വിദ്വേഷവിത്തുകൾക്ക് വെള്ളമൊഴിക്കരുത്

അതിർത്തിയിൽ ഇന്നത്തെ ഗുരുതര സംഘർഷ സാഹചര്യം സൃഷ്ടിച്ചതിന്റെ പൂർണ ഉത്തരവാദിത്വം പാകിസ്ഥാനാണ്. പാക് പിന്തുണയോടെ ഭീകരവാദികൾ പഹൽഗാമിൽ നടത്തിയ കൂട്ടക്കൊലയ്‌ക്ക് ഇന്ത്യ കൃത്യമായ മറുപടി നൽകി. ഈ അവസ്ഥയിൽ ഭീകരവാദികളെ നിരായുധരാക്കിക്കൊണ്ടും അനാവശ്യ പ്രകോപനങ്ങളില്ലാതെ നിയന്ത്രണം പാലിച്ചുമുള്ള പക്വമായ നിലപാടാണ് അന്താരാഷ്‌ട്ര സമൂഹം പാകിസ്ഥാനിൽനിന്ന് ആവശ്യപ്പെടുന്നത്. എന്നാൽ, പാകിസ്ഥാന്റെ തുടർച്ചയായ പ്രകോപനങ്ങൾ തികച്ചും സങ്കീർണമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യ–- പാക് ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാകില്ലെന്ന് ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കൃത്യമായി പറഞ്ഞത് യുദ്ധം സൃഷ്ടിച്ചേക്കാവുന്ന കെടുതികൾ മുന്നിൽക്കണ്ടുകൊണ്ടാണ്. മൂന്നര വർഷത്തിലധികമായി റഷ്യ–- ഉക്രയ്‌ൻ സംഘർഷവും ഒന്നരവർഷത്തിലധികമായി ഇസ്രയേൽ ഗാസയിൽ നടത്തുന്ന അധിനിവേശവും തുടരുന്ന പശ്ചാത്തലത്തിലാണ് ഐക്യരാഷ്‌ട്ര സംഘടന നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനു പിന്നാലെ സമാധാനത്തിന്റെ ജാലകം തുറന്നിടാമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങൾ മുന്നോട്ടുവന്നിരിക്കയാണ്. മാധ്യസ്ഥ്യത്തിന് തയ്യാറാണെന്ന് പല രാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു. 1972ലെ ഷിംല കരാറിന്റെയും 1999ലെ ലാഹോർ പ്രഖ്യാപനത്തിലെയും വ്യവസ്ഥകൾക്ക് അനുസൃതമായി സമാധാനപരമായ രാഷ്‌ട്രീയ നയതന്ത്രമാർഗങ്ങളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് റഷ്യ പങ്കുവച്ചത്. സമാനമായാണ് ബ്രിട്ടനും ജർമനിയും പ്രതികരിച്ചതെങ്കിൽ ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ചൈനയും സമാധാനത്തിന് ഭീഷണിയാകുന്ന സംഘർഷങ്ങൾ ഒഴിവാക്കാൻ യുഎഇയും അഭ്യർഥിച്ചു.
ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ഭീകരർ കൂട്ടക്കൊല ചെയ്‌തതിന് മറുപടിയായാണ് ഇന്ത്യൻ സേന പാക് അധീന കശ്‌മീരിലെയും പാകിസ്ഥാനിലെയും ഒമ്പതു ഭീകരവാദ കേന്ദ്രങ്ങൾ തകർത്തത്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്നു പേരിട്ട വിജയകരമായ സൈനിക നടപടിക്ക് മറുപടിയായി അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനമുണ്ടാക്കി. ഇതിനും ഇന്ത്യ വ്യാഴാഴ്‌ച കൃത്യമായ മറുപടി നൽകി. ഇനിയെങ്കിലും പാകിസ്ഥാൻ കാര്യങ്ങൾ മനസ്സിലാക്കി ആക്രമണം അവസാനിപ്പിക്കണം.
തീവ്രവാദികൾക്ക് പിന്തുണ നൽകുന്നതിൽനിന്ന് പിന്മാറാൻ പാകിസ്ഥാനുമേൽ അന്താരാഷ്‌ട്ര സമ്മർദം ഉണ്ടാകേണ്ടിയിരിക്കുന്നു. അവിടെ ഭീകരകേന്ദ്രങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. അതിനുള്ള പൂർണ പിന്തുണയും വ്യാഴാഴ്‌ച നടന്ന സർവകക്ഷി യോഗം കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. ഭീകര പ്രവർത്തനത്തിന്റെ അടിവേര് മുറിച്ചുമാറ്റുകതന്നെവേണം.
