ഇന്ത്യയുടെ ഐക്യവും സൗഹാർദവും കാക്കണം

ജമ്മു കശ്‌മീരിൽ പുൽവാമയ്‌ക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് 22ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലുണ്ടായത്. പ്രകൃതി മനോഹരമായ താഴ്‌വരയിലെ കാഴ്ചകൾ ആസ്വദിക്കാനെത്തിയ മനുഷ്യരെ നിമിഷനേരംകൊണ്ട് ഭീകരർ കൊന്നൊടുക്കി. 26 പേർക്ക് ജീവൻ നഷ്ടമായി. രാജ്യം ഞെട്ടിത്തരിച്ച നിമിഷങ്ങൾ. ഈ പൈശാചികതയ്‌ക്കെതിരെ ഇന്ത്യയൊന്നാകെ അണിനിരന്നിട്ടുണ്ട്. ഭീകരരുടെ അടിവേരറക്കാനുള്ള യൂണിയൻ സർക്കാരിന്റെ നടപടികൾക്ക് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർടികളും പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളേണ്ട നിമിഷമെന്ന് എല്ലാവരും തിരിച്ചറിയുന്നു.
എന്നാൽ, ഭീകരവാദികൾക്കെതിരെ ഉയരേണ്ട പ്രതിഷേധം മറ്റൊരു വഴിക്ക് തിരിച്ചുവിടാനുള്ള ശ്രമം സംഘപരിവാർ കേന്ദ്രങ്ങൾ നടത്തുന്നതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടുകളിൽ കാണുന്നു. പഹൽഗാം ആക്രമണത്തിന്റെ മറവിൽ രാജ്യമൊട്ടുക്ക് മുസ്ലിംവിരോധം പടർത്താനാകുമോ എന്നാണ് അവർ നോക്കുന്നത്. ഇതിനായി പ്രകോപനപരമായ പരിപാടികൾ തുടരുകയാണ്. ജയ്‌പുരിൽ മസ്ജിദിലേക്ക് ബിജെപി എംഎൽഎ ബാൽ മുകുന്ദ് ആചാര്യയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ഡൽഹിയിലും ബംഗളൂരുവിലും ബിജെപി നേതാക്കൾ നടത്തിയ പ്രകടനവും ഇതിന്റെ ഭാഗമാണ്. സംഘപരിവാർ അനുകൂല ദൃശ്യമാധ്യമങ്ങൾ വർഗീയ വിദ്വേഷം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടുള്ള വാർത്താപരിപാടികൾ തുടർച്ചയായി സംപ്രേഷണം ചെയ്യുന്നുമുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കശ്‌മീരി വിദ്യാർഥികളെയും വ്യാപാരികളെയും ഭീഷണിപ്പെടുത്തുന്നെന്ന വാർത്തകളുമുണ്ട്.
