കാന്തല്ലൂരിൽ കനത്തമഴ, മലവെള്ളപ്പാച്ചിൽ മറയൂർ

കാന്തല്ലൂരിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട കന്നിയമ്മയെ രക്ഷപ്പെടുത്തുന്നു
കാന്തല്ലൂർ പുത്തൂരിൽ അതിശക്തമായ മഴയിൽ വ്യാപകനാശം. അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ പശുവിനെ രക്ഷിക്കാൻ എത്തിയ യുവതി ഒഴുക്കിൽപ്പെട്ടു. സമീപത്ത് ഉണ്ടായിരുന്നവരുടെ സമയോചിത ഇടപെടൽ മൂലം രക്ഷപ്പെടുത്തി. വീടിന്റെ താഴ്ഭാഗത്ത് റോഡരുകിൽ കെട്ടിയിരുന്ന പശുവിനെ അഴിച്ചു മാറ്റുന്നതിനായി എത്തിയതായിരുന്നു പുത്തൂർ സ്വദേശിനിയായ കന്നിയമ്മയാണ് ഒഴുക്കിൽപ്പെട്ടത്. കന്നിയമ്മ അലറി വിളിച്ചപ്പോൾ സമീപവാസിയായ മാരിയപ്പനും സുഹൃത്തുക്കളും ചേർന്ന് നീണ്ട കമ്പ് കഷ്ണം ഇട്ടുകൊടുത്ത് വലിച്ചു കരക്കടുപ്പിക്കുകയായിരുന്നു. കാന്തല്ലൂർ പുത്തൂർ മേഖലകളിൽ ഇന്നലെ അനുഭവപ്പെട്ട അതിശക്തമായ മഴയെ തുടർന്ന് ഗ്രാമത്തിനു സമീപത്തെ ആറ് കവിഞ്ഞൊഴുകി. മഴവെള്ളപ്പാച്ചിലിൽ റോഡരുകിൽ നിർത്തിയിരുന്ന ഇരുചക്രവാഹനങ്ങളും കന്നുകാലികളും ഒഴുക്കിൽപ്പെടുകയായിരുന്നു. ആറിന് കുറുകെ നിർമിച്ചിരിക്കുന്ന പാലം കവിഞ്ഞ് റോഡിൽ വെള്ളംകയറിയതാണ് നാശങ്ങളുണ്ടാക്കിയത്. ഇവിടെ ഉയരംകൂട്ടി തടയണ നിർമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
0 comments