ഭൂപതിവ് നിയമ ഭേദഗതി ചട്ടം ഉടൻ

ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ. തത്വത്തിൽ അംഗീകരിച്ച ചട്ടം നടപടിക്രമങ്ങൾക്കുശേഷം നിയമസഭയുടെ അംഗീകാരത്തിനെത്തും. ആറര പതിറ്റാണ്ടായുള്ള മലയോര ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് എൽഡിഎഫ് സർക്കാർ 2023 സെപ്‌തംബർ 14ന് നിയമസഭയിൽ ഭൂനിയമ ഭേദഗതി യാഥാർഥ്യമാക്കിയത്. ജില്ലയിലെ ജനങ്ങൾക്കാകെ ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിനുള്ള അവകാശവും അനുവാദവും കൈവരുന്നതാണ് ബില്ലിന്റെ അന്തസത്ത. എന്നാൽ ചട്ടം പ്രാബല്യത്തിലാകാത്തതിനാൽ ഭേദഗതി ജനങ്ങൾക്ക് പ്രയോജനപ്പെട്ടിരുന്നില്ല. നിയമസഭ ഏകകണ്‌ഠമായി പാസ്സാക്കിയ ബിൽ രാഷ്‌ട്രീയ പ്രേരിതമായി അന്നത്തെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ വച്ചുതാമസിപ്പിച്ചിരുന്നു. ആറുമാസത്തിനുശേഷമാണ് ഗവർണർ ബില്ലിൽ ഒപ്പുവച്ചത്. ശേഷം സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കി. റവന്യു വകുപ്പിന്റെ ചുമതലയിൽ ചട്ടം തയാറാക്കുകയും ശാസ്‌ത്രീയ–പ്രായോഗിക പരിശോധനകൾക്കുശേഷം നിയമവകുപ്പിന്റെ അംഗീകാരം ലഭിക്കുകയും ചെയ്‌തു. ഇതോടെയാണ് ചട്ടം തത്വത്തിൽ അംഗീകരിച്ചത്. സാങ്കേതികമായ കടമ്പകൾ കടന്ന് ചട്ടം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമം. വീടിനും കൃഷിക്കുമായി പതിച്ച് നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഇളവ് നൽകി ക്രമവൽക്കരിക്കുന്നതിനുള്ള വ്യവസ്ഥകളടക്കം ഉൾക്കൊള്ളുന്നതാണ് ചട്ടം. ഇതോടെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച ഭൂമി ഇനി നിയമ വിധേയമാകും. നിർമാണ നിയന്ത്രണം നിലവിൽ വന്നതോടെ മലയോരമേഖലയിലെ പ്രവർത്തനങ്ങളും ക്രയവിക്രയവും പൂർണമായും നിലച്ചിരുന്നു. ഇതോടെ മലയോര ജില്ലയുടെ വികസനസ്വപ്‌നങ്ങൾക്കുമേലും കരിനിഴൽവീണു. 1960ലും 64ലും ഉണ്ടാക്കിയ ചട്ടങ്ങളനുസരിച്ച് എൽഎ പട്ടയഭൂമിയിൽ വീടുവയ്ക്കുവാനും കന്നുകാലികൾക്ക് തൊഴുത്ത് നിർമിക്കാനും മാത്രമേ അവകാശമുണ്ടായിരുന്നുള്ളു. ഇതിന്റെ ഭാഗമായാണ് 1964ലെ കേരള ഭൂമിപതിച്ചുകൊടുക്കൽ നാലാം ചട്ടപ്രകാരം ഭൂമിയുടെ ഗുണപരമായ ഉപയോഗത്തിനും മാത്രമാണെന്ന വ്യവസ്ഥയുണ്ടായത്. എന്നാൽ ഭേദഗതിപ്രകാരം ചട്ടം നിലവൽവരുമ്പോൾ പട്ടയം ലഭിച്ചവർക്ക് നിയന്ത്രണങ്ങൾ മറികടന്ന് ഭൂവിനിയോഗം സാധ്യമാകുമെന്നതാണ് പ്രധാന നേട്ടം. പതിച്ചു നൽകിയ ഭൂമിയിൽ കടകൾക്ക് പുറമെ ചിലയിടങ്ങളിൽ റിസോർട്ടുകളും വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളുമുണ്ട്. ഇടുക്കിയിലാണ് ഇവ കൂടുതലുള്ളത്. ചട്ടം നിലവിൽവരുന്നതോടെ ജില്ലയിലെ ടൂറിസം വികസനത്തിനുൾപ്പെടെ വേഗത കൈവരുമെന്നതും നേട്ടമാണ്.
0 comments