ശിക്ഷാവിധി 23ന്
അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ

ഇരിങ്ങാലക്കുട
മാള കുമ്പിടിയിൽ അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. കുമ്പിടി ആലത്തൂർ നാലുകണ്ടൻ പോളിനെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി വിനോദ്‌കുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച പ്രസ്താവിക്കും. പ്രതിയെ വിയ്യൂർ ജില്ലാ ജയിലിലേക്ക് മാറ്റി. 2020 സെപ്‌തംബർ 22നാണ് സംഭവം. ഭൂമി തർക്കത്തെ ത്തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിന്റെ വൈരാഗ്യത്താൽ പ്രതി സഹോദരനായ ആന്റുവിനെ (56) കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാഗം വയ്‌ക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആന്റു മണ്ണിട്ടു മൂടിയിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ ഇരുമ്പ് കമ്പിവടി കൊണ്ട് ആന്റുവിന്റെ മുഖത്തും കഴുത്തിലും തലയിലും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാള എസ്‌എച്ച്‌ഒ ആയിരുന്ന വി സജിൻ ശശിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജു വാഴക്കാല, അഭിഭാഷകരായ ജോജി ജോർജ്, ശ്രീദേവ് തിലക്, റെറ്റൊ വിൻസന്റ് എന്നിവർ ഹാജരായി.
0 comments