7.9 വിൽപ്പന QQQ

ഇടുക്കി രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് വാഴത്തോപ്പ് സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണനമേളയിൽ പങ്കെടുത്ത വാണിജ്യസ്റ്റാളുകളിലും ഫുഡ് കോർട്ടുകളിലും വൻവിറ്റുവരവ്. കഫെ കുടുംബശ്രീയുടെ ഭക്ഷ്യമേളയിൽ 7,92,815 രൂപയുടെ വിൽപ്പനയാണ് നടന്നത്. അഞ്ച് കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്തമായ വിഭവങ്ങളാണ് മേളയിൽ ഭക്ഷണപ്രിയരുടെ മനം കവർന്നത്. അട്ടപ്പാടിയിൽനിന്നുംവന്ന കാട്ടുചെമ്പകം, അട്ടപ്പാടി കഫെ, കുടുംബശ്രീ യൂണിറ്റിന്റെ വനസുന്ദരി ചിക്കൻ ഇത്തവണയും ഹിറ്റായി. രുചിക്കൂട്ട് കഫെ യൂണിറ്റിന്റെ മാഞ്ഞാലി ബിരിയാണി, കിഴി പൊറോട്ട, എല്ലും കപ്പയും ഏദൻസ് കഫെ യൂണിറ്റിന്റെ പിടിയും കോഴിയും, കപ്പ ബിരിയാണി, നെയ് പത്തലും ചിക്കൻ ചുക്കയും അച്ചൂസ് കഫെ യൂണിറ്റിന്റെ പാൽപുട്ടും ബീഫും പാൽ കപ്പയും ബീഫും അമ്പാടി കഫെ യൂണിറ്റിന്റെ വ്യത്യസ്തമാർന്ന ജ്യൂസുകളും ഉൾപ്പടെ നിരവധി വിഭവങ്ങളാണ് മേളയിലെത്തിയ ആയിരങ്ങളെ ആകർഷിച്ചത്. മീൻ കട്‌ലറ്റ്, കപ്പയും മീൻ കറിയും മീൻ പൊള്ളിച്ചത് തുടങ്ങിയ സീഫുഡ് വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കിയ മത്സ്യഫെഡിന്റെ സ്റ്റാളും ശ്രദ്ധേയമായി. മത്സ്യഫെഡ് ഒരുക്കിയ ഭക്ഷ്യമേളയിൽ ആകെ 42,870 രൂപയുടെ വിൽപ്പനയാണ് നടന്നത്. കപ്പ –-മീൻ കറി, മീൻ വറുത്തത്, മീൻ പൊള്ളിച്ചത്, മീൻ തലക്കറിയും ചപ്പാത്തിയും മത്സ്യഫെഡിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയാണ് മത്സ്യഫെഡിന്റെ ഫുഡ് കോർട്ടിലുണ്ടായിരുന്നത്. 4842 ചതുരശ്ര അടി വിസ്തീർണമുള്ള ഫുഡ് കോർട്ടാണ് മേളയിൽ ഒരുക്കിയത്. കുടുംബശ്രീ, മത്സ്യഫെഡ്, വനംവകുപ്പ് എന്നിവയുടെ സ്റ്റാളുകളാണ് ഫുഡ് കോർട്ടിൽ വിഭവങ്ങളൊരുക്കിയത്. വിപണന സ്റ്റാളുകളിൽ ഇടുക്കി ബ്ലോക്കിലെ 13 കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിപണനം നടത്തി. പലഹാരങ്ങൾ, മസാലക്കൂട്ടുകൾ, വിവിധ അച്ചാറുകൾ, ചിപ്‌സുകൾ, ചമ്മന്തിപ്പൊടികൾ, നൈറ്റികൾ, ചുരിദാർ ടോപ്പുകൾ നൈറ്റി മെറ്റീരിയലുകൾ എന്നിവയുടെ വിൽപ്പനയിനത്തിൽ 97,650 രൂപയുടെ വിറ്റുവരവുണ്ടായി. കുടുംബശ്രീ സംരംഭമായ പാലക്കാട് ജ്യോതിസ് കൈത്തറി യൂണിറ്റിന്റെ സ്റ്റാളിൽ 70,670 രൂപയുടെ വിൽപന നടന്നു. കുടുംബശ്രീ വിപണന സ്റ്റാളുകളിൽ നിന്ന് ആകെ 268320 രൂപയുടെ വിറ്റുവരവ് ലഭിച്ചു. വ്യവസായ വകുപ്പിനു കീഴിലുള്ള വാണിജ്യ സ്റ്റാളുകളിൽ നിന്നായി 11,24,522 രൂപ വിറ്റുവരവ് നേടി. ആകെ 40 യൂണിറ്റുകളാണ് മേളയിൽ പങ്കെടുത്തത്. 95,1000 രൂപയുടെ വർക്ക് ഓർഡറും മേളയിൽ ലഭിച്ചു. കാർഷികാവശ്യത്തിന് മരുന്ന് അടിക്കുന്നതിനുള്ള യന്ത്രങ്ങൾ, സോളാർ പാനലുകൾ എന്നിവയ്ക്കാണ് കൂടുതൽ ഓർഡർ ലഭിച്ചത്. പാലക്കാട്, തൃശൂർ മേഖലകളിൽ നിന്നെത്തിയ കൈത്തറി സ്റ്റാളുകളിലാണ് ഏറ്റവുമധികം വിൽപ്പന നടന്നത്. കൈത്തറി ഉൽപ്പന്നങ്ങൾ വിറ്റ മൂന്ന് സ്റ്റാളുകളിലായി 1.40 ലക്ഷം രൂപയുടെ വിൽപ്പന നടന്നു.
0 comments