ഇനി നടുവൊടിയില്ല, ഇതാ സുന്ദരപാത

കാഞ്ഞിരം വളവിലെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
രാജാക്കാട് കൊടുംവളവുകൾ നിവർത്തി എല്ലക്കൽ–മുല്ലക്കാനം റോഡ് വികസന നേർപാതയിലേക്ക്. ഹൈറേഞ്ചിലെ ആദ്യ റോഡുകളിലൊന്നായ എല്ലക്കൽ–മുല്ലക്കാനം–ആനത്താര റോഡ് നടുവൊടിയാത്ത, ‘അപകട സാധ്യത’ മുന്നറിയിപ്പുവേണ്ടാത്ത മികച്ച പാതയായി പുരോഗമിക്കുന്നു. അഞ്ച് കിലോമീറ്റർ റോഡും മുതിരപുഴയാറിന് കുറുകെ എല്ലക്കല്ലിൽ പാലവും നിർമിക്കാൻ എം എം മണി എംഎൽഎ 39 കോടി രൂപ അനുവദിച്ചിരുന്നു. ഏഴ് മീറ്റർ വീതിയിൽ ടാറിങ് പൂർത്തിയാകുന്നതോടെ പ്രദേശത്തെ ഏറ്റവും മികച്ച റോഡായി മാറും. മുമ്പ് അപകട സാധ്യതാ മേഖലയായിരുന്ന എസ് വളവുകൾ നവീകരണത്തിന്റെ ഭാഗമായി നിവർത്തി. കാഞ്ഞിരം ഭാഗത്തെ വളവിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം വിക്രം സാരാഭായി കോളേജിൽനിന്ന് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർഥികളുടെ ബസ് അപകടത്തിൽപ്പെട്ടത് ഇവിടെയാണ്. അപകടത്തിൽ കുട്ടികൾ മരിച്ചിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തേക്കുള്ള പാതയിലെ തേക്കിൻകാനം വളവും യാത്രക്കാർക്ക് പ്രതിസന്ധിയായിരുന്നു. പുനർനിർമാണത്തിന്റെ ഭാഗമായി ഈ വളവും നിവർത്തി. പാലംപണി കൂടി പൂർത്തിയാകുമ്പോൾ പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്‌ക്കും കുതിപ്പേകും.
0 comments