Deshabhimani

പൂരം പ്രദർശന ചരിത്രവഴികളിൽ 
സ്വാതന്ത്ര്യ സമര ജ്വാലയുണ്ട്‌

തൃശൂർ പൂരം പ്രദർശന നഗരിയുടെ കമാനം

തൃശൂർ പൂരം പ്രദർശന നഗരിയുടെ കമാനം

avatar
സ്വന്തം ലേഖകൻ

Published on Apr 28, 2025, 12:54 AM | 1 min read

തൃശൂർ

തൃശൂർ പൂരം പ്രദർശനം ഇപ്പോൾ ആഹ്ലാദത്തിന്റെ വേദിയാണ്‌. വാണിജ്യ വിപണനമേളയുമാണ്‌. എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ്‌ തൃശൂർ പൂരം എക്‌സിബിഷന്റെ തുടക്കം. 1932ൽ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാത്രന്ത്യസമര സേനാനികളുടെ നേതൃത്വത്തിലാണ് പ്രദർശനം ആരംഭിക്കുന്നത്‌. സ്വദേശി വസ്ത്രങ്ങളുടെയും മറ്റുൽപ്പന്നങ്ങളുടെയും വിൽപ്പനയായിരുന്നു ലക്ഷ്യം. സമരസേനാനി വി ആർ കൃഷ്‌ണനെഴുത്തച്ഛൻ അടക്കമുള്ളവരായിരുന്നു ഈ ആശയത്തിന്‌ പിന്നിൽ. 1947ൽ സ്വാതന്ത്ര്യം ലഭിക്കുന്നത്‌ വരെ ഈ രീതിയിലായിരുന്നു പ്രദർശനം. വളരെ അപൂർവമായി മാത്രമാണ്‌ പ്രദർശനം നടക്കാതെയിരുന്നത്‌. 1948ൽ ഗാന്ധിജിയെ ഗോഡ്‌സേ വെടിവച്ചു കൊന്നതിനെത്തുടർന്ന് ദുഃഖസൂചകമായി പൂരം ചടങ്ങിലൊതുക്കിയപ്പോൾ പ്രദർശനവും ഉപേക്ഷിച്ചു. 1963ൽ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രദർശനം നടന്നിട്ടില്ല.1962ൽ പ്രദർശനം സംഘാടകരായ സ്‌റ്റേഡിയം കമ്മിറ്റിയും പാറമേക്കാവ്‌– തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ ധാരണയിൽ എത്താൻ കഴിയാതെയിരുന്നപ്പോഴും പ്രദർശനം നടന്നില്ല.1949ൽ പൂരം പ്രദർശനം സംഘടിപ്പിക്കുന്നതിന്റെ ചുമതല തൃശൂർ നഗരസഭ ഏറ്റെടുത്തു. കാർഷിക, വിദ്യാഭ്യാസ, വ്യാവസായിക പ്രദർശനം എന്ന നിലയിലേക്ക്‌ മാറ്റി. നഗരസഭ നടത്തിക്കൊണ്ടിരുന്നപ്പോൾ വരുമാനത്തിന്റെ ഒരു ഭാഗം ദേവസ്വങ്ങൾക്ക് നൽകിയിരുന്നു. ഇരു ദേവസ്വങ്ങളുടേയും ഒരോ പ്രതിനിധികളെ പ്രദർശന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, നടത്തിപ്പ് നഷ്ടമായതോടെ 1961ൽ നഗരസഭ ചുമതലയൊഴിഞ്ഞു. 1962ൽ നടത്തിപ്പ്‌ ചുമതല നഗരസഭ തൃശൂർ സ്‌റ്റേഡിയം കമ്മിറ്റിക്ക് വിട്ടുകൊടുത്തു. എന്നാൽ പ്രദർശനം നടത്താൻ അവർക്കായില്ല. 1963 നവംബറിൽ നഗരസഭ ചർച്ച നടത്തി ദേവസ്വങ്ങളെ ഏൽപ്പിച്ചു. വുരുമാനത്തിന്റെ ഒരുഭാഗം നഗരസഭയ്‌ക്ക്‌ നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. 1964 മുതൽ പ്രദർശനം കൂടുതൽ മികച്ച നിലയിലായി. ഇപ്പോഴും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സംയുക്തമായി പൂരപ്രദർശന കമ്മിറ്റിയാണ്‌ പ്രദർശനം സംഘടിപ്പിക്കുന്നത്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പത്തേക്കറോളം സ്ഥലത്താണ്‌ പ്രദർശന നഗരി സജ്ജമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home