ബൈസരൻ താഴ്‌വരയിൽ നിരപരാധികളെ കൊന്നൊടുക്കാനെത്തിയ ഭീകരരെ സ്വന്തംജീവൻ നൽകി പ്രതിരോധിച്ചത് ആദിൽ ഹുസൈനെപ്പോലുള്ള കശ്‌മീരികളായിരുന്നു. ആക്രമണമുണ്ടായപ്പോൾ തങ്ങൾക്ക് സുരക്ഷാകവചമായി നിന്നത് കശ്മീർ ജനതയാണെന്ന് അന്നവിടെയുണ്ടായിരുന്ന ഒട്ടേറെപ്പേർ പറയുന്നത് നമ്മൾ കേട്ടു. "കശ്‌മീരിൽ എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്ന്’ ഭീകരാക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ട മലയാളി രാമചന്ദ്രന്റെ മകൾ ആരതിയുടെ വാക്കുകൾ ലോകം മുഴുവൻ കേട്ടതാണ്. ‘കശ്‌മീരിന്റെ മണ്ണിൽ കൺമുന്നിലാണ് അച്ഛൻ പിടഞ്ഞുവീണത്. നികത്താനാകാത്ത ആ നഷ്‌ടത്തിന് പകരമല്ല ഒന്നും. എന്നാൽ, അതേ മണ്ണ് എനിക്ക് രണ്ട് കൂടപ്പിറപ്പുകളെ തന്നു, -മുസാഫിറും സമീറും. ഇടവും വലവുംനിന്ന് കുഞ്ഞനുജത്തിയെപ്പോലെ അവർ എന്നെ കാത്തു’. ആരതിയുടെ ഈ വാക്കുകളിലുണ്ട് നമ്മുടെ ഇന്ത്യ, നമ്മുടെ കശ്‌മീർ. ഇതെല്ലാം മറന്ന് അഴിഞ്ഞാടാൻ ശ്രമിക്കുകയാണ് ഹിന്ദുത്വ വർഗീയതയുടെ വക്താക്കൾ. മതനിരപേക്ഷ രാഷ്‌ട്രമെന്ന നിലയ്ക്കുള്ള ഇന്ത്യയുടെ നിലനിൽപ്പിനെ കുത്തിപ്പിളർന്ന് വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനാണ് സംഘപരിവാർ എന്നും ശ്രമിച്ചത്. ഇപ്പോൾ ബൈസരൻ ആക്രമണത്തിന്റെ പേരിലും വർഗീയ കലാപത്തിന് പ്രകോപനമുണ്ടാക്കുന്നു.
കശ്‌മീരിനെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്താനും ഇന്ത്യയെ അസ്ഥിരീകരിക്കാനുമുള്ള സാമ്രാജ്യത്വ അജൻഡയ്‌ക്ക് പഴക്കമേറെയുണ്ട്. പാക് ഭീകരവാദത്തിന്റെ വേരുകൾ അവിടേക്ക് നീളുന്നതാണ്. ഇപ്പോഴത്തെ ആക്രമണത്തിലും ഭീകരരുടെ കൈയിലുണ്ടായിരുന്ന തോക്കുകളും മറ്റും അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങളിൽനിന്നുള്ളതാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഭീകരപ്രവർത്തനത്തെ പ്രത്യേക മതവുമായി ചേർത്ത് സമൂഹത്തിൽ വിദ്വേഷം സൃഷ്‌ടിക്കുകയെന്നതും സാമ്രാജ്യത്വ അജൻഡയാണ്. വിദ്വേഷത്തിന്റെയും ശത്രുതയുടെയും ആ അജൻഡയാണ് സംഘപരിവാർ നടപ്പാക്കുന്നതും.
ഇതൊക്കെ തിരിച്ചറിഞ്ഞ് പാക് ഭീകരവാദത്തിനെതിരെ ധീരോദാത്തമായി പോരാടുന്നവരാണ് കശ്‌മീർ ജനത. ആ നാടിന്റെ ചരിത്രം അതിന് തെളിവാണ്. ഭീകരവാദികളുടെ നാണംകെട്ട ആക്രമണങ്ങൾക്ക് കശ്‌മീർ ജനത കീഴടങ്ങില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കശ്‌മീർ നിയമസഭാംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞത് ഇതോടു ചേർത്തുവായിക്കാം. എത്രയോ ആക്രമണങ്ങളെ അതിജീവിച്ചവരാണ് കശ്‌മീർ ജനത. തരിഗാമിതന്നെ പലവട്ടം ഭീകരരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ജനതയുടെ ഐക്യംതന്നെയാണ് ഇന്ത്യാവിരുദ്ധ ഭീകര സംഘത്തിനെതിരായ പ്രതിരോധത്തിന്റെ മഹാബലം. ഈ ഐക്യം തകർത്ത് ഭിന്നിപ്പും ശത്രുതയുമുണ്ടാക്കി വർഗീയ കലാപത്തിന് ശ്രമിക്കുന്നവർക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണം.
0 comments