Deshabhimani

പോത്തന്‍കോട് സുധീഷ്‌ വധം

11 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Apr 30, 2025, 12:15 AM | 1 min read

നെടുമങ്ങാട്

പോത്തന്‍കോട് ചെമ്പകമംഗലത്ത് യുവാവിനെ കൊന്ന് അവയവങ്ങള്‍ വെട്ടിയെടുത്ത് പൊതുവിടത്തില്‍ വലിച്ചെറിഞ്ഞ കേസിലെ വാദം പൂര്‍ത്തിയായി. 11 പ്രതികളും കുറ്റക്കാരാണെന്ന്‌ കണ്ടെത്തി. ശിക്ഷ ബുധനാഴ്‌ച വിധിക്കും. നെടുമങ്ങാട് സ്‌പെഷ്യൽ സെഷൻസ് കോടതി (എസ്‌സി/ എസ്ടി) ജഡ്‌ജി എ ഷാജഹാനാണ് പ്രതികള്‍ കുറ്റക്കാരാണെന്ന്‌ വിധിച്ചത്. ഒന്നുമുതൽ 11 വരെ പ്രതികളായ സുധീഷ്, ശ്യാംകുമാർ, രാജേഷ്, നിതീഷ്, നന്ദിഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു, പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. റിമാന്റിലായിരുന്ന പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. 2021 ഡിസംബർ 11നാണ് കൊലപാതകം. പോത്തൻകോട് ചെമ്പകമംഗലം നഗറിൽ സുധീഷാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയശേഷം സുധീഷിന്റെ കാലും കൈകളും വെട്ടിയെടുത്ത് ആർപ്പുവിളിയോടെ പൊതുസ്ഥലത്ത് വലിച്ചെറിയുകയായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പിന്മാറിയ കേസിൽ ജില്ലാ ഗവ. പ്ലീഡർ ടി ഗീനാകുമാരി ഹാജരായി. പ്രതികൾക്കുവേണ്ടി ബിനുവിന്റെ നേതൃത്വത്തിൽ 5 അഭിഭാഷകർ ഹാജരായി. പ്രോസിക്യൂഷനും സാക്ഷികൾക്കും ഭീഷണി ഉണ്ടായിരുന്നതിനാൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം, വീട് വെട്ടിപ്പൊളിച്ച് അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്നും ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. ജിഷ്‌ണു ഒഴികെയുള്ളവർ വേറെയും കൊലക്കേസുകളിൽ പ്രതികളാണ്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ അശ്വതിയുടെ സഹോദരനാണ് ശ്യാംകുമാർ. മൂന്നാം പ്രതി രാജേഷ് ജില്ലയിൽ അറിയപ്പെടുന്ന ക്രിമിനലാണ്. 18 കേസുകളാണ് ഒട്ടകം എന്നറിയപ്പെടുന്ന രാജേഷിനെതിരെയുള്ളത്. നെടുമങ്ങാട് മുൻ ഡിവൈഎസ്‌പി എം കെ സുൽഫിക്കറിന്റെയും പോത്തൻകോട് ഇൻസ്പെക്ടർ ശ്യാമിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 82 സാക്ഷികളെയും പ്രതിഭാഗം 2 സാക്ഷികളെയും വിസ്തരിച്ചു. മൊത്തം 253 രേഖകളും 58 തൊണ്ടിമുതലുകളും ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home