ഐടി പ്രൊഫഷണലിൽനിന്ന് 15.11 ലക്ഷം തട്ടിയ സംഭവം; ഒരാൾകൂടി പിടിയിൽ

അബ്‌ദുൾ ജലീൽ
ആലപ്പുഴ
ഓൺലൈൻ ഓഹരിവ്യാപാരത്തിന്റെ പേരിൽ കായംകുളം പത്തിയൂർ സ്വദേശിയായ ഐടി പ്രൊഫഷണലിൽനിന്ന് പണംതട്ടിയ സംഘത്തിലെ ഒരാൾകൂടി പിടിയിൽ. മലപ്പുറം വേങ്ങര കുറ്റൂർ നോർത്ത് അമ്പാളിൽ വീട്ടിൽ അബ്‌ദുൾ ജലീൽ (37) എന്നയാളെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സ്വകാര്യസ്ഥാപന പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്സാപ്പ് വഴിയാണ് തട്ടിപ്പ്. ഓഹരിവ്യാപാരം നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുത്തു. ട്രേഡിങ് നിക്ഷേപമായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വാങ്ങുകയായിരുന്നു. അയച്ച പണം വ്യാജ വെബ്സൈറ്റിൽ ലാഭം സഹിതം പ്രദർശിപ്പിച്ച് വിശ്വസിപ്പിച്ചു. 15.11 ലക്ഷം രൂപയാണ് പരാതിക്കാരൻ അയച്ചുകൊടുത്തത്. അയച്ച പണമോ ലാഭമോ പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ടോൾഫ്രീ നമ്പറിലും പരാതിപ്പെട്ടതോടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും പ്രതികളെ പിടികൂടാനും കഴിഞ്ഞു. ഇതേകേസിൽ പരാതിക്കാരന്റെ പണം ചെക്കുവഴി പിൻവലിച്ച മലപ്പുറം എ ആർ നഗർ സ്വദേശി അബ്‌ദുൾ സലാമിനെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് മുമ്പ് പിടികൂടിയിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം പൊലീസ് അന്വേഷിച്ചെന്നറിഞ്ഞ് ഒളിവിൽ പോയ ജലീൽ കോടതി ഉത്തരവ് പ്രകാരം ആലപ്പുഴ സൈബർ പൊലീസ് ഇൻസ്‌പെക്‌ടർ മുമ്പാകെ ഹാജരായി. പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് ശേഷം ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പി കെ എൽ സജിമോന്റെ നിർദേശപ്രകാരം സൈബർ ക്രൈം സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്‌ടർ വി എസ് ശരത് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം അജയകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ എസ് ആർ ഗിരീഷ്, റികാസ് കബീർ, ജേക്കബ് സേവ്യർ, കെ യു ആരതി, എ എം അജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
0 comments