ഇന്ന് യെല്ലോ അലർട്ട്
കനത്തു കാലവർഷം

പാണക്കാട് ചാമക്കയം പാർക്കിൽനിന്ന് പുഴയിലേക്ക് വീണ ചീനിമരം
മലപ്പുറം
ജില്ലയിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. മഴ കനത്തതോടെ പുഴകളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വയലുകളിലും വെള്ളം നിറഞ്ഞു. ചൊവ്വാഴ്‌ച വിവിധ പ്രദേശങ്ങളിൽ രാവിലെമുതൽ ശക്തമായ മഴ ലഭിച്ചു. കനത്ത മഴയിൽ മേലാറ്റൂർ വലിയപമ്പിൽ മേലേതിൽ സുരേഷ്‌ബാബുവിന്റെ നവീകരണത്തിലിരിക്കുന്ന വീട് തകർന്നു. മലപ്പുറം വേങ്ങര റൂട്ടിൽ പാണക്കാട് ചാമക്കയം പാർക്കിൽ ചീനിമരം കടപുഴകി പുഴയിലേക്ക് വീണു. ഫുട്ട്‌പാത്തിന്റെ കൈവരിയും രണ്ട് സ്‌ട്രീറ്റ് ലൈറ്റും തകർന്നു. കാളികാവ്, മേലാറ്റൂർ, കരുവാരക്കുണ്ട്, എടരിക്കോട് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. പലയിടത്തും ഉച്ചയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടി അമ്മാറബത്ത് ജാഫറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് മുകളിൽ തെങ്ങ് വീണു. വേങ്ങര പാലശ്ശേരി മാട് വടക്കയിൽ അബ്‌ദുറഹിമാൻ്റെ വീടിന്റെ അടുക്ക ഈ ഭാഗത്തിന് സമീപം മണ്ണിടിഞ്ഞു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്‌ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മലയോര – തീരദേശങ്ങളിൽ ജാഗ്രതാനിർദേശവും നൽകിയിരുന്നു. പൊന്നാനി 14.0 മില്ലി ലിറ്റർ, നിലമ്പൂർ 73.4 മില്ലി ലിറ്റർ, മഞ്ചേരി 61.2 മില്ലി ലിറ്റർ, അങ്ങാടിപ്പുറം 78.2 മില്ലി ലിറ്റർ, കരിപ്പൂർ വിമാനത്താവളം 39.0 എന്നിങ്ങനെയാണ് ജില്ലയിൽ ലഭിച്ച മഴയുടെ അളവ്.








0 comments