Deshabhimani

മഞ്ഞേറും വിണ്ണോരം

manjuveena pularikal

കോട്ടപ്പാറ വ്യൂ പോയിന്റിലെത്തിയ സഞ്ചാരികള്‍

വെബ് ഡെസ്ക്

Published on Apr 23, 2025, 03:31 AM | 1 min read

കരിമണ്ണൂർ മഞ്ഞുവീണ പുലരികൾ ഒരുക്കുന്ന മായക്കാഴ്‍ചകള്‍ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും കോട്ടപ്പാറയില്‍നിന്ന് നോക്കിയാല്‍ പ്രഭാതത്തിന് വേറൊരു ചന്തമാണ്, ആകാശം തൊട്ടുനില്‍ക്കുന്ന മഞ്ഞിനും. പുലരികളിലെ സൂര്യകിരണങ്ങൾ തഴുകുമ്പോള്‍ മഞ്ഞുകണങ്ങളില്‍ സപ്‌തവർണങ്ങള്‍ വിരിയും. പാലാഴിപോലെ പരക്കുന്ന കോട്ടപ്പാറയിലെ താഴ്‍വരക്കാഴ്‍ച ആരെയും ഹരംകൊള്ളിക്കും. വണ്ണപ്പുറത്തുനിന്ന്‌ മുള്ളിരിങ്ങാട് വഴി മൂന്നു കിലോമീറ്ററോളം സഞ്ചരിച്ചാൽ കോട്ടപ്പാറ എന്ന വ്യൂ പോയിന്റിലെത്താം. ഇവിടെയാണ് പ്രഭാത മഞ്ഞിന്റെ അത്ഭുതക്കാഴ്‍ച. ശ്രദ്ധിക്കാതെ കിടന്ന കോട്ടപ്പാറയെ നാടറിഞ്ഞത് ഏതാനും യുവാക്കളുടെ വാട്‍സാപ് കൂട്ടായ്‍മയിലൂടെയാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന്‌ നൂറുകണക്കിന്‌ ആളുകളാണ്‌ പ്രഭാത മഞ്ഞ്‌ കാണാൻ മലകയറിയെത്തുന്നത്. അനുകൂല കാലാവസ്ഥയാണെങ്കിൽ രാവിലെ മാത്രമാണ്‌ മനോഹര കാഴ്‍ച. ഇത്‌ മനസിലാക്കിയ സഞ്ചാരികൾ പുലർച്ചെ ഏഴിന്‌ മുമ്പുതനെ സ്ഥലം പിടിക്കും. വണ്ണപ്പുറത്തുനിന്നായാലും മുള്ളരിങ്ങാട്‌ സിറ്റിയിൽനിന്നായാലും കോട്ടപ്പാറയിലെത്താൻ കിഴക്കാംതൂക്കായ റോഡിലൂടെ സഞ്ചരിക്കണം. സ്വന്തം വാഹനമില്ലാത്തവർക്ക്‌ ഓട്ടോറിക്ഷയും പിടിക്കാം. വണ്ണപ്പുറം–-മുള്ളിരിങ്ങാട് ടാറിട്ട ബസ് റൂട്ടാണ്. വണ്ടിയേതും അവിടെ വരെ ചെല്ലും. പാർക്കിങ്‌ റോഡരികാലാണെന്ന് മാത്രം. കോട്ടപ്പാറയിൽ മറ്റ് സൗകര്യങ്ങളോ സുരക്ഷാക്രമീകരങ്ങളോ ഒന്നും നിലവിലില്ല. അത്യാവശ്യം വാഹന, ഭക്ഷണ സൗകര്യങ്ങൾ വണ്ണപ്പുറത്ത് ലഭ്യമാണ്. നൂറുകണക്കിന്‌ സഞ്ചാരികൾ എത്തുന്ന കോട്ടപ്പാറ വ്യൂ പോയിന്റിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ പഞ്ചായത്ത്‌ ഭരണസമിതി തയ്യാറാകാത്തത്‌ വലിയ വിമർശനത്തിന്‌ കാരണമാകുന്നുണ്ട്‌. പ്രാഥമിക സൗകര്യങ്ങള്‍, ഇരിപ്പിടങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ലഘുഭക്ഷണ ശാലകള്‍ തുടങ്ങിയവ സജ്ജമാക്കിയാല്‍ ഇനിയുമേറെ വിനോദസഞ്ചാരികള്‍ ഇവിടെയെത്തും. ഇത് ടൂറിസം മേഖലയ്‍ക്കും ഉണര്‍വേകും



deshabhimani section

Related News

View More
0 comments
Sort by

Home