പാലത്തായി പീഡനക്കേസ്
അപവാദപ്രചാരകർക്ക് തിരിച്ചടിയായ വിധി

സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജനൊപ്പം പ്രതി പത്മരാജൻ നിൽക്കുന്നതായി മോർഫ്‌ചെയ്‌ത് പ്രചരിപ്പിച്ച ചിത്രം
തലശേരി
പാനൂരിനടുത്ത പാലത്തായിയിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനായ ബിജെപി നേതാവ് കടവത്തൂരിലെ കുറുങ്ങാട്ട്‌കുനിയിൽ കെ പത്മരാജനെ തലശേരി പോക്‌സോ പ്രത്യേക കോടതി കുറ്റക്കാരനെന്ന് വിധിക്കുന്പോൾ അപവാദപ്രചാരകർക്കുകൂടി അത് തിരിച്ചടിയാവുകയാണ്. സിപിഐ എമ്മിനെയും എൽഡിഎഫ് സർക്കാരിനെയും അന്നത്തെ ആരോഗ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കുന്ന അപവാദപ്രചാരണമാണ് ഒരുവിഭാഗം അഴിച്ചുവിട്ടത്. അറസ്‌റ്റ് ഏതാനും ദിവസം വൈകിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നുവെന്ന കള്ളക്കഥയുമായി മതതീവ്രവാദശക്തികളടക്കം രംഗത്തിറങ്ങി. പ്രതിക്ക് 90 ദിവസം കഴിഞ്ഞ് ജാമ്യം ലഭിച്ചപ്പോൾ, സിപിഐ എം നേതാവ് പി ജയരാജനൊപ്പം പ്രതി നിൽക്കുന്ന ചിത്രം വ്യാജമായി സൃഷ്ടിച്ച് പ്രചരിപ്പിച്ചു. എം എസ് പ്രസാദ് രക്തസാക്ഷി ദിനത്തിൽ പത്തനംതിട്ട പെരുനാടുനിന്നെടുത്ത ഫോട്ടോയിലെ എസ്‌എഫ്‌ഐ നേതാവ് റോബിൻ കെ തോമസിന്റെ തല മോർഫ്‌ചെയ്‌താണ് പീഡനക്കേസ് പ്രതിയുടെ തലചേർത്ത് പ്രചരിപ്പിച്ചത്. ഇരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും ബിജെപി നേതാവിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്‌ത പി ജയരാജനെയാണ് ബിജെപി നേതാവിനെ സംരക്ഷിക്കുന്ന ആളായി ചിത്രീകരിച്ചത്. കോവിഡ് കാലത്താണ് പീഡനക്കേസ് അന്വേഷണം നടന്നത്. ഓരോ ഘട്ടത്തിലും കേസിന്റെ വിവരങ്ങൾ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷിച്ചിരുന്നു. ആവശ്യമായ എല്ലാവിധ സഹായങ്ങളും അവർ നൽകി. സിപിഐ എം നേതാക്കളടങ്ങിയ സർവകക്ഷി ആക്ഷൻ കമ്മിറ്റിയും കേസിൽ നിരന്തരം ഇടപെട്ടു. തലശേരി സെഷൻസ് കോടതിയും ഹൈക്കോടതിയും പലഘട്ടത്തിലും കേസിലിടപെട്ടു. ജില്ലാ കോടതിയിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ബി പി ശശീന്ദ്രൻ നടത്തിയ ഇടപെടലും നിർണായകമായിരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ മധുസൂദനൻനായർ പോക്‌സോ വകുപ്പ് ചേർക്കാതെ കുറ്റപത്രം സമർപ്പിച്ചപ്പോൾ തുടരന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക ഹർജി നൽകിയത് ബി പി ശശീന്ദ്രനാണ്. ഹൈക്കോടതിയും സർക്കാരും ഇൗ നിലപാട് അംഗീകരിച്ചതിന്റെ ഫലമായാണ് പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചത്.
വഴിത്തിരിവായത് അന്വേഷണ മികവ്
തലശേരി
പാനൂരിനടുത്ത പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കോടതി കുറ്റക്കാരനെന്ന് വിധിക്കുന്പോൾ അംഗീകരിക്കപ്പെടുന്നത് ഡിവൈഎസ്‌പിയായിരുന്ന ടി കെ രത്‌നകുമാറിന്റെ അന്വേഷണമികവുകൂടിയാണ്. കോസ്റ്റൽ എഡിജിപി ഇ ജെ ജയരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് പാലത്തായി കേസിന്റെ അന്വഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ വഴിത്തിരിവായതും ടി കെ രത്‌നകുമാർ ഉൾപ്പെട്ട പൊലീസ് സംഘത്തിന്റെ അന്വേഷണമാണ്. അധ്യാപകൻ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ പത്മരാജന്റെ പങ്ക് ശാസ്‌ത്രീയമായി തെളിയിക്കാൻ പ്രത്യേക സംഘത്തിന് സാധിച്ചതാണ് കേസിൽ നിർണായകമായത്. മെഡിക്കൽ രേഖകളടക്കമുണ്ടായിട്ടും വഴിതെറ്റിപ്പോകുമായിരുന്ന അന്വേഷണം ശരിയായ ട്രാക്കിലെത്തിച്ചതും തെളിയിച്ചതുമാണ് ടി കെ രത്‌നകുമാർ ഉൾപ്പെട്ട പ്രത്യേകസംഘത്തിന്റെ നേട്ടം.
നീതിയെത്തിയത് ശിശുദിനത്തിൽ
തലശേരി
അധ്യാപകൻ പീഡിപ്പിച്ച പത്തുവയസുകാരിക്ക് നീതിയെത്തിയത് അഞ്ചു വർഷത്തിനുശേഷം ശിശുദിനത്തിൽ. ബലാത്സംഗം, 12 വയസിന് താഴെയുള്ള പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ബിജെപി നേതാവ് കടവത്തൂരിലെ കുറുങ്ങാട്ട്‌കുനിയിൽ കെ പത്മരാജനെതിരെ തെളിഞ്ഞതിനാലാണ് തലശേരി പ്രത്യേക പോക്‌സോ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത്. നാലാംക്ലാസുകാരിയോട് പൊറുക്കാനാകാത്ത ക്രൂരതയാണ് പ്രതി ചെയ്‌തത്. അവധി ദിവസം എൽഎസ്‌എസ് പരീക്ഷയ്‌ക്ക് പ്രത്യേക ക്ലാസെടുക്കാമെന്ന് പറഞ്ഞ് സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയും പ്രവൃത്തി ദിവസം ശുചിമുറിയിൽവച്ചുമാണ് പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ മാതാവിനെയടക്കം കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടായി. കുട്ടി പറഞ്ഞ ദിവസങ്ങളിൽ താൻ സ്‌കൂളിലില്ലെന്നുള്ള വാദമാണ് അധ്യാപകൻ ഉയർത്തിയത്. വിചാരണയിൽ പക്ഷേ, ഇതിനുള്ള തെളിവ് ഹാജരാക്കാനായില്ല.









0 comments