വനം– റവന്യൂ ജീവനക്കാരുടെ ഒത്തുകളി അവസാനിപ്പിക്കണം: സി വി വർഗീസ്

കരിമണ്ണൂർ വനം –-റവന്യു വകുപ്പിലെ ചില ജീവനക്കാർ എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. മുണ്ടൻമുടിയിൽ കൈവശഭൂമിയിൽ തൊമ്മൻകുത്ത്പള്ളി സ്ഥാപിച്ച കുരിശ്‌പിഴുതുമാറ്റിയ വനപാലകരുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി വണ്ണപ്പുറം വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം. വനംവകുപ്പിന്റെ ജൻഡയ്ക്ക് പുറത്ത് വർഷങ്ങളായി കൈവശംവച്ചനുഭവിക്കുന്ന സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. ഇത് വനഭൂമിയാണെന്ന റിപ്പോർട്ടാണ് വണ്ണപ്പുറം വില്ലേജ് ഓഫീസർ ഡിഎഫ്‌ഒയ്ക്ക് നൽകിയത്. ഇത് തികച്ചും നിയമവിരുദ്ധമാണ്. ഇത്തരം റിപ്പോർട്ട് നൽകേണ്ടത് ജില്ലാ കലക്ടറാണ്. ജില്ലയിലെ സങ്കീർണമായ ഭൂപ്രശ്‌നങ്ങൾപരിഹരിക്കാനുള്ള നടപടികളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയ സാഹചര്യത്തിലാണ് ചില കപട പരിസ്ഥിതിവാദികൾ കേസുമായി കോടതിയെ സമീപിച്ചത്. 1964ലെ ഭൂ വിനിയോഗനിയമത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് നിയമസഭയിൽ പുതിയ ബിൽ അവതരിപ്പിച്ചതും ഏകകണ്ഠമായി പാസാക്കിയതും. താമസിയാതെ തന്നെചട്ടങ്ങളും ഉണ്ടാക്കും. വനഭൂമിയുടെ വിസ്തൃതി വർധിപ്പിക്കേണ്ടതില്ലെന്നും കെെയേറ്റങ്ങൾ പാടില്ലെന്നും റവന്യു ഭൂമിയിൽ വനപാലകർ ഇടപെടരുതെന്നും കൈവശകർഷകരെ ഒഴിപ്പിക്കരുതെന്നുമാണ് സർക്കാർ നിലപാട്. അതിന്റെ ലംഘനമാണ് മുണ്ടൻമുടിയിൽ നടന്നത്. ഇവിടെ കെെയേറ്റമുണ്ടെന്ന് വരുത്താനാണ് റേഞ്ച് ഓഫീസർ ശ്രമിച്ചത്. കുരിശ്‌തകർത്തത് യുഡിഎഫിന് സമരാവസരം ഒരുക്കാനാണ്. കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് പുനഃസ്ഥാപിക്കാൻ എൽഡിഎഫ് പിന്തുണ നൽകുമെന്നും വില്ലേജ് ഓഫീസർ നിയമവിരുദ്ധമായി നൽകിയ റിപ്പോർട്ട് തിരുത്തണമെന്നും സി വി വർഗീസ് പറഞ്ഞു. യോഗത്തിൽ മനോജ് മാമാല അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ മാത്യു, കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷ്, വണ്ണപ്പുറം ലോക്കൽ സെക്രട്ടറി ഷിജോ സെബാസ്‌റ്റ്യൻ, ഘടകകക്ഷി നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, എം കെ സത്യൻ, കെ കെ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.
0 comments