അട്ടപ്പാടിയെ ത്രസിപ്പിച്ച് തലൈവർ

രജനികാന്ത് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോൾ ആരാധകരെ അഭിവാദ്യം ചെയ്യുന്നു
അഗളി
അട്ടപ്പാടിയെ ത്രസിപ്പിച്ചും വിസ്‌മയിപ്പിച്ചും ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ മടങ്ങി. രണ്ടാഴ്ചയോളമായി ഷോളയൂരിലെ ഗോഞ്ചിയൂരിലേക്ക് ആരാധക പ്രവാഹമായിരുന്നു, തലൈവരെ കാണാൻ. സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ഷോളയൂർ ഗോഞ്ചിയൂരിൽ പത്തിനാണ് തുടങ്ങിയത്. കോടികൾ ചെലവഴിച്ച് നിർമിച്ച പടുകൂറ്റൻ സെറ്റിലായിരുന്നു ജയിലർ 2 ചിത്രീകരണം. താരജാഡകളില്ലാതെ സാധാരണക്കാരനായി നാട്ടുകാരോട് ഇടപെട്ട രജനികാന്ത് ആരാധകരെയും പ്രദേശവാസികളെയും അത്‌ഭുതപ്പെടുത്തി. ഷൂട്ടിങ്ങിനു മുമ്പും ശേഷവും ദിവസവും ഒരു മണിക്കൂർ പ്രധാനപ്പെട്ട വ്യക്തികൾക്കൊപ്പം ചെ ലവിടാനും താരം ശ്രമിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോഴും സെറ്റിലേക്ക് എത്തുമ്പോഴും തുറന്നവാഹനത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യും. ഒന്നാംഘട്ട ചിത്രീകരണം പൂർത്തിയായതോടെ രജനീകാന്ത് ഉൾപ്പെടെയുള്ളവർ മടങ്ങി. സെറ്റ് അടുത്ത ദിവസം പൊളിച്ചുനീക്കും. അട്ടപ്പാടിയിലെ തമിഴ്നാട് അതിർത്തിക്കപ്പുറം മങ്കരയിൽ ചില ഭാഗങ്ങൾ ചിത്രീകരിച്ചശേഷം ശേഷിക്കുന്ന ഭാഗങ്ങൾ കോഴിക്കോട്, വേലന്താവളം, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിക്കും. സൺ പിക്‌ചേഴ്സ് നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നെൽസനാണ്.
0 comments