ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
അനിൽകുമാർ വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്

മങ്കൊമ്പ്
ഓട്ടോ ഡ്രൈവറായിരുന്ന അനിൽകുമാറിനെ വധിച്ച പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഒന്നാം പ്രതി തലവടി ആനപ്പറമ്പാൽ വടക്ക് കളങ്ങര ഭാഗത്ത് വീട്ടിൽ അപൂസ് എന്ന് വിളിക്കുന്ന അമൽ (27), രണ്ടാം പ്രതി തലവടി ആനപ്പറമ്പ് വടക്ക് കളങ്ങരഭാഗത്ത് കൊച്ചുപറമ്പ് വീട്ടിൽ കെവിൻ (25) എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 14 ന് രാത്രി 12.30ന്തലവടി ആനപറമ്പാൽ പുത്തൻ പറമ്പ് വീട്ടിൽ അനിൽ കുമാർ (38) നെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഭാര്യ സന്ധ്യയുടെ മുന്നിലിട്ടാണ് കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച സന്ധ്യക്കും പരിക്കേറ്റിരുന്നു. രണ്ടാം പ്രതിയുടെ സഹോദരിയെ എടത്വാ പച്ചയിലുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് ഓട്ടോറിക്ഷായിൽ തിരികെ വരുമ്പോൾ എടത്വാക്ക് വരുന്ന വഴിയിൽ ഇറക്കിവിട്ടതിന്റെ വിരോധത്തിലായിരുന്നു കൊലപാതകം. രണ്ടാം പ്രതി കെവിൻ അനിൽകുമാറിനെ പിടിച്ച് നിർത്തുകയും ഒന്നാം പ്രതി അമൽ കത്തികൊണ്ട് തലയിലും ഇടത് തോളിലും ഇടത് കക്ഷത്തും വലത് നെഞ്ചിലും ആഴത്തിൽ കുത്തുകയുമായിരുന്നു. ചൊവ്വാഴ്ച ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്. എടത്വാ സബ്ബ് ഇൻസ്‌പെക്‌ടറായിരുന്ന സെസിൽ ക്രിസ്റ്റ്യൻ രാജാണ് പ്രതികളെ അറസ്റ്റ് ചെയ്‌ത് അന്വേഷണം പൂർത്തിയാക്കിയത്. അഡീഷണൽ ഗവ. പ്ലീഡർ എസ് എ ശ്രീമോൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. വിധി പ്രസ്‌താവിക്കുന്നത് കേൾക്കാൻ അനിൽകുമാറിന്റെ അമ്മയും ഭാര്യ സന്ധ്യയും എട്ടാം ക്ലാസ് വിദ്യാർഥിയായ മകൻ ആദിത്യനും എത്തിയിരുന്നു.









0 comments