അതേസമയം, മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഒരു വിഭാഗം വിദ്വേഷം പടർത്താൻ ശ്രമിക്കുന്നുണ്ട്. ജനങ്ങളിൽ വർഗീയ ധ്രുവീകരണം സൃഷ്‌ടിക്കുന്നവരുടെയും ഭീകരവാദികളുടെയും ചെയ്‌തികളിൽ വലിയ വ്യത്യാസമൊന്നും കാണാനാകില്ല. യുദ്ധത്തെ മഹത്വവൽക്കരിക്കുകയല്ല, മനുഷ്യത്വഹീനമായി നിരപരാധികളെ കൊന്നുതള്ളുന്ന ഭീരുക്കളായ ഭീകരവാദികളെ ഇല്ലാതാക്കുന്നതിലാകണം രാജ്യത്തിന്റെ ശ്രദ്ധ. സംഘർഷ സാഹചര്യത്തെ സമൂഹത്തിൽ വെറുപ്പ് പടർത്താനുള്ള ഉപാധി ആക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണം. വിഷലിപ്‌തമായ പ്രചാരണങ്ങളിലൂടെയും പ്രയോഗങ്ങളിലൂടെയും ജനങ്ങളിൽ ഭിന്നത സൃഷ്ടിക്കുന്നവരെ നിയന്ത്രിക്കാനുള്ള കർശന നടപടിക്കും സർക്കാർ തയ്യാറാകണം. ആയുധക്കച്ചവടക്കാരായ സാമ്രാജ്യത്വ രാജ്യങ്ങളുടെ യുദ്ധമോഹം തിരിച്ചറിയുകയും വേണം.
ഒന്നാം ലോകയുദ്ധത്തിന്റെ ആപൽസൂചന മുന്നിൽക്കണ്ട് യുദ്ധാരംഭത്തിന് രണ്ടുവർഷംമുമ്പ്, 1912ൽ മഹാനായ ലെനിൻ ചോദിച്ചത് ‘‘മനുഷ്യരാശിക്ക് സമാനതകളില്ലാത്ത ദുരിതം വരുത്തിവയ്‌ക്കുന്ന ഈ യുദ്ധം എന്തിനുവേണ്ടി എന്നാണ്. ശത്രുവിൽ കുറ്റം ചാർത്താനും ശത്രുവിനോടുള്ള ജനങ്ങളുടെ കടുത്ത വിദ്വേഷം ഉണർത്താനും അന്യായമായി ആക്രമിക്കപ്പെട്ട് ഇപ്പോൾ "പ്രതിരോധിക്കുന്ന’ പക്ഷമായി സ്വയം ചിത്രീകരിക്കാനും ഓരോ രാജ്യത്തെയും സർക്കാരും ബൂർഷ്വാസിയും കോടിക്കണക്കിനു പണം പാഴാക്കുന്നു.’’ ഏത് സംഘർഷകാലത്തും യുദ്ധകാലത്തും സമാധാന കാലത്തും പ്രസക്തമായ ഈ വാക്കുകൾ നൂറ്റാണ്ട് പിന്നിട്ടിട്ടും യുദ്ധവിരുദ്ധ പോരാളികളെയും സമാധാന കാംക്ഷികളെയും സദാ പ്രചോദിപ്പിക്കുന്നു.
ഒരു യുദ്ധത്തിലും ആരും ജയിച്ച ചരിത്രമില്ല. മനുഷ്യനും ലോകത്തിനും പ്രകൃതിക്കും അത് നാശം വിതയ്‌ക്കുന്നു. പലായനവും പട്ടിണിയും ദുരിതവും ദാരിദ്ര്യവും വറുതിയുമാണത് സൃഷ്ടിക്കുന്നത്. സമ്പദ്‌ഘടനയ്‌ക്ക് ഗുരുതര ആഘാതമേൽപ്പിക്കുന്നു. സാധാരണ മനുഷ്യർക്കുമേൽ, പ്രത്യേകിച്ച് അതിർത്തിയുടെ ഇരുവശത്തെയും മനുഷ്യർക്കുമേൽ ദുരന്തത്തിന്റെ പേമാരി പെയ്യുന്നു. ബങ്കറുകളുടെ സുരക്ഷിതത്വത്തിനും ആകാശത്തുനിന്ന് പതിക്കുന്ന ഭക്ഷണപ്പൊതികൾക്കും എത്രകാലം അതിർത്തിയിലെ മനുഷ്യന് സാന്ത്വനമേകാനാകും.
0 comments