സുവർണതാരങ്ങൾ കളത്തിലിറങ്ങി
കോട്ടപ്പടിയിൽ വിജയാവേശം

കേരള പൊലീസിൽനിന്ന് വിരമിക്കുന്ന ഐ എം വിജയനെ പഴയകാല താരങ്ങൾ എടുത്തുയർത്തുന്നു

സ്വന്തം ലേഖകൻ
Published on Apr 29, 2025, 12:49 AM | 1 min read
മലപ്പുറം
കോട്ടപ്പടി മൈതാനം 39 വർഷം പിന്നോട്ടുപോയി. ഇന്ന് കാണുന്ന ഗ്യാലറിയുള്ള സ്‌റ്റേഡിയമില്ല. ഒഴിഞ്ഞുകിടന്ന സ്ഥലം. പക്ഷേ, അന്നും നിരവധി ടൂർണമെന്റുകൾക്ക് കോട്ടപ്പടി മൈതാനം സാക്ഷിയായിട്ടുണ്ട്. കേരള പൊലീസ് ഫുട്‌ബോൾ ടീം രൂപീകരിച്ചിട്ട് മൂന്ന് വർഷംമാത്രം. മാമൻമാപ്പിള ട്രോഫി ഒഴികെ കാര്യമായ നേട്ടമില്ല. 1986ലെ കൗമുദി ട്രോഫി കോട്ടപ്പടിയിൽ നടക്കുന്നു. പൊലീസിന് ജയിക്കണം. പതിനേഴര വയസുമാത്രമുള്ള അതിഥി താരമായ വിജയനെ കളത്തിലിറക്കി. വിജയന്റെ ഗോളിൽ പൊലീസിന് ജയം. അതുകഴിഞ്ഞ് 1987 ഏപ്രിൽ 25ന് വിജയൻ പൊലീസിന്റെ ഭാഗമായി. 39 വർഷങ്ങൾക്കുശേഷം വിജയൻ കാക്കിക്കുപ്പായം അഴിക്കുന്നതിനും കോട്ടപ്പടി സ്‌റ്റേഡിയം സാക്ഷി.
മുൻ ഇന്ത്യൻ നായകനായ ഐ എം വിജയൻ എംഎസ്‌പി അസി. കമാൻഡന്റ് സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് ഫുട്‌ബോൾ അസോസിയേഷനാണ് സൗഹൃദമത്സരം സംഘടിപ്പിച്ചത്. കേരള പൊലീസ് ടീമും മലപ്പുറം വെറ്ററൻസും തമ്മിലായിരുന്നു മത്സരം. പൊലീസിന്റെ പഴയകാല താരങ്ങളെല്ലാം കളത്തിലിറങ്ങി.
കെ ടി ചാക്കോയുടെ തകർപ്പൻ സേവുകൾക്കും വിജയന്റെ ലോങ് റേഞ്ചിനും ഹബീബ് റഹ്മാന്റെ മുന്നേറ്റങ്ങൾക്കും വീണ്ടും കോട്ടപ്പടി സ്‌റ്റേഡിയം സാക്ഷിയായി. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. പൊലീസിന്റെ ഫുട്‌ബോൾ താരങ്ങളായ എംഎസ്‌പി അസി. കമാൻഡന്റ് റോയി റോജസ്, കെഎപി ഒന്നാം ബറ്റാലിയൻ അസി. കമാൻഡന്റായിരുന്ന സി പി അശോകൻ എന്നിവർക്കുള്ള യാത്രയയപ്പും ഇതിനൊപ്പം നടന്നു.
യാത്രയയപ്പ് യോഗം പി ഉബൈദുള്ള എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കലക്ടർ വി ആർ വിനോദ് അധ്യക്ഷനായി.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, എംഎസ്‌പി കമാൻഡന്റ് എ എസ് രാജു, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ, മാധ്യമപ്രവർത്തകൻ കമാൽ വരദൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി സ്വാഗതവും എ സക്കീർ നന്ദിയും പറഞ്ഞു.
0 comments