പാതിരാമണലിലേക്ക് സഫാരിയിൽ സവാരി

ജലഗതാഗത ഡയറക്ടർ ഷാജി വി നായരും ജനപ്രതിനിധികളും പാതിരാമണൽ സന്ദർശിക്കുന്നു

സ്വന്തം ലേഖകൻ
Published on Apr 27, 2025, 02:30 AM | 1 min read
മുഹമ്മ
പാതിരാമണൽ ദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി ജലഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി ആലപ്പുഴയിൽനിന്ന് കുട്ടനാട് ചുറ്റി പാതിരാമണൽ സന്ദർശിക്കാൻ കുട്ടനാട് സഫാരി ബോട്ട് സർവീസ് ആരംഭിക്കും. കൂടുതൽ സാധ്യതകൾ മനസിലാക്കാൻ അടുത്തദിവസം മന്ത്രി കെ ബി ഗണേഷ്‌കുമാർ പാതിരാമണൽ സന്ദർശിക്കും. ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ ദ്വീപ് സന്ദർശിച്ചു. മുഹമ്മ പഞ്ചായത്തും ജലഗതാഗത വകുപ്പും ചേർന്നാണ് പദ്ധതികൾ ആസൂത്രണം ചെയ്യുക. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കഴിഞ്ഞവർഷം ആലപ്പുഴയിൽനിന്നുള്ള വേഗ, സി- കുട്ടനാട് ബോട്ടുകളുടെ കലക്ഷൻ മൂന്നുകോടി രൂപയും ജലഗതാഗത വകുപ്പിന്റെ മുഹമ്മ ജെട്ടിയിൽനിന്ന് സ്‌പെഷ്യൽ ബോട്ട് സർവീസിലൂടെ 10 ലക്ഷം രൂപയുമാണ് നേടിയത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ് കുട്ടനാട് സഫാരി ബോട്ട്. പദ്ധതി യാഥാർഥ്യമാകുന്നതോടെ കോട്ടയം, ആലപ്പുഴ ജില്ലകളിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് ഉണ്ടാകുമെന്ന് ജലഗതാഗത ഡയറക്ടർ പറഞ്ഞു. മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യതകൾ ഉണ്ടാകും. കോട്ടയം, മുഹമ്മ ജെട്ടികളിൽനിന്ന് പാതിരാമണൽ ദ്വീപ്, തണ്ണീർമുക്കം ബണ്ട്, കുമരകം വഴി പുതിയ ടുറിസം ബോട്ട് സർവീസ് ആരംഭിക്കുമെന്നും ഡയറക്ടർ അറിയിച്ചു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു, വൈസ് പ്രസിഡന്റ് എൻ ടി റെജി, സ്ഥിരംസമിതി അധ്യക്ഷ പി എൻ നസീമ, സെക്രട്ടറി മഹീധരൻ, ജലഗതാഗത ഫിനാൻസ് ഓഫീസർ പി മനോജ്, മെക്കാനിക്കൽ എൻജിനീയർ എം വി അരുൺ, ട്രാഫിക് സൂപ്രണ്ട് എം സുജിത്, സീനിയർ സൂപ്രണ്ട് സിനി, മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ, പ്രോജക്ട് കൺസൾട്ടന്റ് നവീൻ, പ്രവീൺ എന്നിവരും കൂടെയുണ്ടായിരുന്നു.
0 comments