Deshabhimani

ജില്ലാറാലി വന്‍ ജനമുന്നേറ്റമാകും: എല്‍ഡിഎഫ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 29, 2025, 12:25 AM | 2 min read

ചെറുതോണി നെടുങ്കണ്ടത്ത് തിങ്കളാഴ്‌ച നടക്കുന്ന എല്‍ഡിഎഫ് റാലി വന്‍ ജനമുന്നേറ്റമായി മാറുമെന്ന്‌ നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒമ്പത്‌ വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായാണ്‌ ബഹുജന റാലി. പതിനായിരങ്ങള്‍ എത്തുന്ന റാലിയുടെ വിജയത്തില്‍ വിറളിപൂണ്ട യുഡിഎഫ് നടത്തുന്ന പ്രഹസന പ്രതിഷേധം ജനം തള്ളും. പൗരപ്രമുഖര്‍ പങ്കെടുക്കുന്ന പ്രത്യേക യോഗം രാവിലെ 10ന് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ച യുഡിഎഫ് അനുഭാവികളും യോഗത്തില്‍ പോകുന്നത് തടയാനാണ് യുഡിഎഫ് പ്രതിഷേധം നടത്തുന്നത്. എന്നാല്‍ എല്ലായിടത്തുനിന്നുമുള്ള ജനപ്രവാഹം നെടുങ്കണ്ടത്തേയ്‌ക്ക് എത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണ് ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ പഠിക്കുന്നതിന്‌ വൈക്കം വിശ്വം കമീഷനെ നിയോഗിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ ആദ്യമായി ഭൂ പ്രശ്നങ്ങള്‍ പഠിക്കാന്‍ മുന്‍കൈയെടുത്ത പിണറായി മുഖ്യമന്ത്രി എന്ന നിലയില്‍ ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ ഒന്നൊന്നായി പരിഹരിക്കുന്നതിനായി ശക്തമായ നിലപാടാണ് എടുത്തത്. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജലവിഭവ മന്ത്രി തുടങ്ങി മന്ത്രിസഭ ഒന്നാകെ ജില്ലയുടെ ഭൂ പ്രശ്ന പരിഹാരത്തിനും വികസന മുന്നേറ്റത്തിനും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് നടപ്പാക്കിയത്. കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരായ ആര്‍ ശങ്കറും കെ കരുണാകരനും കൊണ്ടുവന്ന ഭൂ പതിവ് നിയമവും ചട്ടങ്ങളും മാറ്റാന്‍ ചരിത്രപരമായ തീരുമാനമെടുത്ത സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പ്രഖ്യാപനമാണ് നെടുങ്കണ്ടത്ത് നടക്കുന്നത്. ഭൂ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കാനും കോടതി വ്യവഹാരങ്ങളില്‍ തളച്ചിടാനുമാണ് കോണ്‍ഗ്രസ്‌ ശ്രമിച്ചത്. എന്നാല്‍ ഭൂ പതിവ് നിയമം മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തപ്പോള്‍ ബില്ല് കത്തിക്കാനും ഗവര്‍ണറെ ഇടപെടുവിച്ച് ബില്ലില്‍ ഒപ്പിടുന്നത് തടസ്സപ്പെടുത്താനുമാണ് യുഡിഎഫ് നീക്കം നടത്തിയത്. സിഎച്ച്ആര്‍ പ്രശ്നത്തിലും കര്‍ഷകര്‍ക്ക് അനുകൂല നിലപാട്‌ സ്വീകരിച്ച്‌ സത്യവാങ്മൂലമായി സുപ്രീം കോടതികളില്‍ നല്‍കുകയും ചെയ്‌തു. യുഡിഎഫ് ഭരണകാലത്ത് കുണ്ടുംകുഴിയുമായി കിടന്നിരുന്ന റോഡുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇടുക്കി മെഡിക്കല്‍ കോളജ് പ്രവര്‍ത്തന സജമാക്കി നാലാം വര്‍ഷ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കി. ഗവ. നേഴ്സിങ് കോളജ്, ആയുര്‍വേദ മെഡിക്കല്‍ കോളജ്, ഗവ. ആര്‍ട്സ് കോളജ് ഉള്‍പ്പടെ ജില്ലയിലുണ്ടായ മുന്നേറ്റം സര്‍വതല സ്പര്‍ശിയായ വികസനത്തിന്റെനേര്‍സാക്ഷ്യമാണ്. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയ യുഡിഎഫിന് ഇനി കര്‍ഷക മണ്ണില്‍ തിരിച്ചു വരാനാകില്ലെന്നും നേതാക്കള്‍ പറഞ്ഞു. റാലി വന്‍ വിജയമാക്കുന്നതിന് രാഷ്ട്രീയ ഭേദമന്യേ ബഹുജനങ്ങളൊന്നാകെ പങ്കെടുക്കണമെന്നും നേതാക്കളായ കെ സലിം കുമാര്‍, സി വി വര്‍ഗീസ്, ജോസ് പാലത്തിനാല്‍, അഡ്വ. കെ ടി മൈക്കിള്‍, സി എസ്‌ രാജേന്ദ്രന്‍, രതീഷ് അത്തിക്കുഴി, കോയ അമ്പാട്ട്, കെ എന്‍ റോയി, സിബി മൂലേപ്പറമ്പില്‍, കെ എം ജബ്ബാര്‍, ജോണി ചെരിവുപറമ്പില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home