വർഗീയതയെ വളർത്തിയത് കോൺഗ്രസ്: എം സ്വരാജ്

തളിപ്പറമ്പ് പൂവത്ത് ‘മതനിരപേക്ഷ ഇന്ത്യ: പ്രതിസന്ധിയും പ്രതീക്ഷയും’ സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്‌ഘാടനംചെയ്യുന്നു
തളിപ്പറമ്പ്
ഇന്ത്യാചരിത്രത്തിൽ വർഗീയതയ്‌ക്ക് വേരുകളില്ല, എന്നാൽ ഇന്ത്യൻ വർഗീയതയുടെ വളർച്ചയുടെ ഘട്ടം പരിശോധിച്ചാൽ ആദ്യം പ്രതിക്കൂട്ടിൽ നിൽക്കേണ്ടത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ മന്ത്രിസഭയിൽ പ്രധാനമന്ത്രി നെഹ്‌റുവിനൊപ്പം ആർഎസ്‌എസ്സുകാരായ ശ്യമപ്രസാദ് മുഖർജിയുണ്ടായത് എങ്ങനെയാണെന്ന് കോൺഗ്രസ് വിശദീകരിക്കണം. കോൺഗ്രസിന്റെ സങ്കുചിത നിലപാടിനുവേണ്ടിയാണ് ആദ്യ മന്ത്രിസഭയിൽ ആർഎസ്‌എസ്സിനെ തിരുകിക്കയറ്റിയത്. സപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൂവത്ത് സംഘടിപ്പിച്ച ‘മതനിരപേക്ഷ ഇന്ത്യ പ്രതിസന്ധിയും പ്രതീക്ഷയും ’ സെമിനാർ ഉ്ഘാടനംചെയ്യുകയായിരുന്നു സ്വരാജ് . കേരളത്തിലെ ഇ എം എസ് സർക്കാറിനെ താഴയിറക്കാൻ വിമോചന സമരം നയിച്ച കോൺഗ്രസ് അതിന് കൂട്ടുപിടിച്ചത് ജാതിമത സംഘടനകളെയാണ്. വിമോചന സമരത്തെ അതിശക്തമായി പിന്തുണച്ചത് ആർഎസ്‌എസ് ആണെന്നുമോർക്കണം. സിപിഐ എമ്മിനെ തോൽപ്പിക്കാൻ ആർഎസ്‌എസ്സിനോടും കൂട്ടുചേരുന്ന വഷളൻ രാഷ്ട്രീയത്തിന്റെ പേരാണ് ജമാഅത്തെ ഇസ്ലാമി. ലീഗിന്റെ രാഷ്ട്രീയ നേതൃത്വമായി ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും മാറി. ലീഗിനുവേണ്ടി ഈ രണ്ടുകൂട്ടരുമാണ് നയരൂപീകരണം നടത്തുന്നത്. സിപിഐ എമ്മിനെതിരെ കശ്‌മീരിൽ കൈകോർത്തവരാണ് ജമാഅത്തെ ഇസ്ലാമിയും ആർഎസ്‌എസും. കുൽഗാമിൽ സിപിഐ എം സ്ഥാനാർഥി മുഹമ്മദ് യൂസഫ് താരിഗാമിക്കെതിരെ ജമാഅത്തെ ഇസ്ലാമി–-ആർഎസ്‌എസ് സഖ്യ സ്ഥാനാർഥിയാണ് മത്സരിച്ചത്. അവരെയാണ് യുഡിഎഫ് സഖ്യകക്ഷിയെപൊലെ കൊണ്ടു നടക്കുന്നത്. കോൺഗ്രസിന്റെ ഒരു കൈ ആർഎസ്‌എസ്സിന്റെ തൊളിലും മറുകൈ ജമാഅത്തെ ഇസ്ലാമി–- എസ്‌ഡിപിഐ കക്ഷികളിലുമാണ്. രാജ്യ തകർച്ചയ്‌ക്ക് കാരണമാകുന്ന ഇത്തരം വർഗീയതയെ ആട്ടിയോടിക്കേണ്ടത് നമ്മുടെ കടമയാണ്. മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാൻ സിപിഐ എം ശ്രമിക്കുമ്പോൾ അതിനെ തകർക്കാൻ ശ്രമിക്കുന്നവരുമായാണ് കോൺഗ്രസ് കൂട്ടുകൂടുന്നതെന്നും സ്വരാജ് പറഞ്ഞു.
Related News

0 comments