടെ പ്രയോഗിച്ച ചലച്ചിത്രകാരനാണ് ഐസൻസ്റ്റീൻ. രണ്ട് വ്യത്യസ്‌ത ഷോട്ടുകൾ ചേർത്തുകാണിക്കുമ്പോൾ മൂന്നാമതൊരു ആശയം ജനിക്കുന്നു എന്നതാണ് മൊണ്ടാഷ്. ആദ്യ ഷോട്ടിൽ ചുമരിൽ തറച്ച ആണിയിൽ ഒരു പട്ടാള ബെൽറ്റ് തൂക്കിയിട്ടിരിക്കുന്നു.


തൊട്ടടുത്ത ഷോട്ടിൽ ഒരു മൃതദേഹം പുതപ്പിച്ചതും അതിനടുത്ത് കരയുന്ന ഒരു സ്ത്രീയുടെ ദൃശ്യവും കാണിക്കുന്നു. രണ്ട് ദൃശ്യങ്ങളും ചേരുമ്പോൾ മരിച്ചത് ഒരു പട്ടാളക്കാരനായിരുന്നു എന്നും അയാളുടെ ഭാര്യയാണ് കരയുന്നതെന്നും മനസ്സിലാക്കുന്നു. ഈ വൈരുദ്ധ്യാത്മക രീതിയാണ് സിനിമയിൽ ദൃശ്യമാവുക. മൊണ്ടാഷിന്റെ വിവിധ രീതികൾ സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്. സിനിമ അവസാനിക്കുന്നത് മൂന്ന് ഷോട്ടുകളിലൂടെയാണ്. സിംഹത്തിന്റെ ശിലാഫലകത്തിൽ ഉറങ്ങുന്നതും ഉണരുന്നതും എഴുന്നേൽക്കുന്നതുമായ മൂന്ന് ഷോട്ടുകൾ. റഷ്യൻ ജനതയെ പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു ഐസൻസ്റ്റീൻ എന്ന കമ്യൂണിസ്റ്റ് ചലച്ചിത്രകാരൻ.



deshabhimani section

Related News

View More
0 comments
Sort by

Home